ടോക്യോ : ബാഡ്മിന്റൺ പുരുഷ ഡബിൾസിലെ ആദ്യ മത്സരത്തിൽ അത്യുജ്ജ്വലമായി പൊരുതി വിജയിച്ച് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ചൈനീസ് തായ്പേയിയുടെ ലീ യാംഗ്-വാംഗ് ചി ലിൻ സഖ്യത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. സ്‌കോർ: 21-16, 16-21, 27-25.
ആദ്യ ഗെയിം ഇന്ത്യൻ സഖ്യം അനായാസം നേടിയപ്പോൾ രണ്ടാം ഗെയിം മുതൽ കളി മാറുകയായിരുന്നു. രണ്ടാം ഗെയിമിൽ ഇന്ത്യയെ അതേ സ്‌കോറിന് തളച്ച് ചൈനീസ് തായ്പേയ് തിരിച്ചടിച്ചതോടെ മൂന്നാം ഗെയിമിലേക്ക് കളി നീണ്ടു. വാശിയേറിയ മൂന്നാം ഗെയിമിന്റെ ഇടവേളവരെ ഇന്ത്യ പിന്നിലായിരുന്നു. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമായി. ചൈനീസ് തായ്‌പേയ്‌ക്കാർ ഗെയിം പോയിന്റിന് അരികിലെത്തിയപ്പോൾ ഇന്ത്യയുടെ മറ്റൊരു തിരിച്ചുവരവും കണ്ടു. ഒടുവിൽ 20-20ന് തുല്യതയിലാക്കിയ ഇന്ത്യ പിന്നീട് പലതവണ ഗെയിം പോയിന്റിന് അരികിലെത്തുകയും എതിരാളികൾ തിരിച്ചടിക്കുന്നതും കണ്ടു. 21 പോയിന്റിൽ അവസാനിക്കേണ്ട മത്സരം 27 പോയിന്റിലെത്തിച്ചാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. 69 മിനിട്ടാണ് മത്സരം നീണ്ടത്.
സായ് പ്രണീത് പുറത്ത്
ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സായ് പ്രണീത് ആദ്യ റൗണ്ടിൽ തോറ്റു. ഇസ്രായേലിന്റെ സിൽബെർമാൻ മിഷ 17-21, 15-21 എന്ന സ്കോറിനാണ് സായ്‌യെ വീഴ്ത്തിയത്. 40 മിനിട്ടേ മത്സരം നീണ്ടുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |