മലപ്പുറം: സന്തോഷ് ട്രോഫിയിൽ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ കേരളവും മേഘാലയയും 2ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. പെനാൽറ്റിയിലൂടെ ലഭിച്ച സുവർണാവസരം നഷ്ടമാക്കിയ കേരളത്തിന് ഇതോടെ സെമി ഉറപ്പിക്കണമെങ്കിൽ പഞ്ചാബുമായുള്ള അടുത്ത മത്സരം നിർണായകമായി.
മുഹമ്മദ് സഫ്നാദും മുഹമ്മദ് ഷഹീഫുമാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. മേഘാലയക്ക് വേണ്ടി കയിൻസയിബോറും,ഫിഗോ സിൻഡായിയും സ്കോർ ചെയ്തു.
ഇഞ്ചോടിഞ്ച്
പോരാട്ടം
ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് ആദ്യ പകുതിയിൽ നടന്നത്. ഇരുടീമും തങ്ങളുടെ ഗോൾ അക്കൗണ്ടിൽ ഓരോ ഗോൾ വീതം ആദ്യപകുതിയിൽ എത്തുക്കുകയും ചെയ്തു.
10-ാം മിനിട്ടിൽ കേരളത്തിന് ആദ്യ ഗോളവസരം കിട്ടിയെങ്കിലും ലക്ഷ്യം കണ്ടില്ല. 16-ാംമിനിട്ടിൽ കേരളം ഗോൾ അക്കൗണ്ട് തുറന്നു. മുന്നേറ്റ നിരയിലെ മുഹമ്മദ് സഫ്നാദാണ് പെനാൽറ്റി ബോക്സിനകത്ത് നിന്ന് ഗോൾ വല കുലുക്കിയത്. വലത് വിംഗിൽ നിന്ന് മിഡ് ഫീൽഡർ നിജോ ഗിൽബർട്ട് നൽകിയ പാസിൽ നിന്നായിരുന്നു സഫ്നാദിന്റെ ഗോൾ. 27-ാം മിനിട്ടിൽ വിഘ്നേഷിന്റെ പാസിൽ നിജോ ഗിൽബർട്ടിന് മികച്ച അവസരം ലഭിച്ചെങ്കിലും പാഴായി. 36-ാം മിനിട്ടിൽ മേഘാലയയ്ക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും കേരളത്തിന്റെ ഡിഫൻഡർ സോയൽ ജോഷി അപകടമൊഴിവാക്കി. പിന്നാലെ ഫ്രീകിക്കിലൂടെ മേഘാലയക്ക് ലഭിച്ച അവസരത്തിന് കേരളത്തിന്റെ ഗോൾകീപ്പർ മിഥുൻ വിലങ്ങുതടിയായി.
39-ാം മിനിട്ടിൽ കേരളത്തെ ഞെട്ടിച്ച് മേഘാലയ സമനില നേടി. വലത് വിംഗിൽ നിന്ന് ഹാർദി ക്ലിഫെടുത്ത ഷോട്ട് കൻസയിബോർ ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ വലയ്ക്കകത്താക്കുകയായിരുന്നു.
പെനാൽറ്റി മിസ്
49ാം മിനിട്ടിൽ മേഘാലയൻ താരം കേരളത്തിന്റെ ടി.കെ ജെസിനെ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി കിക്ക് ആതിഥേയർക്ക് മുതലാക്കാനായില്ല. ക്യാപ്ടൻ ജിജോ ജോസഫെടുത്ത കിക്ക് ഗോൾ പോസ്റ്റിന് മുകളിലൂടെ പറന്നു. തുടർന്ന് 54ാം മിനിട്ടിലാണ് ഫിഗോ സിൻഡായിലൂടെ മേഘാലയ രണ്ടാം ഗോൾ നേടിയത്. തൊട്ടു പിന്നാലെ 56-ാംമിനിട്ടിൽ ഷഹീഫിലൂടെ കേരളം തിരിച്ചടിച്ചു. തുടർന്ന് ഗോളടിക്കാനായി കേരളാ താരങ്ങൾ മേഘാലയ ഗോൾ മുഖത്തേക്ക് ഇരച്ച് കയറിയെങ്കിലും ലക്ഷ്യം കാണാനായില്ല.
നിലയ്ക്കാത്ത ആവേശം
ഗാലറിയിൽ ം ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ഇന്നലേയും ഗാലറി ജനസാഗരമായിരുന്നു. ആവേശം ഒട്ടും കുറയാതെ കേരളത്തിന്റെ ഒാരോ നീക്കങ്ങൾക്കും കാണികൾ കയ്യടിച്ചു.
രാജസ്ഥാൻ പുറത്ത്, പ്രതീക്ഷയോടെ പഞ്ചാബ്
സന്തോഷ് ട്രോഫിയിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് രാജസ്ഥാനെ കീഴടക്കി. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ രാജസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി. ആദ്യ മത്സരത്തിൽ വെസ്റ്റ് ബംഗാളിനോട് തോറ്റ പഞ്ചാബ് ഇന്നലത്തെ ജയത്തോടെ സെമി പ്രതീക്ഷ നിലനിറുത്തി.
പഞ്ചാബിന് വേണ്ടി പകരക്കാരനായിറങ്ങിയ തരുൺ സ്ലാത്തിയ രണ്ട് ഗോളുകളുമായി തിളങ്ങിയപ്പോൾ പരംജിത്ത് സിംഗ്, അമർ പ്രീത് സിംഗ് എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. പരംജിത്ത് സിംഗാണ് മാൻ ഒാഫ് ദി മാച്ച്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച പഞ്ചാബ് 37-ാം മിനിട്ടിലാണ് ആദ്യമായി രാജസ്ഥാൻ വലകുലുക്കിയത്. അമർ പ്രീത് സിംഗാണ് ഗോളടിച്ചത്.62ാം മിനിട്ടിൽ പെനാൽറ്റി കിക്കിലൂടെ പഞ്ചാബ് ലീഡുയർത്തി. പരംജിത്ത് സിംഗാണ് പെനാൽറ്റികിക്കെടുത്തത്. 69ാം മിനിട്ടിൽ പഞ്ചാബ് രാജസ്ഥാനെതിരെ മൂന്നാം ഗോളും നേടി. പകരക്കാരനായിറങ്ങിയ അണ്ടർ 21 താരം തരുൺ സ്ലാത്തിയ മദ്ധ്യ ഭാഗത്ത് നിന്ന് ബാളുമായി പാഞ്ഞെത്തി തകർപ്പൻ ഫിനിഷിംഗിലൂടെ വലകുലുക്കുകയായിരുന്നു. 81ാം മിനിറ്റിൽ തരുൺ സ്ലാത്തിയ തന്നെ നാലാമത്തെ ഗോളും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |