ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ വെങ്കല മെഡൽ ജേതാക്കളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഡ്രാഗ് ഫ്ലിക്കർ രുപീന്ദർ പാൽസിംഗും പ്രതിരോധ താരം ബിരേന്ദ്ര ലക്രയും വിരമിച്ചു. വരും തലമുറയ്ക്ക് വഴിയൊരുക്കാനാണ് വിരമിക്കുന്നതെന്നാണ് ഇരുവരും അറിയിച്ചിട്ടുള്ളത്.
മറക്കില്ല ആ ഗോൾ
തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ച ദീർഘമായ കുറിപ്പിലൂടെയാണ് രാജ്യത്തെ ഏറ്രവും മികച്ച ഡ്രാഗ് ഫ്ലിക്കറായ മുപ്പതുകാരനായ രുപീന്ദർ വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്രവും മികച്ച ദിനങ്ങളായിരുന്നു. ടോക്യോയിലെ മെഡൽ പോഡിയത്തിൽ നിന്ന നിമിഷങ്ങൾ ഒരിക്കലും മറക്കാനാകില്ല. ഇതാണ് യുവതാരങ്ങൾക്കായി വഴിമാറിക്കൊടുക്കേണ്ട ശരിയായ സമയം എന്ന് ഞാൻ മനസിലാക്കുന്നു. 13 വർഷത്തോളം രാജ്യത്തെ പ്രതിനിധീകരിച്ചപ്പോൾ ഞാൻ അനുഭവിച്ച അതേ സന്തോഷം അവരും അനുഭവിക്കട്ടെ. രുപീന്ദർ വിരമിക്കൽ കുറിപ്പിൽ കുറിച്ചു.
ടോക്യോയിൽ നാല് പ്രധാന ഗോളുകൾ പിറന്നത് രുപീന്ദറിന്റെ സ്റ്രിക്കിൽ നിന്നായിരുന്നു. വെങ്കലമെഡൽ മത്സരത്തിൽ ജർമ്മനിക്കെതിരെ നിർണായക സമയത്ത് പെനാൽറ്രി സ്ട്രോക്കിലൂടെ നേടിയ ഗോളും ഇതിൽ ഉൾപ്പെടും. 223 മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച രുപീന്ദറിന്റെ പഞ്ചാബിലെ ഫരീദ് കോട്ടിൽ നിന്ന് ടോക്യോയിലെ മെഡൽ പോഡിയം വരെയുള്ള യാത്ര ഉയർച്ച താഴ്ചകൾ നിറഞ്ഞതാണ്. പരിക്ക് പലപ്പോഴും അദ്ദേഹത്തിന് വില്ലനായി. 2014ൽ ഇഞ്ചിയോൺ എഷ്യൻ ഗെയിംസിൽ സ്വർണവും 2018ൽ ജക്കാർത്തയിൽ വെങ്കലവും നേടിയ ഇന്ത്യൻ ടീമിൽ നിറസാന്നിധ്യമായിരുന്നു രുപീന്ദർ. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സ്വർണ നേട്ടം രണ്ട് തവണ സ്വന്തമാക്കി. കോമൺ വെൽത്ത് ഗെയിംസിലും ഏഷ്യാകപ്പിലും വെള്ളി നേടിയ ടീമിലും ബോബ് എന്ന വിളിപ്പേരിലറിയപ്പെടുന്ന രുപീന്ദർ അംഗമായിരുന്നു.
വിശ്വസ്തൻ
ഹോക്കി ഇന്ത്യയാണ് ബിരേന്ദ്ര ലക്രയുടെ വിരമിക്കൽ വാർത്ത പുറത്തുവിട്ടത്. കരുത്തരനായ പ്രതിരോധ നിരക്കാരനും ടീമിന്റെ വലിയ പ്രചോദനവുമായ ഒഡിഷ സ്റ്റാർ ബിരേന്ദ്രലക്ര ഇന്ത്യൻ ഹോക്കി ടീമിൽ നിന്ന് വിരമിക്കുകയാണെന്നും അദ്ദേഹത്തിന് ആശംസകൾ നേരുന്നുവെന്നും ഹോക്കി ഇന്ത്യ ട്വീറ്ര് ചെയ്തു. 31 കാരനായ ലക്ര ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ വൈസ് ക്യാപ്ടൻമാരിൽ ഒരാളുമായിരുന്നു. ഒഡിഷയിലെ ലച്ചാഡ ജില്ലക്കാരനായ ലക്ര ഇന്ത്യയ്ക്കായി 201 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. 2012ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു ലക്രയുടെ അരങ്ങേറ്രം. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ സ്വർണവും ജക്കാർത്തയിൽ വെങ്കലവുംം നേടിയ ടീമിൽ അംഗമായിരുന്നു ലക്ര. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ 2016ൽ സ്വർണവും 2012 വെള്ളിയും 2014ൽ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും നേടിയ ടീമുകളിൽ അംഗമായിരുന്നു.
ഇരുവരേയും ഇന്ത്യൻ ടീമിന്റെ ഭാവി പരിപാടികളിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്നാണ് വിരമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |