ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെ നേരിടുന്നു
കളി ദോഹയിൽ, കിക്കോഫ് ഇന്ത്യൻ സമയം രാത്രി 7.30ന്
ദോഹ : ലോകകപ്പിന്റെയും എ.എഫ്.സി കപ്പിന്റെയും യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യൻ ഫുട്ബാൾ ടീം ഇന്ന് ബംഗ്ളാദേശിനെ നേരിടുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആതിഥേയരായ ഖത്തറിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്ന ഇന്ത്യയ്ക്ക് ദോഹയിൽ തന്നെയാണ് ഇന്നത്തെ മത്സരവും നിശ്ചയിച്ചിരിക്കുന്നത്.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇക്കുറി ഒറ്റ മത്സരം പോലും ജയിക്കാൻ കഴിഞ്ഞില്ലെന്ന പേരുദോഷം മാറ്റാൻ ഇന്നത്തേതടക്കം രണ്ട് കളികൾ മാത്രമാണ് ശേഷിക്കുന്നത്.15ന് അഫ്ഗാനെതിരെയാണ് അവസാന മത്സരം. ഇന്ന് താരതമ്യേന ദുർബലരായ എതിരാളികളെ തോൽപ്പിക്കാനാണ് സുനിൽ ഛെത്രിയും കൂട്ടരും ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെതിരെ തോറ്റെങ്കിലും അധികം ഗോൾ വഴങ്ങാതിരുന്ന ഇന്ത്യയുടെ പ്രകടനം ശ്രദ്ധയാകർഷിച്ചിരുന്നു. ഒൻപത് സേവുകൾ നടത്തിയ ഗോളി ഗുർപ്രീതിന്റെ പെർഫോമൻസാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
യോഗ്യതാ റൗണ്ട് ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാന് പിന്നിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഖത്തറാണ് ഒന്നാമത്. ഒമാൻ രണ്ടാമത്. ബംഗ്ളാദേശ് മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. ഗ്രൂപ്പിൽ നാലാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്തെങ്കിലേ ഏഷ്യൻ കപ്പിന്റെ ക്വാളിഫയിംഗ് പ്ളേ ഓഫ് റൗണ്ടിലേക്ക് എത്താനാകൂ.ഇതുവരെ ആറുമത്സരങ്ങൾ കളിച്ച ഇന്ത്യ ഒന്നും ജയിച്ചില്ല.മൂന്നു വീതം സമനിലകളും തോൽവിയും വഴങ്ങി.
ആദ്യ മത്സരത്തിൽ ഒമാനോട് 1-2ന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിൽ ഖത്തറിനെ ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടി.
തുടർന്ന് അഫ്ഗാനിസ്ഥാനും ബംഗ്ളാദേശിനും എതിരായ മത്സരങ്ങളിൽ 1-1ന് സമനിലയിൽ പിരിഞ്ഞു.
ലോക്ക്ഡൗണിന് ശേഷം ഒമാനിൽ ചെന്ന് 1-0ത്തിന് തോറ്റു.
അതിന് ശേഷമായിരുന്നു ഖത്തറുമായുള്ള തോൽവി.
13
ക്രൊയേഷ്യക്കാരനായ കോച്ച് ഇഗോർ സ്റ്റിമാച്ചിന് കീഴിൽ കളിച്ച 13 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |