തൃശൂർ: ഭാവ ഗായകൻ പി. ജയചന്ദ്രനും ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ.എം. വിജയനും ക്രിക്കറ്റ് ക്രീസിൽ കൊമ്പുകോർത്തു. മുണ്ടൂരിൽ ആത്രേയ ക്രിക്കറ്റ് അക്കാഡമിയിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ജയചന്ദ്രൻ പാഡണിഞ്ഞ് ബാറ്റ് വീശിയത്. ബൗളറായി ഐ.എം. വിജയനും എത്തി.
കോളേജ് കാലത്ത് ബാറ്റേന്തിയ പരിചയം ജയചന്ദ്രൻ തന്റെ 78-ാം വയസിലും പുറത്തെടുത്തപ്പോൾ കാലുകൊണ്ടുള്ള കളി മാത്രമല്ല ക്രിക്കറ്റും വഴങ്ങുമെന്ന് വിജയനും തെളിയിച്ചു. കേരള ക്രിക്കറ്റ് ടീം മുൻ കോച്ച് പി. ബാലചന്ദ്രനാണ് മലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രന്റെയും ഇന്ത്യൻ ഫുട്ബാളിന്റെ എക്കാലത്തെയും മികച്ച ഫുട്ബാളറായ വിജയന്റെയും സൗഹൃദക്കളിക്ക് പിച്ചൊരുക്കിയത്.
വിജയനെറിഞ്ഞ ബോളിൽ ആദ്യം ജയചന്ദ്രൻ പതറിയെങ്കിലും പിന്നീട് ചുവടുറപ്പിച്ചു. വിജയൻ പിന്നീട് കീപ്പറുടെ റോളിലുമെത്തി.
തന്റെ പഴയകാല ക്രിക്കറ്റ് കളിയും ഇഷ്ടതാരങ്ങളെക്കുറിച്ചും ജയചന്ദ്രൻ മനസുതുറന്നു. വെസ്റ്റീൻഡിസ് താരം വിവിയൻ റിച്ചാർഡ്‌സ് ആണ് ഇഷ്ട ബാറ്റ്‌സമാൻ, അടുത്തിടെ അന്തരിച്ച ഷെയിൻ വോണാണ് ഇഷ്ട ബൗളർ. അവസാനമായി താൻ കളിച്ചത് കോളേജ് കാലത്താണെന്നും അന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റിൽ പഠിച്ചിരുന്ന താൻ കേരളവർമ്മ കോളേജ് ഗ്രൗണ്ടിലെത്തിയാണ് കളിച്ചിരുന്നതെന്നും അദ്ദേഹം ഓർമ്മിച്ചു.
'എന്ന് വന്നാലും തോൽക്കാറുണ്ടെങ്കിലും അതൊരു രസമായിരുന്നു. കളിക്കാനെത്തി തോറ്റാലും പരിപ്പുവടയും ചായയുമൊക്കെ കഴിക്കാമെന്നതാണ് രസം.' - കോളേജ് കാലത്തെ കളിയോർമ്മകൾ ഗായകൻ ജയചന്ദ്രൻ ഓർത്തതിങ്ങനെ.
'സച്ചിനാണ് ഇഷ്ട താരം. മേഖല ക്രിക്കറ്റല്ലെങ്കിലും കളി കാണുകയും കളിക്കാറുമുണ്ട്. ഒടുവിൽ തിരുവനന്തപുരത്ത് ജോപോൾ, സുഹൃത്ത് സോണി, ഫുട്ബാൾ താരങ്ങളായ മാർട്ടിൻ എന്നിവരുമായി ക്രിക്കറ്റ് കളിച്ചിരുന്നു.' - വിജയനും തന്റെ ക്രിക്കറ്റ് വിശേഷങ്ങൾ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |