കാമ്പ് നൂ: അഭ്യൂഹങ്ങൾക്ക് അവസാനം അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസി സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായുള്ള കരാർ പുതുക്കുമെന്ന് റിപ്പോർട്ട്. അഞ്ച് വർഷത്തെ കരാറിലാണ് ഒപ്പുവയ്ക്കുന്നതെന്നും പ്രതിഫലം പകുതിയായി കുറച്ചുവെന്നും വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സയുമായുള്ള രണ്ട് പതിറ്റാണ്ട് നീണ്ട കരാർ കഴിഞ്ഞ ജൂണിൽ അവസാനിച്ചിരുന്നു.
2020ൽ ക്ലബ് മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളും മറ്റും കാരണം മെസി ക്ലബ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ കരാർ ഒരു വർഷം കൂടി ഉണ്ടായിരുന്നതിനാൽ വലിയ തുക ബാഴ്സ മാനേജ്മെന്റിന് നഷ്ടപരിഹാരമായി നൽകേണ്ടി വരുമായിരുന്നു. അതിനെ തുടർന്നാണ് മെസി കഴിഞ്ഞ സീസണിൽ ബാഴ്സയിൽ തുടർന്നത്.
ലപോർട്ട ഇഫക്ട്
ജോസഫ് മരിയ ബർതോമ്യുവിന് പകരം മെസിയുടെ അടുത്ത സുഹൃത്തായ ജുവാൻ ലപോർട്ട ബാഴ്സലോണയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതോടെ താരത്തിന്റെ മനസുമാറിയെന്നും അദ്ദേഹം ബാഴ്സയിൽ തന്നെ തുടർന്നും തുടരണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. കരാറിലെ ചില ചെറിയകാര്യങ്ങളിൽ കൂടി വ്യക്തത വരുത്തിയ ശേഷം അദ്ദേഹം വരുംദിവസങ്ങളിൽ കരാറിൽ ഒപ്പുവച്ചേക്കുമെന്നാണ് റിപ്പോർട്ട്.
പ്രതിഫല വിവരം
ലാലിഗയിൽ കൊണ്ടുവന്ന താരങ്ങളുടെ പ്രതിഫലത്തിലെ നിയന്ത്രണ വ്യവസ്ഥ കാരണമാണ് മെസിക്ക് നിലവിലുണ്ടായിരുന്ന പ്രതിഫലം നൽകാൻ കഴിയാതെ വന്നത്.
2017ലാണ് മെസി ഇതിനുമുമ്പ് അവസാനമായി കരാർ പുതുക്കിയത്. അന്ന് 550 മില്യൺ യൂറോയുടെ അഞ്ച് വർഷത്തെ കരാറിലാണ് മെസി ഒപ്പുവച്ചത്.ഇതിൻ പ്രകാരം 75 മില്യൺ യൂറോ (ഏകദേശം 661 കോടി 5 ലക്ഷം രൂപ) മെസിക്ക് ഒരു സീസണിൽ പ്രതിഫലമായി ലഭിച്ചിരുന്നുവെന്നാണ് വിവരം.
മറ്ര് ഓഫറുകൾ
പി.എസ്.ജി, ഇന്റർ മിലാൻ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബുകൾ മെസിക്ക് പിന്നാലെയുണ്ടായിരുന്നു. ഏറ്രവും മികച്ച ഓഫർ വച്ചത് പി.എസ്.ജിയായിരുന്നു. തന്റെ ബാല്യകാല ക്ലബായ ന്യൂവെൽ ഓൾഡ് ബോയ്സിലേക്ക് തിരിച്ചു പോകണമെന്നും മെസി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഒരു ക്ലബിൽ തന്നെ കളിച്ച് കരിയർ അവസാനിപ്പിക്കുകയെന്ന താത്പര്യത്തിലാണ് മെസിയെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |