ന്യൂഡൽഹി: അഞ്ചു പതിറ്റാണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ശക്തമായ സാന്നിദ്ധ്യമാണ് ശരദ് യാദവിന്റെ വിയോഗത്തിലൂടെ ഇല്ലാതാകുന്നത്. ജയ്‌പ്രകാശ് നാരായണന്റെ കോൺഗ്രസ് വിരുദ്ധ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്‌ടനായി 1970കളിൽ പൊതുരംഗത്ത് എത്തുകയും പിന്നീട് ജനതാദൾ, ജെ.ഡി.യു, ലോക്‌താന്ത്രിക് ജനതാദൾ തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ബദൽ രാഷ്‌ട്രീയത്തിന്റെ വക്താവായി മാറുകയും ചെയ്‌ത നേതാവാണ് ശരദ് യാദവ്. ഇന്ത്യയിൽ പ്രാദേശിക പാർട്ടികളുടെ ആധിപത്യത്തിന് അടിത്തറയിട്ട നേതാവ്, ദേശീയ രാഷ്‌ട്രീയത്തിലെ നിർണായക ചർച്ചകളിലെ ബുദ്ധികേന്ദ്രം അങ്ങനെ വിശേഷണങ്ങൾ പലതാണ് ശരദ് യാദവിന്. 1989ൽ വി.പി.സിംഗ് മന്ത്രിസഭയിൽ അംഗമായിരുന്ന ശരത് യാദവ് കൂടി മുൻകൈയെടുത്താണ് ഒ.ബി.സി സംവരണത്തിനുള്ള മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയത്.
മദ്ധ്യപ്രദേശുകാരനാണെങ്കിലും രാഷ്‌ട്രീയ അടിത്തറയുണ്ടാക്കിയത് ബീഹാറിലാണ്. അവിടെ മുഖ്യമന്ത്രിമാരായിരുന്ന നിതീഷ് കുമാറിന്റെയും ലാലു പ്രസാദ് യാദവിന്റെയും രാഷ്‌ട്രീയ ഉപദേശകനായതും പിന്നീട് പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ കലഹിച്ചതും ചരിത്രം.1990ൽ ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായതിനു പിന്നിൽ ശരദ് യാദവിന്റെ ശക്തമായ നീക്കങ്ങളുണ്ടായിരുന്നു.
1997ൽ ലാലു യാദവുമായി പിരിഞ്ഞ അദ്ദേഹം 1999ൽ മധേപുര സീറ്റിൽ അദ്ദേഹത്തെ തോൽപ്പിച്ച് ബീഹാറിലെ തന്റെ രാഷ്‌ട്രീയ അടിത്തറ ശക്തിപ്പെടുത്തി. 2003ൽ നിതീഷ് കുമാറുമായി കൈകോർത്ത് ജെ.ഡി.യു രൂപീകരിക്കുകയും 2005ൽ ബീഹാറിലെ 15 വർഷത്തെ ലാലു ഭരണം അവസാനിപ്പിക്കുകയും ചെയ്തു.
2017ൽ എൻ.ഡി.എയിൽ ചേരാനുള്ള തീരുമാനത്തെ ചൊല്ലി ജെ.ഡി.യുവിൽ നിന്ന് പുറത്തേയ്ക്ക്. 2018ൽ ലോക്‌താന്ത്രിക് പാർട്ടി രൂപീകരിച്ച് കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരായ പ്രതിപക്ഷ കൂട്ടായ്‌മകളിൽ സജീവമായി. 2022ൽ ലാലുവിന്റെ ആർ.ജെ.ഡിയിൽ ലയിച്ചു. രണ്ടാം തവണയും എൻ.ഡി.എ വിട്ട നിതീഷ് കുമാർ ലാലുവിന്റെ മകൻ തേജസ്വിയെ ഉപമുഖ്യമന്ത്രിയാക്കുകയും പഴയ സോഷ്യലിസ്റ്റ് ചേരിക്കാർ ഒന്നാകുകയും ചെയ്യുന്നത് കണ്ടാണ് ആ രാഷ്ട്രീയ അതികായകൻ വിടവാങ്ങിയത്.
മദ്ധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിലെ ബാബായ് ഗ്രാമത്തിൽ 1947 ജൂലായ് ഒന്നിനാണ് ജനനം
പിതാവ് നന്ദ് കിഷോർ യാദവ്, മാതാവ് സുമിത്ര യാദവ്
ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം
കോൺഗ്രസ് വിരുദ്ധ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്‌ടനായി രാഷ്‌ട്രീയത്തിലേക്ക്
1974ൽ മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിൽ
1979ൽ ജനതാ പാർട്ടി പിളർന്നപ്പോൾ ചരൺ സിംഗിനൊപ്പം
1981ൽ അമേഠിയിൽ രാജീവ് ഗാന്ധിയുടെ കന്നിമത്സരത്തിലെ എതിർസ്ഥാനാർത്ഥി
1989ൽ ജനതാദൾ ബാനറിൽ യു.പിയിലെ ബദൗനിലൂടെ ലോക്‌സഭയിൽ
1991 മുതൽ ബീഹാറിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
1991, 1996, 1999, 2009 വർഷങ്ങളിൽ മധേപുര ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയം
ജനതാദൾ, ജെ.ഡി.യു പാർട്ടികളുടെ ദേശീയ അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |