ദീർഘനാളായി താൻ കണ്ട സ്വപ്നമാണ് അഹമ്മദാബാദിൽ സഫലമായതെന്ന് സഞ്ജു സാംസൺ. ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം വിഴിഞ്ഞത്തെ വീട്ടിലെത്തിയ സഞ്ജു ലോകകപ്പിന് മുമ്പ് താൻ അനുഭവിച്ച പ്രതിസന്ധികളെയും അത് മറികടക്കാൻ കഴിഞ്ഞതിനെക്കുറിച്ചും സംസാരിച്ചു.
സ്വപ്നം കണ്ട വിജയം
ഇത്തരത്തിലൊരു വിജയമാണ് ഞാൻ സ്വപ്നം കണ്ടത്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമെന്ന ആത്മ വിശ്വാസമുണ്ടായിരുന്നു. അത് സംഭവിച്ചു. അതിൽ വലിയ സന്തോഷമുണ്ട്. ദൈവാനുഗ്രഹമായി കാണുന്നു ഈ നേട്ടം.
വർഷങ്ങളുടെ പോരാട്ടം
ഈ വിജയത്തിലേക്കെത്താൻ നിരവധി വർഷമെടുത്തു. ചെറുപ്പം മുതൽ ഇത്തരത്തിലുള്ള സാഹചര്യങ്ങളെ പോസിറ്റീവായി കാണാൻ ഞാൻ ശീലിച്ചിരുന്നു.തിരിച്ചടികളും പ്രതിസന്ധികളും എന്നെ ശക്തനാക്കിയിട്ടേയുള്ളൂ.എനിക്കിപ്പോൾ ഈ വിജയത്തലെത്താൻ കഴിഞ്ഞതിന് കാരണവും പ്രതിസന്ധിഘട്ടങ്ങളിലൂടെ കന്നുപോയതാണ്. ജീവിതത്തിലെ തിരിച്ചടികൾ പോസിറ്റീവായി മാറ്റാൻ കഴിഞ്ഞാൽ ആർക്കും വിജയം കൈവരിക്കാം. ഇതാണ് സമൂഹത്തിന് എനിക്ക് നൽകാനുള്ള സന്ദേശം .
കുടുംബം
ഈ നിമിഷത്തിൽ വളരെ സന്തോഷത്തിലാണ്. ലോകകപ്പ് കഴിഞ്ഞ് നേരേ വീട്ടിലേക്ക് എത്താനാണ് മനസ് തുടിച്ചത്. ബഹളങ്ങളിൽ നിന്ന് മാറി ഒതുങ്ങി ജീവിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. എന്റെ അച്ഛനോടും അമ്മയോടും സഹോദരനോടും വലിയ നന്ദിയുണ്ട്. എന്റെ ജീവിതത്തിലേക്ക് ക്രിക്കറ്റിനെ കൊണ്ടുവന്നത് അവരാണ്. ഞാനിന്ന് എന്തായോ അതിന് കാരണം അവരാണ്.
ചാരെയുണ്ട് ചാരു
ന്യൂസിലാൻഡിന് എതിരായ പരമ്പരയിലെ പരാജയത്തിന് ശേഷം ഞാൻ വളരെ സമ്മർദ്ദത്തിലായിരുന്നു. ഭാര്യ ചാരുലതയും അടുത്ത സുഹൃത്തുകളുമാണ് എനിക്ക് ധൈര്യം നൽകിയത്. ലോകകപ്പിൽ ഉടനീളം ചാരു എനിക്കൊപ്പമുണ്ടായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ എനിക്ക് കളിക്കാൻ അവസരം ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എനിക്കൊപ്പം ഉണ്ടാകണമെന്ന് ചാരുവിനോട് ഞാൻ ആവശ്യപ്പെട്ടിരുന്നു. ഓരോ നിമിഷവും ചാരു ഒപ്പം നിന്നു. എനിക്ക് മാനസികമായി പിന്തുണ നൽകി. തളർന്നപ്പോഴൊക്കെ ആത്മവിശ്വാസം നൽകി. എന്നെ എന്റെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെ നിറുത്തിയത് ചാരുവാണ്.ചാരു അടുത്തുള്ളപ്പോൾ എനിക്ക് സന്തോഷത്തോടെയിരിക്കാൻ കഴിഞ്ഞു.
പിന്തുണച്ചവർക്കെല്ലാം നന്ദി
എന്റെ കരിയറിലെ ഓരോ ഘട്ടത്തിലും പിന്തുണച്ചവർക്കെല്ലാം ഈയവസരത്തിൽ നന്ദി പറയുന്നു. സാധാരണക്കാരായ മനുഷ്യരുടെ പ്രാർത്ഥനകളുടെ ശക്തി എത്രയാണെന്ന് ഞാൻ തിരിച്ചറിയുന്നു.ആ പ്രാർത്ഥനകളും സ്നേഹവുമാണ് മുന്നോട്ടുനയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |