ക്രിക്കറ്റിനൊപ്പം മഴ കളിച്ച ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയെ എട്ടുവിക്കറ്റിന് കീഴടക്കിയ ന്യൂസിലാൻഡ് അന്താരാഷ്ട്ര തലത്തിൽ കിരീടം നേടാൻ ഭാഗ്യമില്ലാത്തവരെന്ന നാണക്കേടു മാറ്റിയാണ് ഇംഗ്ളണ്ടിൽ നിന്ന് മടങ്ങുന്നത്.
2019 ൽ ഇതേ ഇംഗ്ളണ്ടിൽ വച്ച് ഏകദിന ലോകകപ്പിന്റെ ഫൈനലിൽ നിർഭാഗ്യം കൊണ്ടുമാത്രം കിരീടം നേടാൻ കഴിയാതെപോയ കേനു വില്യംസണും കൂട്ടരും ലോക ടെസ്റ്റ് ജേതാക്കൾക്കുള്ള ചെങ്കോൽ ഏറ്റുവാങ്ങുമ്പോൾ അത് ചരിത്രത്തിന്റെ തിരിച്ചടി കൂടിയാകുന്നു.
രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ തീരുമാനിച്ച ഇന്ത്യയും പേസർമാരുമായി മുന്നേറാൻ തുനിഞ്ഞ കിവീസും തമ്മിലുള്ള വ്യത്യാസമാണ് സതാംപ്ടണിൽ കണ്ടത്. ഇരുടീമുകളെയും വ്യത്യസ്തമാക്കിയത് കൈൽ ജാമീസൺ എന്ന പേസർ അനുകൂല സാഹചര്യങ്ങൾ മുതലാക്കിയ രീതിയാണ്. ഇന്ത്യൻ മുൻ നിര ബാറ്റ്സ്‌മാൻമാർ നിരുത്തരവാദപരമായി ബാറ്റു വീശിയപ്പോൾ ബാറ്റിംഗിൽ കിവീസുകൾ കാട്ടിയ ശ്രദ്ധയും നിർണായകമായി.
കിവീസിന്റെ വിജയ ഘടകങ്ങൾ
1. പേസർ കൈൽ ജാമീസണിന്റെ മികച്ച ബൗളിംഗ് ഇന്ത്യൻ മുൻനിരയെയാണ് ജാമീസൺ രണ്ട് ഇന്നിംഗ്സുകളിലും തകർത്തത്.
2. മഴ ബാറ്റിംഗ് ദുഷ്കരമാക്കുമെന്ന് തിരിച്ചറിവുണ്ടായിട്ടും ക്ഷമ കാട്ടാൻ തയ്യാറാത്ത ഇന്ത്യൻ ബാറ്റിംഗ്.
3. രണ്ട് ഇന്നിംഗ്സുകളിലും ഇന്ത്യൻ ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട് അവരുടെ ആത്മവിശ്വാസം തകർക്കാനും പിന്നീട് റൺറേറ്റ് ഉയർത്താനുമുള്ള കിവീസ് തന്ത്രം.
4. ജാമീസണിന് പരിചയസമ്പന്നരായ പേസർമാരായ ടിം സൗത്തീയും ട്രെന്റ് ബൗൾട്ടും നൽകിയ പിന്തുണ.
5. ഇരു ഇന്നിംഗ്സുകളിലും ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറയ്ക്ക് തിളങ്ങാൻ കഴിയാതെ പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |