ന്യൂഡൽഹി: കരയിലെയും കടലിലെയും ലക്ഷ്യങ്ങൾ ഭേദിക്കാൻ ശേഷിയുള്ള ബ്രഹ്‌മോസ് എക്‌സ്റ്റൻഡഡ് മിസൈൽ സുഖോയ് 30 യുദ്ധവിമാനത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ബംഗാൾ ഉൾക്കടലിൽ നടന്ന പരീക്ഷണത്തിൽ സുഖോയ് വിമാനത്തിൽ നിന്ന് വിക്ഷേപിച്ച ബ്രഹ്‌മോസ് മിസൈൽ 'ശത്രു"കപ്പലിനെ കൃത്യമായി തകർത്തു. 400 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ ഭേദിക്കുന്ന മിസൈലാണ് പരീക്ഷിച്ചത്.
ഇതോടെ സുഖോയ് വിമാനങ്ങളിൽ നിന്ന് കരയിലെയും കടലിലെയും ലക്ഷ്യങ്ങൾ കൃത്യമായി ആക്രമിക്കാൻ കഴിയുമെന്ന് തെളിഞ്ഞതായി വ്യോമസേന അറിയിച്ചു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്‌മോസ് മിസൈലും റഷ്യൻ നിർമ്മിത സുഖോയ് വിമാനവും ഒന്നിക്കുന്നത് തന്ത്രപരമായ ആധിപത്യം ഉറപ്പാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
നവംബർ 30ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് ഇന്ത്യ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ പരീക്ഷിച്ചിരുന്നു. 5,000 കിലോമീറ്റർ പരിധിയിലെ ലക്ഷ്യം ഭേദിക്കുന്നതും ആണവായുധ ശേഷിയുള്ളതുമായ അഗ്നി-5 ബാലിസ്റ്റിക് മിസൈലും ഇന്ത്യ അടുത്തിടെ വിജയകരമായി പരീക്ഷിച്ചിരുന്നു.
ഇന്തോ - റഷ്യൻ സംരംഭം
ഇന്തോ-റഷ്യൻ സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് വികസിപ്പിച്ച മിസൈലുകൾ
അന്തർവാഹിനിൾ, കപ്പൽ, വിമാനം, കരയിലെ പ്ലാറ്റ്‌ഫോം എന്നിവിടങ്ങളിൽ നിന്ന് വിക്ഷേപിക്കാം.
ശബ്ദത്തിന്റെ മൂന്ന് മടങ്ങ് വേഗതയിൽ സഞ്ചരിക്കും
400 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ ഭേദിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |