ടോക്യോ: അത്‌ലറ്റിക്സിൽ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു.ഇന്നലെ വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിയും പുരുഷ ഷോട്ട്പുട്ടിൽ തജീന്ദർ പാൽ സിംഗ് ടൂറും യോഗ്യതാ റൗണ്ട് കടക്കാതെ പുറത്തായി. ഇരുവർക്കും യോഗ്യതാ റൗണ്ടിലെ ആദ്യ മൂന്ന് അവസരങ്ങളിൽ മികവ് കാട്ടാൻ കഴിയാതെ വന്നതോടെയാണ് മടങ്ങേണ്ടിവന്നത്.
ജാവലിനിൽ 50.35 മീറ്റർ, 53.19മീറ്റർ, 54.04 മീറ്റർ എന്നിങ്ങനെയായിരുന്നു അന്നുറാണി എറിഞ്ഞ ദൂരം. യോഗ്യതാ റൗണ്ടിൽ മത്സരിച്ച 15 പേരിൽ 14-ാം സ്ഥാനത്താണ് ഇന്ത്യൻ താരം ഫിനിഷ് ചെയ്‌തത്. 63 മീറ്റർ എറിഞ്ഞിരുന്നെങ്കിൽ അന്നു ഫൈനൽ റൗണ്ടിലേക്ക് സ്വാഭാവിക യോഗ്യത നേടുമായിരുന്നു. ഈ വർഷം പട്യാലയിൽ നടന്ന സീനിയർ നാഷണൽ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 63.24 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡ് കുറിച്ച താരമാണ് അന്നുറാണി.
ഷോട്ട്പുട്ടിൽ ഒരൊറ്റ ശ്രമം മാത്രമാണ് തജീന്ദറിന് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത്.ആദ്യ ശ്രമത്തിൽ 19.99 മീറ്റർ എറിഞ്ഞ ഇന്ത്യൻ താരത്തിന്റെ അടുത്ത രണ്ട് ശ്രമങ്ങളും ഫൗളായിരുന്നു. 16 താരങ്ങൾ പങ്കെടുത്ത ഗ്രൂപ്പ് എ ക്വാളിഫിക്കേഷൻ റൗണ്ടിൽ 13-ാം സ്ഥാനത്താണ് തജീന്ദർ ഫിനിഷ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |