മുംബയ് : ഈ സീസണിൽ രാജസ്ഥാൻ റോയൽസിനെ പ്ളേ ഓഫിലെത്തിക്കാൻ കഴിയാതെപോയ നായകൻ സഞ്ജു സാംസണിന്റെ ബാറ്റിംഗ് ശൈലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. ബാറ്റിംഗ് മെച്ചപ്പെടുത്താൻ സുനിൽ ഗാവസ്കർ നൽകിയ ഉപദേശം പോലും സഞ്ജു ഉൾക്കൊള്ളാൻ ശ്രമിക്കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവേ ശ്രീശാന്ത് പറഞ്ഞു.
പലപ്പോഴും സാഹചര്യം കണക്കിലെടുക്കാതെ തുടക്കത്തിലേ അടിച്ച് കളിക്കാനുള്ള സഞ്ജുവിന്റെ ശ്രമങ്ങളാണ് വിക്കറ്റ് നഷ്ടമാകുന്നതിന് കാരണമായത്. അതുകൊണ്ടുതന്നെ ക്രീസിലെത്തിയാല്‍ ഒരു 10 പന്തെങ്കിലും പിടിച്ച് നിൽക്കാനും വിക്കറ്റിന്റെ സ്വഭാവം മനസിലാക്കാനും ഗാവസ്‌കർ സഞ്ജുവിനോട് പറഞ്ഞിരുന്നുതായി ശ്രീശാന്ത് പറഞ്ഞു ആദ്യ 12 പന്തിൽ നിന്ന് റണ്ണൊന്നും എടുക്കാനായില്ലെങ്കിലും പിന്നെയുള്ള 25 പന്തിൽ നിന്ന് 50 റൺസ് സ്‌കോർ ചെയ്യാൻ സാധിക്കുമെന്നും ലീഗ് ഘട്ടത്തിന്റെ അവസാന മത്സരങ്ങളിലൊന്ന് രാജസ്ഥാൻ തോറ്റപ്പോൾ ഗാവസ്കർ സഞ്ജുവിനോട് പറഞ്ഞിരുന്നു. എന്നാൽ ഇതാണെന്റെ കളി ശൈലിയെന്നും ഇങ്ങനെ മാത്രമേ കളിക്കാനാകൂ എന്നുമായിരുന്നു സഞ്ജുവിന്റെ മറുപടി.
ഐ.പി.എല്ലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സ്ഥിരതയോടെ കളിക്കാൻ സഞ്ജുവിനോട് താൻ നിർദേശിച്ചിട്ടുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി .സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുകയാണ് വേണ്ടത്. ഇന്ത്യൻ ടീമിലേക്കുള്ള സാദ്ധ്യതയിൽ ഇഷാൻ കിഷൻ, ഋഷഭ് പന്ത് എന്നിവർ സഞ്ജുവിനേക്കാൾ മുന്നിലാണ്. അപകടത്തിൽ നിന്ന് മോചിതനായി 6-8 മാസത്തിനുള്ളിൽ തിരിച്ചുവരാൻ ഋഷഭ് പന്തിന് കഴിയുമെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |