തേഞ്ഞിപ്പലം: ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് മീറ്റിന്റെ നാലാംദിനം കേരളത്തിന് വെള്ളിത്തിളക്കം. പുരുഷവിഭാഗം 800 മീറ്ററിൽ പി. മുഹമ്മദ് അഫ്സലും (1മിനിറ്റ്, 47.45സെക്കന്റ്) വനിതകളുടെ ട്രിപ്പിൾ ജമ്പിൽ സാന്ദ്ര ബാബുവും (12.98 മീറ്റർ) വനിതാവിഭാഗം ഹെപ്റ്റാത്തലണിൽ മരീന ജോർജുമാണ്(5249പോയിന്റ്) ഇന്നലെ കേരളത്തിന് വെള്ളിത്തിളക്കം സമ്മാനിച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 800 മീറ്ററിൽ മില്ലി സെക്കൻഡ് വ്യത്യാസത്തിലാണ് മുഹമ്മദ് അഫ്സലിന് സ്വർണം നഷ്ടമായത്. സ്വർണം നേടിയ ഹരിയാനയുടെ കൃഷൻ കുമാർ (1മിനിറ്റ് 47.43) സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. ഉത്തരാഖണ്ഡിന്റെ അനുകുമാറാണ്(1മീറ്റർ 47.81സെക്കൻഡ്) വെങ്കലം നേടിയത്.ട്രിപ്പിൾ ജമ്പിൽ തമിഴ്‌നാടിന്റെ കാർത്തിക (13.14) മീറ്റർ ചാടി സ്വർണവും തമിഴ്‌നാടിന്റെ തന്നെ എസ്.നന്ദിനി (12.92) വെങ്കലവും നേടി. വനിതാ ഹെപ്റ്റാത്തലണിൽ വെസ്റ്റ് ബംഗാളിന്റെ സ്വപ്ന ബർമൻ 5800 പോയിന്റ് നേടി സ്വർണംസ്വന്തമാക്കി. ഹരിയാനയുടെ സോനു കുമാരി (4961 പോയിന്റ്) വെങ്കലംനേടി.
ഡിസ്‌കസ് ത്രോയിൽ പുതിയ മീറ്റ് റെക്കാഡ് പിറന്നു. പഞ്ചാബിന്റെ കൃപാൽ സിംഗ് 61.83 മീറ്റർ ദൂരം ഡിസ്‌കസ് എറിഞ്ഞാണ് സ്വർണത്തിനൊപ്പം മീറ്റ് റെക്കാഡും കരസ്ഥമാക്കിയത്. 2000ത്തിൽ ലക്നൗവിൽ അനിൽകുമാർ കുറിച്ച 59.55 മീറ്ററിന്റെ റെക്കാഡാണ് മറികടന്നത്. ഏഷ്യൻ ഗെയിംസിലേക്കുള്ള യോഗ്യതയും കൃപാൽ സിംഗ് സ്വന്തമാക്കി. ഹരിയാനയുടെ പ്രശാന്ത് മാലിക് 54.11 മീറ്റർ എറിഞ്ഞ് വെള്ളിയും രാജസ്ഥാന്റെ അമിത് കുമാർ 52.95 എറിഞ്ഞ് വെങ്കലവും നേടി. വനിതാവിഭാഗം ഹൈജമ്പിൽ കർണാടകയുടെ അഭിനയ് ഷെട്ടി, വനിതാ വിഭാഗം ഡിസ്‌കസ് ത്രോയിൽ ഉത്തർപ്രദേശിന്റെ സീമ പുനിയ(54.83മീ), വനിതകളുടെ 800 മീറ്ററിൽ ഡൽഹിയുടെ ചാന്ദ (2മിനിറ്റ് 02.11) എന്നിവരും സ്വർണം നേടി. പുരുഷവിഭാഗം പോൾവോൾട്ടിൽ തമിഴ്‌നാടിന്റെ എസ്.ശിവ, ഗോകുൽനാഥ് (4.90മീറ്റർ) എന്നിവർ സ്വർണം പങ്കിട്ടു.
ഇന്ന് ഒമ്പത് ഫൈനൽ
പുരുഷ-വനിതാ ഹാമർത്രോ, പുരുഷ-വനിതാ 200 മീറ്റർ, പുരുഷ ട്രിപ്പിൾ ജമ്പ്, പുരുഷ-വനിതാ 400 മീറ്റർ ഹർഡിൽസ്, പുരുഷ-വനിതാ 5,000 മീറ്റർ എന്നിവയുടെ ഫൈനലുകളാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |