തിരുവനന്തപുരം: ഭൂമിയിടിഞ്ഞ് കെട്ടിടങ്ങളിൽ വിള്ളലുണ്ടായതോടെ ദുരന്തസാഹചര്യത്തിലായ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ വലിയൊരു ഭൂഭാഗം പൂർണ്ണമായി ഇടിഞ്ഞു താഴുമെന്ന് ഉപഗ്രഹചിത്രങ്ങളിൽ നിന്ന് വ്യക്തമായതായി ഐ.എസ്.ആർ.ഒ റിപ്പോർട്ട്.
കാർട്ടോസാറ്റ് 2 ഭൗമനിരീക്ഷണ ഉപഗ്രഹത്തിൽ നിന്നുള്ള ചിത്രങ്ങൾ വിലയിരുത്തി ഐ.എസ്.ആർ.ഒയുടെ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററാണ് മുന്നറിയിപ്പ് നൽകിയത്. 2022 ഏപ്രിൽ മുതൽ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു തുടങ്ങിയെന്നാണ് ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്. സെപ്തംബർ വരെ ഏഴുമാസം കൊണ്ട് 8.9സെന്റിമീറ്റർ താണു. ഡിസംബറോടെ ഇതിന്റെ വേഗത കൂടി. ഡിസംബർ 27 മുതൽ ഈ വർഷം ജനുവരി ആറുവരെ രണ്ടാഴ്‌ചയിൽ 5.4സെന്റിമീറ്റർ ഭൂമി ഇടിഞ്ഞു. ജനുവരി 8 മുതൽ 12വരെ വേഗത വീണ്ടും കൂടി. ഇങ്ങനെ പോയാൽ ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണ്ണമായി ഇടിഞ്ഞു താഴുമെന്നാണ് റിപ്പോർട്ട്.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ജോഷിമഠ്. സമുദ്ര നിരപ്പിൽ നിന്ന് 6,107 അടി ഉയരത്തിലുള്ള ഹിമാലയൻ താഴ്‌വര. 23,000 പേരാണ് ഇവിടെ താമസിക്കുന്നത്. ചതുർധാമങ്ങളിലൊന്നായ ബദരിനാഥ്, സിഖ് തീർത്ഥാടന കേന്ദ്രമായ ഹേംകുണ്ഡ് സാഹിബ്, ലോകപ്രശസ്‌തമായ പൂക്കളുടെ താഴ്‌വര (വാലി ഓഫ് ഫ്ലവേഴ്‌സ് നാഷണൽ പാർക്ക് ), സ്‌കീയിംഗ് സ്വർഗം എന്നറിയപ്പെടുന്ന ഔളി എന്നിവിടങ്ങളിലേക്ക് പോകാനുള്ള പ്രധാന കവാടമാണ് ജോഷിമഠ്. യുനെസ്‌കോയുടെ പൈതൃക പട്ടികയിലും ഈ മനോഹര താഴ്‌വാരം ഇടം നേടിയിട്ടുണ്ട്. ഇന്തോ – ചൈന അതിർത്തിയിലെ നിതി, മാനാ ഗ്രാമങ്ങളിലേക്കും ഇതുവഴിയാണ് പോകുന്നത്. നിരവധി ട്രക്കിംഗ് ലൊക്കേഷനുകളും അടുത്താണ്.
2021 ജൂലായ് മുതൽ ഇവിടെ ഭൂമിക്ക് ഇളക്കമുണ്ടെന്ന് ഭൗമനിരീക്ഷണ റിപ്പോർട്ടുകളുണ്ട്. 1962മുതൽ ജോഷിമഠ് വളരെ സൈനിക പ്രാധാന്യമുള്ള സ്ഥലവുമാണ്. സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ ജോഷിമഠ് നഗരഭാഗം മുഴുവൻ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്. ജോഷിമഠ് – ഔളി റോഡും ഇടിഞ്ഞു താഴുമെന്ന് റിപ്പോർട്ട് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |