SignIn
Kerala Kaumudi Online
Friday, 26 April 2024 8.35 AM IST

ലവ് യു മെഡലിന

lovlina

സെമിയിൽ തോറ്റുപോയെങ്കിലും വെങ്കലത്തിളക്കവുമായി ലവ്‌ലിന ബോർഗോഹയ്ൻ

ടോക്യോ : മികവിൽ തന്നേക്കാൾ മുന്നിലുള്ള ലോക ഒന്നാം നമ്പർ താരത്തോട് സെമിയിൽ പൊരുതിത്തോറ്റെങ്കിലും ലവ്‌ലിന ബോർഗോഹെയ്ന് വെങ്കലത്തിളക്കം. തുടക്കം മുതൽ അക്രമിച്ച് ഇടിച്ച തുർക്കി താരം ബുസനേസ് സുമനേലി 5-0ത്തിനാണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്. റിംഗിലേക്ക് വന്നവരവിൽത്തന്നെ ചാടിത്തുള്ളിയ സുമനേലിയുടെ മാനസിക ആധിപത്യം നേടാനുള്ള തന്ത്രത്തിന് മുന്നിൽ പതറിപ്പോയതാണ് ലവ്‌ലിനയെ കുഴപ്പത്തിലാക്കിയത്.

അൽപ്പം വിരണ്ടുപോയ ലവ്‌ലിനയ്ക്കെയിരെ അനായാസ വിജയമാണ് സുമനേലി നേടിയെടുത്തത്. 2019ലെ ലോക ചാമ്പ്യനായ സുമനേലി ആദ്യ ഒളിമ്പിക്‌സിനെത്തിയ ലവ്‌ലിനയ്‌ക്കെതിരേ പരിചയ സമ്പത്തിന്റെ കരുത്ത് മുഴുവൻ പ്രകടമാക്കി. ജഡ്ജുമാരുടെ അനർഹമായ ചെറിയ പിന്തുണകൂടി തുർക്കിക്കാരിക്ക് ലഭിച്ചപ്പോൾ മത്സരത്തിന്റെ ഒരു ഘട്ടത്തിലും ലവ്‌ലിനയ്ക്ക് ആധിപത്യം പുലർത്താനായില്ല. ആദ്യ റൗണ്ടിൽ ലവ്‌ലിന നന്നായി തുടങ്ങിയെങ്കിലും പിന്നീട് മത്സരം കൈവിടുകയായിരുന്നു. ആദ്യ റൗണ്ട് സുമനേലി സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ തുർക്കി താരം ലീഡുയർത്തിയതോടെ ലവ്‌ലിന പതറി. മൂന്നാം റൗണ്ടിലും ഇതാവർത്തിച്ചു.

സെമിയിൽ വിജയിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്‌സ് ബോക്‌സിംഗ് ഫൈനലിൽ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കാൻ ലവ്‌ലിനയ്ക്ക് കഴിയുമായിരുന്നു.

മീരാഭായ് ചാനുവിനും പി.വി സിന്ധുവിനും ശേഷം ഈ ഒളിമ്പിക്‌സിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.

വിജേന്ദർ സിംഗിനും (2008) മേരികോമിനും (2012) ശേഷം ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക് മെഡൽനേടുന്ന മൂന്നാമത്തെ താരവും ലവ്‌ലിനയാണ്.

മേരികോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് അസാംകാരിയായ ലവ്‌ലിന.

അസമിൽനിന്ന് ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യ വനിതയാണ് ലവ്‌ലിന.

ലോക ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ വെങ്കലം നേടിയിട്ടുണ്ട്.

ഈ മെഡൽ അമ്മയ്ക്ക്

ഒളിമ്പിക്സിലെ തന്റെ വെങ്കലമെഡൽ ലവ്‌ലിന സമർപ്പിക്കുന്നത് രോഗക്കിടക്കയിലുള്ള അമ്മയ്ക്കാണ്. ടോക്യോയിലേക്ക് ലവ്‌ലിനയാത്രയിരിക്കുമ്പോൾ ഇരുവൃക്കകളും തകരാറിലായി ചികിത്സയിലായിരുന്നു അമ്മ മാമോനി.കഴിഞ്ഞ വർഷം അർജുന പുരസ്‌കാരം ലഭിച്ചതിലൂടെ ലവ്‌ലിനയ്ക്ക് കിട്ടിയ തുക അമ്മയുടെ ചികിത്സയ്ക്കാണ് ചെലവഴിച്ചത്. ഇപ്പോൾ ലവ്‌ലിനയുടെ പിതാവ് ടികെൻ വില്ലേജ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് രണ്ടുലക്ഷത്തോളം രൂപ വായ്പയെടുത്താണ് ചികിത്സ നടത്തുന്നത്.

ചെറുകിട കച്ചവടക്കാരനായ അച്ഛൻ ടിക്കെനും അമ്മ മമോനിയും നല്‍കിയ പിന്തുണയാണ് ലവ്‌ലിനയുടെ കരുത്ത്. ടിക്കെൻ തന്റെ തുച്ഛമായ വരുമാനത്തിനിടയിലും മക്കളുടെ പരിശീലനത്തിന് ഒരു കുറവും വരാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.

കൊവിഡിനെയും തോൽപ്പിച്ചു

ഒളിമ്പിക്സിനുള്ള യോഗ്യതാ ടൂർണമെന്റായ ഏഷ്യ ഓഷ്യാനിയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സെമിയിലെത്തിയാണ് ലവ്‌ലിന ടോക്യോയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. ഒളിമ്പിക്സ് യോഗ്യത നേടിയതിനു പിന്നാലെ രണ്ടു മാസത്തോളം നീളുന്ന യൂറോപ്യൻ പര്യടനത്തിനു അയക്കാനായിരുന്നു ബോക്സിംഗ് ഫെഡറേഷന്റെ തീരുമാനം. യൂറോപ്പിലേക്കു പുറപ്പെടാനിരിക്കുമ്പോഴാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. യൂറോപ്യൻ യാത്ര മാത്രമല്ല ഇവിടുത്തെ പരിശീലനവും മുടങ്ങി. ആ തിരിച്ചടികൾ എല്ലാം നേരിട്ടാണ് ഈ 23കാരി ടോക്യോയിലെ മെഡൽ പോഡിയത്തിലേക്ക് എത്തിയത്.

അസാമിന്റെ തലസ്ഥാനമായ ഗോഹട്ടിയിൽ നിന്ന് മുന്നൂറോളം കിലോമീറ്റർ അകലെയുള്ള ഗോൾഘട്ട് ജില്ലയിലെ ബാരോമുഖിയ ഗ്രാമത്തിൽ നിന്നാണ് ലവ്‌ലിന വരുന്നത്. ലവ്‌ലിന ഒളിമ്പിക്സിൽ മെഡൽ ഉറപ്പിച്ചപ്പോഴാണ് വീട്ടിലേക്കുള്ള വഴി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയതുതന്നെ.

സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കാൻ സായി കോച്ച് പദം ബോറോ സ്‌കൂളിലെത്തിയതാണ് ലവ്‌ലിനയുടെ കരിയറിൽ വഴിത്തിരിവായത്. അദ്ദേഹമാണ് ബോക്‌സിംഗിലേക്ക് വഴിതിരിച്ചുവിട്ടത്. പിന്നീട് ഗോഹട്ടിയിലെ അക്കാദമിയിലേക്ക് മാറി. സബ് ജൂനിയർ ദേശീയ ചാമ്പ്യനായി. ഇതിനിടെ തായ് ബോക്‌സിംഗും പരിശീലിച്ചു.
23-കാരിയായ ലവ്‌ലിനയുടെ വളർച്ച അതിവേഗമായിരുന്നു. 2018, 2019 വർഷങ്ങളിൽ വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി.2017ലും 2021ലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കലവുംനേടി.

ആദ്യം പതറിയത് വിനയായി

ലവ്‌ലിനയുടെ സെമി മത്സരം സംസ്ഥാന സ്പോർട്സ് കൗൺസിൽ കോച്ച് ആർ.കെ മനോജ് കുമാർ വിലയിരുത്തുന്നു ആദ്യമായാണ് ലവ്‌ലിന ഒളിമ്പിക്സിൽ മത്സരിക്കുന്നത്. സുമനേലി ലോക ചാമ്പ്യനാണ്. ഇരുവരും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലായിരുന്നു ടോക്യോയിലേത്. തുടക്കത്തിൽത്തന്നെ എതിരാളിക്ക് മേൽ മാനസിക ആധിപത്യം നേടിയെടുക്കാൻ തുർക്കി താരം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. സുമനേലിയുടെ വേഗതയിലും ഫുട്‌വർക്കിലും ലവ്‌ലിന തുടക്കത്തിലൊന്നു പതറിയതാണ് നിർണായകമായത്.പിന്നീട് പൊരുതിനോക്കിയെങ്കിലും ബാക്ക്ഫുട്ടിൽ കളിക്കാനുള്ള തന്ത്രം നടപ്പിലാക്കാൻ ലവ്‌ലിനയ്ക്ക് കഴിയാതെ പോയി. ലോക വേദികളിലെ അനുഭവപരിചയമാണ് മത്സരം തന്റെ വരുതിയിൽത്തന്നെ നിറുത്തുന്നതിന് സുമനേലിയെ സഹായിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, LOVLINA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.