ആരെ മാറ്റിനിറുത്തും ?
വിരാട് നായകസ്ഥാനത്തേക്ക് തിരിച്ചുവരുമ്പോൾ പ്ളേയിംഗ് ഇലവനിൽ എന്തുമാറ്റം വരുത്തുമെന്നതാണ് കോച്ച് ദ്രാവിഡിനെ സംബന്ധിച്ചിടത്തോളം വലിയ തലവേദന.ആദ്യ ടെസ്റ്റിൽ മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കാൻ കഴിയാതിരുന്ന ചേതേശ്വർ പുജാര,അജിങ്ക്യ രഹാനെ,മായാങ്ക് അഗർവാൾ എന്നിവരിൽ ആരെയും പുറത്തിരുത്താം. പക്ഷേ കാൺപുരിൽ സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയും നേടി അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യരെ ഒഴിവാക്കാനും കഴിയില്ല. ഓപ്പണിംഗിൽ മായാങ്കിന്റെ മോശം ഫോമാണ് ഏറ്റവും വലിയ പ്രശ്നം. എന്നാൽ മായാങ്കിനെ മാറ്റിയാൽ പകരം വയ്ക്കാൻ മറ്റൊരു ഓപ്പണറില്ല. പുജാര ഓപ്പണറുടെ വേഷം കെട്ടേണ്ടിവരും. ഫസ്റ്റ് ഡൗണായി താളം കണ്ടെത്താൻ വിഷമിക്കുന്ന പുജാരയെ ഓപ്പണറാക്കാൻ സാദ്ധ്യത അധികമില്ല.രഹാനെ താത്കാലിക ക്യാപ്ടനായിരുന്ന ആളായതിനാൽ ഒഴിവാക്കുന്നത് ഉചിതമാവില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ശ്രേയസിനെ ഉൾക്കൊളളിക്കാൻ പുജാരയ്ക്ക് തന്നെ മാറേണ്ടിവരുമെന്നാണ് അറിയുന്നത്.
മൂന്ന് പേസർമാർ ?
മുംബയ്യിലെ പിച്ച് പേസ് ബൗളിംഗിനെ തുണയ്ക്കുന്നതിനാൽ മൂന്ന് പേസർമാരെ ഇന്ത്യ കളിപ്പിച്ചേക്കും. കഴിഞ്ഞ ടെസ്റ്റിൽ കളിച്ച അക്ഷർ പട്ടേലായിരിക്കും മാറിക്കൊടുക്കേണ്ടിവരിക. കാൺപുരിൽ കളിച്ച ഇശാന്തിനും ഉമേഷിനും മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല. അതേസമയം കിവീസ് പേസർമാർ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ മുഹമ്മദ് സിറാജിനെ കളിപ്പിച്ചേക്കും.
ഭരതിന്
അവസരമുണ്ടോ?
യുവ വിക്കറ്റ് കീപ്പർ കെ.എസ് ഭരതിനെ കളിപ്പിക്കാൻ സാദ്ധ്യതയുണ്ടോ എന്നും ഇന്ത്യൻ ആരാധകർ ചോദിക്കുന്നുണ്ട്. കാൺപുരിൽ കഴുത്തിന് പരിക്കേറ്റ സീനിയർ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് പകരം വിക്കറ്റ് കീപ്പ് ചെയ്യാൻ എത്തിയത് ഭരതാണ്. വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനമാണ് ഭരത് കാഴ്ചവച്ചത്. സാഹയുടെ പരിക്ക് ഭേഭമായെന്ന് വിരാട് അറിയിച്ചിട്ടുണ്ടെങ്കിലും ഭരതിന് അരങ്ങേറ്റ അവസരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയുണ്ട്.
ആദ്യ ദിനംമഴ ?
മുംബയ്യിൽ ആദ്യ ദിനത്തിലെ കളി തടസപ്പെടുത്താൻ മഴയെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മഴകാരണം മൂടിയിട്ടിരിക്കുന്ന പിച്ചിൽ നനവുള്ളതാണ് ബൗളർമാരെ സന്തോഷിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |