1-0ത്തിന് ഉറുഗ്വേയെ കീഴടക്കി, ഗോളടിച്ചത് റോഡ്രിഗസ്, വഴിയൊരുക്കിയത് മെസി
ബ്രസീലിയ : കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ ആദ്യ വിജയം കുറിച്ച് അർജന്റീന. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ഉറുഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും സംഘവും വീഴ്ത്തിയത്. ഗൈഡോ റോഡ്രിഗസാണ് വിജയ ഗോൾ നേടിയതെങ്കിലും മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞുകളിച്ച സൂപ്പർ താരം ലയണൽ മെസിയായിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. മെസിയുടെ തകർപ്പൻ പാസിൽനിന്ന് 13–ാം മിനിട്ടിലാണ് റോഡ്രിഗസ് സ്കോർ ചെയ്തത്.സ്പാനിഷ് ലീഗിൽ റയൽ ബെറ്റിസിനു കളിക്കുന്ന ഇരുപത്തേഴുകാരനായ റോഡ്രിഗസ് അർജന്റീനയ്ക്കായി നേടിയ ആദ്യ ഗോളായിരുന്നു ഇത്.
ആദ്യ മത്സരത്തിൽ ചിലിയോട് 1-1ന് സമനില വഴങ്ങിയിരുന്ന അർജന്റീന ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാലു പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. ഇന്നലെ ബൊളീവിയയെ തോൽപ്പിച്ച ചിലിയാണ് രണ്ടാം സ്ഥാനത്ത്. ചൊവ്വാഴ്ച പുലർച്ച പരാഗ്വയുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.
ഗോൾ വീണതിനു പിന്നാലെ ഉറുഗ്വേയും പൊരുതിക്കളിച്ചത് മത്സരത്തിന് ഉശിരേകിയിരുന്നു. ഇതോടെ അർജന്റീന തുടർ ആക്രമണങ്ങളിൽനിന്ന് പ്രതിരോധത്തിലേക്ക് പതിയെ പിൻവാങ്ങി. .
രണ്ടാം പകുതിയിൽ ഉറുഗ്വേ ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടിയെങ്കിലും സമനില ഗോൾ നേടാനായില്ല. അർജന്റീന താരങ്ങളുടെ ഉറച്ച പ്രതിരോധവും ഉറുഗ്വേ മധ്യനിരയുടെ ആസൂത്രണപ്പിഴവുകളുമാണ് തിരിച്ചടിയായത്.
ഉറുഗ്വേ സൂപ്പർ സ്ട്രൈക്കർമാരായ എഡിസൻ കവാനിയെയും ലൂയി സുവാരേസിനെയും വരിഞ്ഞുകെട്ടാൻ അർജന്റീന പ്രതിരോധത്തിന് കഴിഞ്ഞു.
മറുവശത്ത് ലയണൽ മെസി തന്റെ സ്വതസിദ്ധശൈലിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി. ഗോളടിച്ചില്ലെങ്കിലും അവസാന സമയംവരെ മെസി തന്റെ പഴയ ക്ളബ്മേറ്റ് സുവാരേസിന്റെ സംഘത്തെ വിറപ്പിച്ചു.
ഗോൾ ഇങ്ങനെ
1-0
13-ാം മിനിട്ട്
ഗൈഡോ റോഡ്രിഗസ്
വിജയം ലക്ഷ്യമിട്ടിറങ്ങിയ അർജന്റീന തുടക്കം മുതൽ ആക്രമിച്ചുകളിച്ചു. മെസിയാണ് മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. എതിരാളികൾ നിലയുറപ്പിക്കും മുമ്പേ ലീഡ് നേടുകയായിരുന്നു അർജന്റീനയുടെ ലക്ഷ്യം. 13–ാം മിനിട്ടിൽ നിന്ന് ലഭിച്ച പന്തിലാണ് ഗോൾ പിറന്നത്.
കോർണർ കിക്കിൽനിന്ന് ലഭിച്ച പന്ത് ബോക്സിലേക്ക് ഉയർത്തിവിടുന്നതിനു പകരം ഡിപോൾ ബോക്സിന്റെ ഇടതുമൂലയിലുണ്ടായിരുന്ന മെസിക്ക് നൽകി. ഉറുഗ്വേ ഡിഫൻഡറെ ഡ്രിബിളിംഗ് മാന്ത്രികതയോടെ വെട്ടിച്ച് മുന്നോട്ടുകയറിയ മെസി ഗോൾ പോസ്റ്റിന് സമാന്തരമായൊരു ക്രോസ് നൽകിയപ്പോൾ ഗൈഡോ ഉയർന്നുചാടി ഹെഡ് ചെയ്യുകയായിരുന്നു. ഈ വലതുപോസ്റ്റിനടുത്തുനിന്നുള്ള ഗെയ്ഡോയുടെ ഹെഡർ ഇടതുപോസ്റ്റിലിടിച്ച് വലയിൽ കയറി.
ചിലിക്കും ചിരി
കോപ്പ അമേരിക്കയിൽ മുൻ ചാമ്പ്യന്മാരായ ചിലിക്കും ആദ്യ വിജയം. ഇന്നലെ പുലർച്ചെ ആദ്യ മത്സരത്തിനിറങ്ങിയ ചിലി മറുപടിയില്ലാത്ത ഒരു ഗോളിന് ബൊളീവിയയെയാണ് വീഴ്ത്തിയത്. 10-ാം മിനിട്ടിൽ എഡ്വാർഡോ വർഗാസിന്റെ പാസിൽനിന്ന് ബെൻ ബ്രറെട്ടനാണ് ചിലിയുടെ വിജയഗോൾ നേടിയത്. ബൊളീവിയയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ പരാഗ്വേയോട് 1-3നാണ് തോറ്റിരുന്നത്. ചിലി ഇനി ചൊവ്വാഴ്ച ഉറുഗ്വേയെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |