കൊച്ചി: ആർത്തിരമ്പിയ ആരാധക സമുദ്രത്തിന്റെ ആവേശത്തിരകളിൽ അലിഞ്ഞ് ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസം പി.ആർ. ശ്രീജേഷ് ഒളിമ്പിക്സ് മെഡലുമായി ജന്മനാട്ടിലെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് സകുടുംബം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശ്രീജേഷിന് ഗംഭീര വരവേപ്പാണ് നാടൊട്ടുക്കും ഒരുക്കിയത്. ഹോക്കി സ്റ്റിക്കുകൾ ഉയർത്തി കുട്ടിത്താരങ്ങങ്ങളടക്കം ആർപ്പുവിളികളോടെ മലയാളികളുടെ സ്വന്തം 'ശ്രീ'യെ നെടുമ്പാശേരിയിൽ വരവേറ്റു.
"ഓരോ ഒളിമ്പിക്സിലും മെഡൽ നേടുകയെന്നതാണ് ഓരോ കായിക താരത്തിന്റെയും ആഗ്രഹം. ഇതിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ ഇത്തരം സ്വീകരണങ്ങൾക്ക് ഏറെ പങ്കുണ്ട്" നെടുമ്പാശേരിയിൽ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങി ശ്രീജേഷ് പറഞ്ഞു. നന്നായി കളിച്ചതിന്റെ ഫലമാണ് സ്വപ്‌നതുല്യമായ മെഡൽ. നാടിന്റെ സ്വീകരണത്തിനപ്പുറം ഒരു കായിക താരത്തിന് മറ്റൊന്നും ആഗ്രഹിക്കാനില്ല. നാളത്തെ തലമുറയ്ക്ക് പ്രചോദനമാകാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷം. ഹോക്കി ഇന്ത്യയുടെ ദൈവമെന്ന വിശേഷണം വിലമതിക്കാനാകാത്തതാണ്. സച്ചിനെപ്പോലുള്ള ഇതിഹാസത്തെ വിശേഷിപ്പിച്ച ആ പദം കൊണ്ട് തന്നെയും വിശേഷിപ്പിച്ചു കേട്ടപ്പോൾ തോന്നിയ സന്തോഷവും അഭിമാനവും വളരെ വലുതാണെന്നും ശ്രീജേഷ് പറഞ്ഞു.
വിമാനത്താവളത്തിൽ നിന്നും താളമേളങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ റോഡ് ഷോയോടെയായിരുന്നു ശ്രീജേഷ് കുന്നത്തുനാട്ടിലെ വീട്ടിലേക്ക് പുറപ്പെട്ടത്. വഴിയിലുടനീളം താരത്തിന് പൂച്ചെണ്ടുകളും മധുരവും നൽകി സ്‌നേഹം അറിയിച്ചു. ആലുവ യു.സി കോളജിൽ നൽകിയ സ്വീകരണത്തിനിടെ താരം വിദ്യാർത്ഥികളുമായി സംവദിച്ചു. തുടർച്ചയായി രണ്ട് ഒളിമ്പിക്‌സുകളിലും വെങ്കലം നേടിയ ഇന്ത്യയുടെ ഗോൾവല കാത്ത താരം പാരീസ് ഒളിമ്പിക്സോടെ വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. ഒരോ മുക്കിലും മൂലയിലും ആരാധകരുടെ സ്വീകരണമേറ്റുവാങ്ങിയായിരുന്നു ശ്രീജേഷിന്റെ വീട്ടിലേക്കുള്ള യാത്ര. ജന്മനാടായ കിഴക്കമ്പലത്തും പൗരാവലി ഗംഭീര സ്വീകരണം ഒരുക്കി. എം.എൽ.എമാരായ അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ, റോജി.എം. ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷും സബ്കളക്ടർ കെ. മീരയും ശ്രീജേഷിനെ വരവേൽക്കാനെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |