ന്യൂഡൽഹി: നിയമ നിർമ്മാണ സഭകളുടെ അന്തസിനു ഭംഗം വരാതിരിക്കാൻ സഭാ നടപടികൾ നിരന്തരം തടസപ്പെടുത്തുന്ന അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ കർമ്മപദ്ധതി തയ്യാറാക്കണമെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള പറഞ്ഞു. ജയ്‌പൂരിൽ സംസ്ഥാന നിയമസഭാ അദ്ധ്യക്ഷൻമാരുടെ സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭകളിലെ ചർച്ചകൾ, പ്രത്യേകിച്ച് ചോദ്യോത്തര വേള സുഗമമായി നടക്കണം. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുന്നതിനും സിറ്റിംഗിങ്ങുകളുടെ എണ്ണം വർദ്ധിപ്പിക്കാനും മുൻഗണന നൽകണം. നല്ല സംവാദങ്ങളിലും ചർച്ചകളിലും പങ്കെടുക്കുന്ന ജനപ്രതിനിധികളെ പ്രോത്സാഹിപ്പിക്കണം. മുൻകൂട്ടി ആസൂത്രണം ചെയ്ത സംഘടിത തടസങ്ങൾ ജനാധിപത്യത്തിന് നല്ലതല്ല. അച്ചടക്കത്തോടെ അർത്ഥവത്തായതും ഉത്പാദനക്ഷമവുമായ ചർച്ചകൾക്ക് ഊന്നൽ നൽകണം.
ഇന്ത്യയുടെ ജനാധിപത്യം എല്ലാ രാജ്യങ്ങളെയും പ്രചോദിപ്പിക്കുന്നുണ്ട്. നിയമസഭകളെ മികച്ച സ്ഥാപനങ്ങളാക്കുന്നതിന് സ്‌പീക്കർമാരും ജനപ്രതിനിധികളും പ്രയത്‌നിക്കണം. രാജ്യം വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുമ്പോൾ, നിയമനിർമ്മാണ സഭകളുടെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്നും ബിർള പറഞ്ഞു. രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര, മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ്, രാജസ്ഥാൻ സ്‌പീക്കർ ഡോ. സി.പി. ജോഷി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |