മണിക് സർക്കാർ ഇത്തവണ മത്സരത്തിനില്ല
ന്യൂഡൽഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം-കോൺഗ്രസ് സീറ്റ് ധാരണയായി. സി.പി.എം 43 സീറ്റുകളിലും 13 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കും. സി.പി.ഐ, ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി എന്നീ പാർട്ടികൾ ഓരോ സീറ്റിൽ മത്സരിക്കും. ഒരു മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി പൗരാവകാശ പ്രവർത്തകനായ പുരുഷോത്തം റോയ് ബർമ്മൻ മത്സരിക്കും. ഇടത് മുന്നണി കൺവീനർ നാരായൺ കർ, സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി എന്നിവർ വാർത്താ സമ്മേളനത്തിൽ ഇടത് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി.
സംസ്ഥാനത്ത് ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം മണിക് സർക്കാർ ഇത്തവണ മത്സരിക്കില്ല. മുൻ ധനകാര്യമന്ത്രി ഭാനുലാൽ സാഹ, സാഹിദ് ചൗധരി, ബാദൽ ചൗധരി, തപൻ ചക്രവർത്തി, മബ്സർ അലി തുടങ്ങി ഏഴ് നേതാക്കളും മത്സര രംഗത്തുണ്ടാവില്ല. മണിക് സർക്കാർ സ്ഥിരമായി ജയിച്ചിരുന്ന ധാൻ പൂർ മണ്ഡലത്തിൽ നിന്ന് സി.പി.എമ്മിന്റെ പുതുമുഖ സ്ഥാനാർത്ഥി കൗശിക് ചന്ദ മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സബ്ർ മത്സരിക്കും. മുൻ മന്ത്രി മണിക് ഡേ, സംസ്ഥാന സമിതി അംഗം പബിത്രകർ, ടി.ടി.എ.എ.ഡി.സി മുൻ ചീഫ് എക്സിക്യൂട്ടിവ് അംഗം രാധാ ചരൺ ദേബർമ്മ, മുൻമന്ത്രി രത്തൻ ഭൗമിക് എന്നിവരും മത്സര രംഗത്തുണ്ടാകും.
13 സീറ്റുകൾ ലഭിച്ച കോൺഗ്രസ് പാർട്ടിയിൽ സീറ്റ് ധാരണ സംബന്ധിച്ച് കടുത്ത അഭിപ്രായ ഭിന്നതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ 24 പേർ പുതുമുഖങ്ങളാണ്. രണ്ട് വനിതാ സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |