സെഞ്ചൂറിയൻ : ചരിത്രത്തിലാദ്യമായി സെഞ്ചൂറിയൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ വിജയം നേടുന്ന ഏഷ്യൻ ടീമെന്ന അപൂർവ നേട്ടവുമായി ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിൽ പുതുവർഷം ആഘോഷിക്കാം. ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഇരു ഇന്നിംഗ്സുകളിലും ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ 200 റൺസിൽ താഴെ ആൾഒൗട്ടാക്കിയ ഇന്ത്യ 113 റൺസിനാണ് വിജയം ആഘോഷിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 305 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ അവസാന ദിവസമായ ഇന്നലെ ലഞ്ചിന് ശേഷം 191 റൺസിൽ ആൾഒൗട്ടാക്കിയതോടെയാണ് ഇന്ത്യയുടെ പുതുവത്സരാഘോഷം തുടങ്ങിയത്.
സെഞ്ചൂറിയനിൽ ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 327 റൺസിനാണ് ആൾഒൗട്ടായത്.സെഞ്ച്വറി നേടിയ കെ.എൽ രാഹുലും (123) , അർദ്ധസെഞ്ച്വറി നേടിയ മായാങ്ക് അഗർവാളും (60),48 റൺസ് നേടിയ അജിങ്ക്യ രഹാനെയും 35 റൺസടിച്ച വിരാട് കൊഹ്ലിയുമാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 197ൽ ഇന്ത്യ ചുരുട്ടിക്കൂട്ടി. അഞ്ചുവിക്കറ്റുമായി ഷമിയും രണ്ട് വിക്കറ്റ് വീതം നേടി ബുംറയും ശാർദ്ദൂലും ഒരു വിക്കറ്റുമായി സിറാജും ബൗളിംഗിൽ തിളങ്ങി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയ്ക്ക് 174 റൺസേ നേടാനായുള്ളൂ.റിഷഭ് പന്ത്(34),കെ.എൽ രാഹുൽ (23),രഹാനെ (20),കൊഹ്ലി(18) പൊരുതലിലൂടെയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 305ആക്കിമാറ്റിയത്.
നാലാം ദിനം കളിനിറുത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 94/4 എന്ന നിലയിലായിരുന്നു. 52 റൺസുമായി പൊരുതിനിന്ന ക്യാപ്ടൻ ഡീൻ എൽഗാറിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ മുഴുവൻ. രാവിലത്തെ പത്താം ഓവറിൽ എൽഗാറിനെ(77) എൽ.ബിയിൽ കുരുക്കി ബുംറ ഇന്ത്യയ്ക്ക് വിജയാവേശമേകി .21 റൺസടിച്ച ഡികോക്കിന്റെ പോരാട്ടം സിറാജാണ് അവസാനിപ്പിച്ചത്. ലഞ്ചിന് മുമ്പ് വിയാൻ മുൾഡറെ(1) ഷമി റിഷഭിന്റെ കയ്യിലെത്തിച്ചു. ലഞ്ചിന് ശേഷം ടെംപ ബൗമ (35*)ഒരറ്റത്ത് പൊരുതിനിൽക്കെ ജാൻസനെ(13)ഷമിയും റബാദയെയും എൻഗിഡിയെയും അശ്വിനും പുറത്താക്കി വിജയത്തിലെത്തിച്ചു.
ബാറ്റിംഗ് ദുഷ്കരമായ സെഞ്ചൂറിയനിലെ പിച്ചിൽ സെഞ്ച്വറി നേടിയ കെ.എൽ രാഹുലാണ് മാൻ ഒഫ് ദ മാച്ച്. ഈ വിജയത്തോടെ ഇന്ത്യ മൂന്ന് മത്സര പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |