
മുംബയ്: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസിലെ (ടിസിഎസ്) നിർബന്ധിത മതംമാറ്റ, ലൈംഗികാതിക്രമ വിവാദത്തിൽ പുതിയ വിവരം പുറത്ത്. കേസിൽ ഒളിവിൽ പോയ എച്ച് ആർ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ നിദ ഖാനെ കഴിഞ്ഞയാഴ്‌ച കമ്പനി സസ്‌പെൻഡ് ചെയ്തിരുന്നതായുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സസ്‌പെൻഷന് കാരണം 'ഗുരുതരമായ വിഷയം' എന്നാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏപ്രിൽ ഒൻപതിനാണ് നിദയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. 2021 ഡിസംബറിൽ ടാറ്റ കൺസൾട്ടൻസി സർവീസിൽ ചേർന്ന നിദ നിലവിൽ 'പ്രോസസ് അസോസിയേറ്റ്' പദവിയിലാണ് ജോലി ചെയ്യുന്നതെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
'നിങ്ങൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഗുരുതരമായ ഒരു കാര്യം കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ നിലവിൽ ജുഡീഷ്യൽ/പൊലീസ് കസ്റ്റഡിയിലാണെന്നും അറിയിക്കുന്നതിനാണിത്.
റിപ്പോർട്ട് ചെയ്യപ്പെട്ട കാര്യത്തിന്റെ ഗൗരവവും നിങ്ങൾക്ക് നിലവിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കഴിയില്ല എന്നതും കണക്കിലെടുത്ത് മാനേജ്‌മെന്റ് ഈ വിഷയത്തിൽ കൂടുതൽ ആശയവിനിമയം നടത്തുകയും തീരുമാനമെടുക്കുകയും ചെയ്യുന്നതുവരെ നിങ്ങളെ ഉടനടി സസ്‌പെൻഡ് ചെയ്യാൻ കമ്പനി തീരുമാനിച്ചു. അതനുസരിച്ച്, ടിസിഎസ് നെറ്റ്‌വർക്കിലേക്കുള്ള നിങ്ങളുടെ പ്രവേശനം താൽക്കാലികമായി റദ്ദാക്കുന്നു.
നിങ്ങളുടെ കൈവശമുള്ള ഏതെങ്കിലും കമ്പനി ആസ്തികൾ സമർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ഇതിനാൽ നിർദ്ദേശിക്കുന്നു. കൂടാതെ കമ്പനിയുടെ നിയുക്ത എച്ച്ആർ ഓഫീസറിൽ നിന്ന് കൂടുതൽ ആശയവിനിമയം ഉണ്ടാകുന്നതുവരെ ഒരു കമ്പനി ഓഫീസിലും റിപ്പോർട്ട് ചെയ്യരുതെന്നും മറ്റേതെങ്കിലും സ്ഥലത്ത്/വീട്ടിൽ നിന്ന് ജോലി ചെയ്യരുതെന്നും നിങ്ങളോട് നിർദ്ദേശിക്കുന്നു.
കൂടാതെ, ഈ വിഷയത്തിൽ മറ്റ് ജീവനക്കാരുമായി ഒരു തരത്തിലും ചർച്ച ചെയ്യുകയോ സംസാരിക്കുകയോ ചെയ്യരുത്. വിഷയത്തിൽ കർശനമായ രഹസ്യസ്വഭാവം പാലിക്കണമെന്നും നിർദ്ദേശിക്കുന്നു. മേൽപ്പറഞ്ഞ കാര്യങ്ങളിൽ പരാജയപ്പെടുന്നത് അച്ചടക്ക നടപടിക്ക് കാരണമാകും'- എന്നാണ് സസ്‌പെൻഷൻ ഓർഡറിൽ വ്യക്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |