
ചെന്നൈ: കാലിനേറ്റ പരിക്ക് മൂലം വിശ്രമത്തിൽ കഴിയുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ആരാധകർക്ക് കടുത്ത നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. പരിക്ക് ഭേദമായെങ്കിലും താരം മടങ്ങിവരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഗുജറാത്ത് ടൈറ്റാൻസിനെതിരെയാണ് സിഎസ്‌കെയുടെ അടുത്ത മാച്ച്. ഇതിനുമുൻപ് ടീം കോംബിനേഷനിൽ മാറ്റം വരുത്താൻ താരം ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
പരിക്കുമൂലം ഈ സീസണിൽ ഒരു കളിയിൽപ്പോലും ഭാഗമാകാൻ ധോണിക്ക് കഴിഞ്ഞിരുന്നില്ല. ധോണി തന്റെ ഫിറ്റ്നസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഒരു യുവതാരത്തിന്റെ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം മടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇനിയുള്ള അവസാന മത്സരങ്ങളിൽ ടീമിന്റെ കോമ്പിനേഷനിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സീസണിൽ സിഎസ്‌കെയുടെ മദ്ധ്യനിര മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും തിരിച്ചുവരവ് നടത്തണോ വേണ്ടയോ എന്ന തീരുമാനം പൂർണമായും ധോണിയുടേതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പരിക്കിനെ തുടർന്ന് ഫീൽഡിംഗിലെ ആയാസം കുറയ്ക്കാനായി ധോണി ഇംപാക്ട് പ്ലെയറായി ബാറ്റിംഗിന് മാത്രം എത്തിയേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പരിക്കിൽ നിന്ന് തിരിച്ചെത്തിയാൽ വിക്കറ്റ് കീപ്പർ ആയി മാത്രമേ അദ്ദേഹം വീണ്ടും ഫീൽഡിലെത്തൂവെന്നാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് പരിശീലകൻ മൈക്കൽ ഹസി കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
സിഎസ്‌കെയുടെ അവസാന കളിയിൽ മലയാളി താരം സഞ്ജു സാംസൺ (101 നോട്ടൗട്ട്) ആണ് ഒറ്റയ്ക്ക് പൊരുതി ടീമിനെ വിജയത്തിലെത്തിച്ചത്. തന്റെ രണ്ടാം സെഞ്ച്വറിയുമായി നിറഞ്ഞാടിയ സഞ്ജു മുംബയ് ഇന്ത്യൻസിനെ 103 റൺസിന് തകർത്തുവിടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |