ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയ്ക്കും ബ്രസീലിനും ജയം
കാരകാസ്:ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയ്ക്കും റണ്ണറപ്പുകളായ ബ്രസീലിനും വിജയം. കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷമുള്ള ആദ്യ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളായിരുന്നു നടന്നത്.
അർജന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വെനസ്വേലയേയും ബ്രസീൽ ഏകപക്ഷീയമായ ഒരുഗോളിന് ചിലിയെയും ആണ് കീഴടക്കിയത്.
അർജന്റീനൻ
ആധിപത്യം
വെനസ്വേലയുടെ തലസ്ഥാനമായ കാരകാസിൽ നടന്ന മത്സരത്തിൽ കോപ്പ അമേരിക്കയിൽ പുറത്തെടുത്ത വിജയക്കുതിപ്പ് അർജന്റീന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലും തുടരുകയായിരുന്നു. ലൗട്ടാരോ മാർട്ടിനസ്, ജോക്വൻ കൊറേയ, എൻഹൽ കൊറേയ എന്നവരാണ് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. അവസാന നിമിഷം ലഭിച്ച പെനാൽറ്റിയിലൂടെ യെഫേർസൺ സൊറ്റെൽഡോ വെനസ്വേലയ്ക്കായി ഒരു ഗോൾ മടക്കി. 32-ാം മിനിട്ടിൽ അർജന്റീനൻ ക്യാപ്ടൻ ലയണൽ മെസിയെ അപകടകരമാം വിധം ഫൗൾ ചെയ്തതിന് അഡ്രിയാൻ മാർട്ടിനസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ തുടർന്ന് പത്തുപേരുമായി കളിക്കേണ്ടി വന്നതാണ് വെനസ്വേലയ്ക്ക് വലിയ പ്രതിസന്ധിയായത്. 26-ാം മിനിട്ടിൽ പകരക്കാരായി ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ മാർട്ടിനസ്.
അർജന്റീനയുടെ ജയം രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ ജോക്വനും എൻഹലും ഗോൾ നേടിയതിലുൾപ്പെടെ അർജന്റീനൻ കോച്ച് സ്കലോണിയുടെ തന്ത്രങ്ങളുടെ കൂടി വിജയമായി.
ഒന്നാം പകുതിയുടെ അധികസമയത്ത് ലോ സെൽസോയുടെ പാസിൽ നിന്ന് മാർട്ടിനസാണ് അർജന്റീനയുടെ ഗോൾ അക്കൗണ്ട് തുറന്നത്. 71ാം മിനിട്ടിൽ മാർട്ടിനസിന്റെ പാസിൽ നിന്ന് ജോക്വം അർജന്റീനയുടെ രണ്ടാം ഗോൾ നേടി. മൂന്ന് മിനിട്ടിനുള്ളിൽ എൻഹൽ കൊറേയ വെനിസ്വേലൻ വലയിൽ മൂന്നാം ഗോളും എത്തിച്ചു. 94-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്രി ഗോളാക്കി സൊറ്റെൽഡോ വെനസ്വേലയുടെ ഏക ഗോൾ നേടി. 7 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി അർജന്റീന പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. വെനിസ്വല അവസാന സ്ഥാനത്തും.
ബ്രസീലിയൻ
മുന്നേറ്റം
ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഇത്തവണ അപരാജിത കുതിപ്പ് നടത്തുന്ന ബ്രസീൽ തുടർച്ചയായ ഏഴാം ജയവുമായി 21 പോയിന്റുമായി സുരക്ഷിതമായി മുന്നേറുകയാണ്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ എവർട്ടൺ റിബേറോ 64-ാം മിനിട്ടിൽ നേടിയ ഗോളിലാണ് ബ്രസീൽ ഇന്നലെ ചിലിക്കെതിരെ അവരുടെ തട്ടകത്തിൽ ജയമുറപ്പിച്ചത്. ചിലി ഏഴാം സ്ഥാനത്താണ്.
മറ്റ് മത്സരങ്ങളിൽ കരുത്തരായ ഉറുഗ്വായെ പെറു 1-1ന് സമനിലയിൽ തളച്ചു.ഉറുഗ്വെ നാലാമതും പെറു ഒൻപതാമതുമാണ്. ഇക്വഡോർ 2-0ത്തിന് പരാഗ്വെയെ കീഴടക്കി. കൊളംബിയയും ബൊളീവിയയും-1ന് സമനിലയിൽ പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |