ഫൈനലിൽ എയ്ൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് പെനാൽറ്റി ഷൂട്ടൗട്ടിൽ റേഞ്ചേഴ്സിനെ തോൽപ്പിച്ചു
സെവിയ്യ: അട്ടിമറികൾ നിറഞ്ഞ അവിശ്വസനീയ മുന്നേറ്റത്തിനൊടുവിൽ യൂറോപ്പ ലീഗ് ഫുട്ബാൾ കിരീടത്തിൽ മുത്തമിട്ട് ജർമൻ ക്ലബ്ബ് എയ്ൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്. ഫൈനലിലെ പെനാൽട്ടി ഷൂട്ടൗട്ടിൽ സ്കോട്ടിഷ് ക്ളബ് റേഞ്ചേഴ്‌സിനെ കീഴടക്കിയാണ് ഫ്രാങ്ക്ഫർട്ട് സ്വപ്നകിരീടം സ്വന്തമാക്കിയത്. ഷൂട്ടൗട്ടിൽ ഫ്രാങ്ക്ഫർട്ട് 5-4 നാണ് വിജയം കണ്ടത്. സൂപ്പർ താരം ആരോൺ റാംസെ കിക്ക് പാഴാക്കിയതാണ് റേഞ്ചേഴ്‌സിന് തിരിച്ചടിയായത്.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 57-ാം മിനിട്ടിൽ ജോ അറിബോയിലൂടെ റേഞ്ചേഴ്‌സാണ് ആദ്യം ലീഡെടുത്തത്. 69-ാം മിനിട്ടിൽ റാഫേൽ സാന്റോസ് മൗറിയിലൂടെ ഫ്രാങ്ക്ഫർട്ട് സമനില ഗോൾ കണ്ടെത്തി. ഈ കിരീടത്തോടെ അടുത്ത ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള അവസരം ഫ്രാങ്ക്ഫർട്ട് ടീമിന് ലഭിച്ചു.
42 വർഷങ്ങൾക്ക് ശേഷമാണ് ഫ്രാങ്ക്ഫർട്ട് യൂറോപ്പ ലീഗ് കിരീടം നേടുന്നത്. 1980-ലാണ് ടീം ഇതിന് മുമ്പ് യൂറോപ്പിലെ രണ്ടാം ഡിവിഷൻ കിരീടത്തിൽ മുത്തമിട്ടിരുന്നത്.
അട്ടിമറി പ്രയാണം സെമിയിൽ ഇംഗ്ലീഷ് പ്രിമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാമിനെ അട്ടിമറിച്ചാണ് ഫ്രാങ്ക്ഫർട്ട് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ക്വാർട്ടറിൽ കരുത്തരായ ബാഴ്‌സലോണയെ അട്ടിമറിച്ചിരുന്നു. പ്രീക്വാർട്ടറിൽ റയൽ ബെറ്റിസും ഫ്രാങ്ക്ഫർട്ടിന് മുന്നിൽ മുട്ടുമടക്കി. റേഞ്ചേഴ്‌സ് സെമിയിൽ ആർ.ബി ലെയ്പ്‌സിഗിനെ മറികടന്നാണ് ഫൈനലിലെത്തിയത്. സ്‌പെയിനിലെ സെവിയ്യ സ്റ്റേഡിയത്തിലാണ് ഫൈനൽ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |