ബർമിംഗ്ഹാം : ആൾ ഇംഗ്ളണ്ട് ബാഡ്മിന്റണിൽ ഇന്ത്യൻ താരം ലക്ഷ്യസെന്നിന് പുരുഷ സിംഗിൾസ് ഫൈനലിൽ തോൽവി. ഒളിമ്പിക്ചാമ്പ്യൻ ഡെന്മാർക്കിന്റെ വിക്ടർ അക്സലനാണ് ഇന്നലെ 53 മിനിട്ട് നീണ്ട പോരാട്ടത്തിൽ 21-10,21-15 എന്ന സ്കോറിന് ലക്ഷ്യയുടെ ലക്ഷ്യം തകർത്തത്. അതേസമയം മലയാളി താരം ട്രീസ ജോളിയുടെയും മുൻ ചാമ്പ്യനും ദേശീയ കോച്ചുമായ പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രിയുടെയും അവിശ്വസനീയ കുതിപ്പിന് മൂന്നാം സ്ഥാനത്തിന്റെ സമാശ്വാസം. കഴിഞ്ഞ രാത്രി നടന്ന വനിതാ ഡബിൾസ് സെമിഫൈനലിൽ ചൈനയുടെ സു ഷിയാംഗ് ഷാംഗ് - യു ഷെംഗ് സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകൾക്ക് തോൽക്കുകയായിരുന്നു ഇന്ത്യൻ സഖ്യം. സ്കോർ : 17-21,16-21.
ക്വാർട്ടർ ഫൈനലിൽ കൊറിയൻ സഖ്യത്തെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യൻ താരങ്ങൾ സെമിയുടെ ആദ്യ ഗെയിമിൽ 11-8ന് ലീഡ് ചെയ്തിരുന്നു. എന്നാൽ തുടർന്ന് മത്സരത്തിലേക്ക് തിരിച്ചുവന്ന ചൈനീസ് സഖ്യം 15-15ന് സമനിലയിലെത്തിച്ചശേഷം തുടർപോയിന്റുകളിലൂടെ ഗെയിമിൽ മുന്നിലെത്തി. രണ്ടാം ഗെയിമിലും 15 പോയിന്റ് വരെ പിടിച്ചുനിന്നെങ്കിലും എതിരാളികളുടെ മികവിന് മുന്നിൽ ട്രീസയ്ക്കും ഗായത്രിക്കും കീഴടങ്ങേണ്ടിവന്നു.
ഫൈനലിലെത്താനായില്ലെങ്കിലും 18കാരിയായ ട്രീസയും 19കാരിയായ ഗായത്രിയും ചരിത്രം കുറിച്ചാണ് ഇംഗ്ളണ്ടിൽ നിന്ന് മടങ്ങുന്നത്. ആൾ ഇംഗ്ളണ്ട് സെമിഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ സഖ്യമാണ് ഇവർ. ആൾ ഇംഗ്ളണ്ടിൽ മൂന്നാം സ്ഥാനത്തങ്കിലുമെത്തുന്ന ആദ്യ മലയാളി താരമാണ് കണ്ണൂർ പുളിങ്ങോം സ്വദേശിയായ ട്രീസ.
ഒളിമ്പിക് ചാമ്പ്യന്മാരെയാണ് ട്രീസയും ഗായത്രിയും ആൾ ഇംഗ്ളണ്ട് പ്രീ ക്വാർട്ടറിൽ അട്ടിമറിച്ചത്. ക്വാർട്ടറിൽ ലോക ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാക്കളും ഇന്ത്യൻ താരങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി.
കഴിഞ്ഞ വാരം ജർമ്മൻ ഓപ്പണിന്റെ സെമിഫൈനലിൽ ഒളിമ്പിക് ചാമ്പ്യൻ വിക്ടർ അക്‌സലനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ലക്ഷ്യ ഇന്നലെ അദ്ദേഹത്തിനെതിരെ ഫൈനലിനിറങ്ങിയത്. ജർമ്മൻ ഓപ്പണിൽ റണ്ണർ അപ്പാകാനേ ലക്ഷ്യയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ. അക്സലനെക്കൂടാതെ ലോക ചാമ്പ്യൻ ലോ കീൻ യു,ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് ജിന്റിംഗ്, ലോക വെങ്കലമെഡൽ ജേതാവ് അന്റോൺസെൻ എന്നിവരെയും ഈ വർഷം വിവിധ ടൂർണമെന്റുകളിലായി ലക്ഷ്യ കീഴടക്കിയിരുന്നു.
ഉത്തരാഖണ്ഡിലെ അൽമോറയിൽ ബംഗാളി കുടുംബത്തിൽ ജനിച്ച ലക്ഷ്യയെ പിതാവ് ഡി.കെ സെന്നാണ് ആദ്യം പരിശീലിപ്പിക്കുന്നത്. സഹോദരൻ ചിരാഗ് സെൻ അന്താരാഷ്ട്ര ബാഡ്മിന്റൺ താരമാണ്. പ്രകാശ് പദുക്കോൺ അക്കാഡമിയിലാണ് ഇപ്പോൾ പരിശീലനം.2016ലാണ് അന്താരാഷ്ട്ര ജൂനിയർ ബാഡ്മിന്റൺ സർക്യൂട്ടിൽ അരങ്ങേറ്റം കുറിച്ചത്. 2018ൽ യൂത്ത് ഒളിമ്പിക് ചാമ്പ്യൻഷിപ്പിലും ടീമിനത്തിൽ സ്വർണവും വ്യക്തിഗത ഇനത്തിൽ വെള്ളിയും ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണവും ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. കഴിഞ്ഞ വർഷം ഹ്യുയേൽവയിൽ നടന്ന ലോക സീനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |