യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ കൗമാരതാരങ്ങളായ ലെയ‌്ല ആനി ഫെർണാണ്ടസും എമ്മ റഡുകാനുവും ഏറ്റുമുട്ടും
സെമിയിൽ ലെയ്‌ല സബലേങ്കയേയും എമ്മ മരിയ സക്കാരിയെയും തോൽപ്പിച്ചു
എമ്മ 18 Vs ലെയ‌്ല 19
ന്യൂയോർക്ക് : യു.എസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ഇക്കുറി കൗമാരക്കാരുടെ പോരാട്ടം.ബ്രിട്ടന്റെ 18കാരി എമ്മ റഡുകാനുവും കാനഡയുടെ 19കാരി ലെയ്‌ല ആനി ഫെർണാണ്ടസുമാണ് കലാശക്കളിയിൽ ഏറ്റുമുട്ടന്നത്.
ഇന്നലെ നടന്ന സെമി പോരാട്ടങ്ങളിൽ അട്ടിമറിപ്രകടനം കാഴ്ചവച്ചാണ് ഇരുവരും കരിയറിലെ ആദ്യ ഗ്രാൻസ്ളാം നേട്ടത്തിന് ഒരു ചുവട് അരികിലെത്തിയത്. എമ്മ സെമിയിൽ 17–ാം സീഡ് ഗ്രീസിന്റെ മരിയ സക്കാരിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് വീഴ്ത്തിയത്. സ്കോർ: 6-1, 6-4. ഇതിനകം തന്നെ അട്ടിമറികളിലൂടെ ശ്രദ്ധനേടിയ ലെയ്‌ല സെമിയിൽ ബെലാറൂസിന്റെ രണ്ടാം സീഡ് അരീന സബലേങ്കയെയാണ് തോൽപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ 7-6 (7-3) 4-6 6-4 എന്ന സ്കോറിനാണ് ലെയ്‌ല സബലേങ്കയെ വീഴ്ത്തിയത്.
ഗ്രാൻസ്ളാം ഓപ്പൺ കാലഘട്ടത്തിൽ ഇത് എട്ടാം തവണ മാത്രമാണ് കലാശപ്പോരിൽ കൗമാര താരങ്ങൾ നേർക്കുനേരെത്തുന്നത്. ഏറ്റവുമൊടുവിൽ 1999 യുഎസ് ഓപ്പൺ ഫൈനലിൽ സെറീന വില്യംസും സ്വിറ്റ്സർലൻഡ് താരം മാർട്ടിന ഹിൻഗിസും തമ്മിലായിരുന്നു കൗമാരഫൈനൽ.
ലോക റാങ്കിംഗിൽ 150–ാം സ്ഥാനത്തുള്ള എമ്മ റഡുകാനു ഓപ്പൺ കാലഘട്ടത്തിൽ യോഗ്യതാ മത്സരങ്ങൾ വിജയിച്ച് യു.എസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യതാരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി. എല്ലാ ഗ്രാൻസ്ളാമുകളിലുമായി ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരവുമാണ്.
ഇത്തവണ കിരീടം നേടാനായാൽ എമ്മയ്ക്ക് 2004ൽ 17-ാം വയസിൽ ഗ്രാൻസ്ളാം നേടിയ മരിയ ഷറപ്പോവയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡിലെത്താം.
ഇതിനകം നിലവിലെ ചാമ്പ്യൻ ജപ്പാന്റെ നവോമി ഒസാക, മുൻ ലോക ഒന്നാം നമ്പർ ഏൻജലിക് കെർബർ, അഞ്ചാം സീഡ് എലീന സ്വിറ്റോലിന തുടങ്ങിയവരെ വീഴ്ത്തിയാണ് ലെയ്‌ല ഫൈനൽ വരെയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |