മൗണ്ട്മാംഗന്യൂയി: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ തങ്ങളെ തോൽപ്പിച്ച് കപ്പ് നേടിയ ഇംഗ്ലണ്ടിനോട് പകരം വീട്ടാനുറച്ചാണ് മിതാലിയും സംഘവും ഇന്നിറങ്ങുന്നത്. ഇന്ത്യൻ സമയം രാവിലെ 6.30 മുതൽ ബേ ഓവലിലാണ് മത്സരം. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും ജയിച്ച ഇന്ത്യ 4 പോയിന്റുമായി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. മറുവശത്ത് ഇംഗ്ലണ്ട് കളിച്ച മൂന്ന് കളിയും തോറ്റ് ഏഴാം സ്ഥാനത്താണ്. ഇന്നുകൂടി തോറ്റാൽ കിരീടം നിലനിറുത്താമെന്ന നിലവിലെ ചാമ്പ്യൻമാരുടെ പ്രതീക്ഷകൾക്ക് ഏറെക്കുറെ അവസാനമാകും. മികച്ചഫോമിലുള്ള വെസ്റ്റിൻഡീസിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഗംഭീര ജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. സ്മൃതി മന്ഥനയുടെയും ഹർമ്മൻ പ്രീതിന്റയും സെഞ്ച്വറികളാണ് വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. മറുവശത്ത് ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാണാഫ്രിക്കയോട് 3 വിക്കറ്റിനാണ് തോറ്റത്.
അനായാസം ഓസീസ്
ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റിൻഡീസിനെ 7 വിക്കറ്റിന് കീഴടക്കി ആസ്ട്രേലിയസെമി പ്രതീക്ഷകൾ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 45.5 ഓവറിൽ 131 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ആസ്ട്രേലിയ 30.2 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (132/3). 95 പന്തിൽ 9 ഫോറുൾപ്പെടെ 83 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ റേയ്ച്ചൽ ഹെയ്‌നസാണ് ചേസിംഗിൽ ഓസീസിന്റെ മുന്നണിപ്പോരാളിയായത്. നേരത്തെ വിൻഡീസ് നിരയിൽ അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ സ്റ്റെഫാനി ടെയ്‌ലറിന് (50) മാത്രമാണ് പിടിച്ചു നിൽക്കാനായത്. എല്ലിസ് പെറിയും ആഷ്‌ലെയ്ഗ് ഗാർഡ്നറും ഓസീസിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കളിച്ച നാല് മത്സരങ്ങളും ജയിച്ച ആസ്ട്രേലിയ പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി വിൻഡീസ് അഞ്ചാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |