സെയ്ദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടറിൽ കേരളത്തെ തോൽപ്പിച്ച് തമിഴ്നാട്
ന്യൂഡൽഹി: സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ തമിഴ്നാടിനോട് തോറ്റ് കേരളം മടങ്ങി. ഇന്നലെ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ആദ്യ ബാറ്റിംഗിനിറങ്ങി 181 റൺസെടുത്ത കേരളത്തെ കേരളത്തെ അഞ്ചു വിക്കറ്റിനാണ് തമിഴ്‌നാട് തോൽപ്പിച്ചത്. തമിഴ്‌നാട് 3 പന്തുകൾബാക്കിനിൽക്കേയാണ് ലക്ഷ്യം കണ്ടത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസെടുത്തത്. ഓപ്പണർ രോഹൻ കുന്നുമ്മലും (51)വിഷ്ണു വിനോദും(65*) നേടിയ അർദ്ധ സെഞ്ച്വറികളും സച്ചിൻ ബേബിയുടെ (33) റൺസുമാണ് കേരളത്തെ മോശമല്ലാത്ത സ്കോറിൽ എത്തിച്ചത്. രോഹൻ 43 പന്തുകൾ നേരിട്ട് അഞ്ചു ബൗണ്ടറികൾ പായിച്ചു. 26 പന്തിൽ ഏഴു സിക്സും രണ്ടു ഫോറുമടക്കമായിരുന്നു വിഷ്ണുവിന്റെ അർദ്ധസെഞ്ച്വറി .
രോഹൻ എസ്.കുന്നുമ്മലും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് 39 പന്തിൽ 45 റൺസടിച്ച് മാന്യമായ തുടക്കമിട്ടു. 14 പന്തിൽ 15 റൺസെടുത്ത അസ്ഹറുദ്ദീനെ പുറത്താക്കി സ്പിന്നർ മുരുഗൻ അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. രണ്ടാം വിക്കറ്റിൽ സച്ചിന്‍ ബേബിക്കൊപ്പം രോഹൻ 46 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 13-ാം ഓവറിൽ രോഹനെയും തുടർന്ന് ക്യാപ്ടൻ സഞ്ജു സാംസണെയും (0) സഞ്ജയ് യാദവ് കേരളത്തെ ഞെട്ടിച്ചു. തുടർന്ന് സച്ചിൻ ബേബിയെ കൂട്ടുപിടിച്ച് വിഷ്ണു നടത്തിയ വെടിക്കെട്ടാണ് കേരളത്തെ 181ലെത്തിച്ചത്. സച്ചിൻ 32 പന്തിൽ നിന്ന് 33 റൺസെടുത്ത് 19-ാം ഓവറിൽ മടങ്ങി. അഖിൽ ഒൻപത് റൺസുമായി പുറത്താകാതെ നിന്നു.
ഹരി നിഷാന്ത് (22 പന്തിൽ 32 റൺസ്), സായ് സുദർശൻ (31 പന്തിൽ 46 റൺസ്), നായകൻ വിജയ് ശങ്കർ (26 പന്തിൽ 33 റൺസ്), സഞ്ജയ് യാദവ് (22 പന്തിൽ 32 റൺസ് ) എന്നിവരുടെ ബാറ്റിംഗാണ് തമിഴ്‌നാടിന് ചേസിംഗ് വിജയം നൽകിയത്. ഷാരൂഖ് ഖാൻ ഒൻപത് പന്തിൽ 19 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിനായി മനുകൃഷ്ണൻ മാത്രമാണ് ഭേദപ്പെട്ട ബൗളിംഗ് പ്രകടനം പുറത്തെടുത്തത്. നാലോവറിൽ 26 റൺസ് വഴങ്ങി മനു മൂന്ന് വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |