സ്വിറ്റ്സർലൻഡും വേൽസും സമനിലയിൽ പിരിഞ്ഞു
ബാകു: യൂറോകപ്പിൽ ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ സ്വിറ്റ്സർലൻഡിന്റെ ആക്രമണങ്ങൾക്കു മുന്നിൽ പകച്ചു പോയെങ്കിലും വേൽസ് സമനിലയുമായി തടിതപ്പി. മത്സരമവസാനിക്കുമ്പോൾ സ്കോർ 1-1ആയിരുന്നെങ്കിലും ബ്രീൽ എംബോളോയുടെ നേതൃത്വത്തിൽ നിരന്തരം മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്ന സ്വിറ്റ്്സർലൻഡ് ജയം അർഹിച്ചിരുന്നു. 49-ാം മിനിട്ടിൽ എംബോളോ നേടിയ തകർപ്പൻ ഹെഡ്ഡർ ഗോളിൽ സ്വിസ് പട ലീഡെടുത്തു. എന്നാൽ 74-ാം മിനിട്ടിൽ കെയ്ഫർ മൂർ നേടിയ ഗോളിലൂടെ വേൽസ് സമനില പിടിക്കുകയായിരുന്നു.
ക്യാപ്ടൻ ഗാരത് ബെയ്ലും ആരോൺ റാംസേയും പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാതെ നിറം മങ്ങിയപ്പോൾ തകർപ്പൻ സേവുകളുമായി ഗോൾ വലയ്ക്ക് കീഴിൽ നിറഞ്ഞാടിയ ഗോൾകീപ്പർ ഡാനി വാർഡാണ് വേൽസിന്റെ പരാജയത്തെ തടഞ്ഞു നിറുത്തിയത്. ഗോളെന്നുറച്ച മൂന്നോളം അവസരങ്ങളിൽ വാർഡ് വേൽസിന്റെ രക്ഷകനായി. പരിക്കേറ്റിട്ടും പതറാതെ കളിച്ച മൂറും തന്റെ റോൾ ഭംഗിയാക്കി.
മറുവശത്ത് ഷർദ്ദാൻ ഷാക്കീരിയും ഗ്രാനിറ്റ് ഷാക്കയുമെല്ലാം അണിനിരന്ന സ്വിറ്റ്സർലൻഡ് തുടക്കം മുതലേ മത്സരത്തിൽ ആധിപത്യം നേടി. ഷോട്ടുകളിലും പാസിംഗിലും പൊസഷനിലും എല്ലാം സ്വിസ് പടയായിരുന്നു ബഹുദൂരം മുന്നിൽ.
ണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ 49-ാം മിനിട്ടിൽ എംബോളോ അവർക്ക് ലീഡ് സമ്മാനിച്ചു. എംബോളോയുടെ ഷോട്ട് ഡാനി വാർഡ് രക്ഷപ്പെടുത്തിയതിന് ലഭിച്ച കോർണറിൽ നിന്നായിരുന്നു ഗോൾ. കോർണറിന് ചാടി തലവെച്ച് എംബോളോ തന്നെ സ്വിസ് നിരയെ മുന്നിലെത്തിച്ചു. തുടർന്നും എംബോളോ വേൽസ് ഗോൾ മുഖത്ത് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. എന്നാൽ കളിയുടെ ഒഴുക്കിന് വിപരീതമായി 74-ാം മിനിറ്റിൽ മൂറിലൂടെ വേൽസ് സമനില പിടിച്ചു. തുടർന്ന് ആക്രമണം കനപ്പിച്ച സ്വിറ്റ്സർലൻഡിനായി പകരക്കാരനായെത്തിയ മാരിയോ ഗ്രാവനോവിച്ച് 85-ാം മിനിട്ടിൽ വേൽസ് വലകുലുക്കിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഓഫ്സൈഡ് വിധിച്ചു.
യൂറോയിൽ ഇന്ന്
ഇംഗ്ലണ്ട്- ക്രൊയേഷ്യ
(വൈകിട്ട് 6.30 മുതൽ)
ആസ്ട്രിയ- നോ.മാഴ്സിഡോണിയ
(രാത്രി 9.30 മുതൽ)
ഹോളണ്ട്- ഉക്രൈൻ
(രാത്രി 12.30 മുതൽ)
ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഡെൻമാർക്കിന്റെ ബ്രാത്ത് വെയ്റ്റ് ഫിൻലൻഡിനെതിരെ ഷോട്ടുതിർക്കാൻ ശ്രമിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |