പത്രസമ്മേളനം ബഹിഷ്കരിച്ചതിന് പിഴയിട്ടു, നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി
പാരീസ് : ടെന്നിസ് ലോകത്തെ അമ്പരപ്പിച്ച് പ്രതിഷേധത്തിന്റെ സർവുമായി ജാപ്പനീസ് താരം നവോമി ഒസാക്ക. ഫ്രഞ്ച് ഓപ്പണിൽ മത്സരശേഷമുള്ള പത്രസമ്മേളനം ബഹിഷ്കരിച്ചതിന്റെ പേരിൽ പിഴയിട്ട സംഘാടകരെ ഞെട്ടിച്ച് ടൂർണമെന്റിൽ നിന്നുതന്നെ പിന്മാറിയിരിക്കുകയാണ് മുൻ ലോക ഒന്നാം നമ്പർ താരമായ ഈ 23കാരി.
ആദ്യ റൗണ്ടിൽ വിജയം നേടിയ ശേഷമുള്ള പത്രസമ്മേളനത്തിന് തയ്യാറാകാതെ നവോമി കോർട്ട് വിട്ടതിന്റെ പേരിൽ സംഘാടകർ 15,000 ഡോളറാണ് (ഏകദേശം 10 ലക്ഷം രൂപ) ഒസാകയ്ക്കു പിഴയിട്ടത്.തെറ്റുതിരുത്തിയില്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് പുറത്താക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ രണ്ടാം റൗണ്ടിൽ റുമേനിയയുടെ അന്ന ബോഗ്ദാനെ നേരിടാനിരിക്കെ നവോമി അപ്രതീക്ഷിതമായി പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു.തന്റെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കാനായാണ് പത്രസമ്മേളനത്തിൽ നിന്ന് പിന്മാറിയതെന്നും അത് വിവാദമാക്കി മറ്റ് താ
രങ്ങളുടെ ഏകാഗ്രത നശിപ്പിക്കേണ്ടെന്ന് കരുതി ടൂർണമെന്റിൽ നിന്ന് പിന്മാറുന്നുവെന്നും നവോമി ട്വിറ്ററിലൂടെ അറിയിച്ചു.
നവോമിയുടെ പിന്മാറ്റം വിവാദമായതോടെ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് ഗില്ലെസ് മോർട്ടൻ ക്ഷമാപണം നടത്തി. മത്സരശേഷം മാധ്യമങ്ങളെ കാണില്ലെന്ന് നവോമി ടൂർണമെന്റിന് മുമ്പേ പ്രഖ്യാപിച്ചിരുന്നതാണ്. തോൽവിക്കുശേഷമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾ, വീണുകിടക്കുന്നയാളെ തൊഴിക്കുന്നതിന് തുല്യമാണെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ മാധ്യമങ്ങളുമായുള്ള സഹകരണം ഗ്രാൻഡ്സ്ലാമുകളുടെ നിയമാവലിയിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സംഘാടകർ നവോമിയെ പത്രസമ്മേളനത്തിന് നിർബന്ധിച്ചിരുന്നു. പത്രസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന നവോമിയുടെ ട്വീറ്റിന് മറുപടിയായി പത്രസമ്മേളനത്തിൽ പങ്കെടുക്കുന്ന മറ്റ് താരങ്ങളുടെ ചിത്രവും സംഘാടകർ ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ നവോമിയെ പ്രേരിപ്പിച്ചത്.
നവോമിയുടെ ട്വീറ്റിൽ നിന്ന്
ടൂർണമെന്റിന്റെ നടത്തിപ്പിനും മറ്റു താരങ്ങളുടെ ക്ഷേമത്തിനും എന്റെ തന്നെ നന്മയ്ക്കും പാരിസിൽ പുരോഗമിക്കുന്ന ഫ്രഞ്ച് ഓപ്പണിൽനിന്ന് ഞാൻ തൽക്കാലം പിൻമാറുന്നതാണ് നല്ലതെന്ന് കരുതുന്നു.
ഇതിനു മുൻപ് ട്വീറ്റ് ചെയ്യുമ്പോൾ എന്റെ മനസ്സിൽ പോലുമില്ലാതിരുന്ന സവിശേഷ സാഹചര്യമാണിത്.
ആർക്കും ഒരിക്കലും ഒരു ശല്യമാകാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്റെ ഭാഗത്തുനിന്നും ചില വീഴ്ചകൾ ഉണ്ടായതായി സമ്മതിക്കുന്നു. നിലപാട് എനിക്കു കുറച്ചുകൂടി വ്യക്തമായി പറയാമായിരുന്നു. അതിലുപരി, മാനസികാരോഗ്യത്തെ ഞാൻ ഒരിക്കലും അത്ര ലഘുവായ ഒന്നായി എടുത്തിട്ടില്ല.
2018ലെ യുഎസ് ഓപ്പൺ മുതൽ ഞാൻ കടുത്ത രീതിയിൽ വിഷാദം അനുഭവിക്കുന്നുണ്ട് എന്നതാണ് വാസ്തവം. അധികമൊന്നും സംസാരിക്കാത്ത പ്രത്യേക തരക്കാരിയാണ് ഞാനെന്ന് എന്നെ അടുത്തറിയാവുന്നവർക്ക് കൃത്യമായി അറിയാം. ടൂർണമെന്റുകളുടെ സമയത്ത് ഞാൻ ഹെഡ്ഫോൺ ഉപയോഗിക്കുന്നതുതന്നെ മറ്റുള്ളവർക്കു പിടികൊടുക്കാതെ ഉൾവലിഞ്ഞു നിൽക്കാനാണ്.’
സ്വാഭാവികമായി ഒരുപാടു സംസാരിക്കാൻ കഴിവുള്ള വ്യക്തിയല്ല ഞാൻ. ഓരോ തവണ മാധ്യമങ്ങളെ കാണുമ്പോഴും എനിക്ക് വല്ലാത്ത ആശങ്കയാണ്. നിങ്ങളെ നേരിട്ടു കാണാനും ചോദ്യങ്ങളോടു പ്രതികരിക്കാനും സാധിക്കാത്ത വിധത്തിൽ മിക്കപ്പോഴും ഈ ആധി എന്നെ കീഴ്പ്പെടുത്തുന്നു. മാധ്യമ ലോകം എന്നോട് വളരെ ദയയോടെയാണ് എന്നും പെരുമാറിയിട്ടുള്ളത് . എന്റെ പ്രവർത്തി വേദനിപ്പിച്ച എല്ലാ മാധ്യമപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |