ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന മികച്ച ടോട്ടലാണ് നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തി (212/3).
സൂപ്പർ ഫിനിഷർ ഡേവിഡ് മില്ലറും (31 പന്തിൽ 64) വാൻ ഡർ ഡുസ്സനും (46 പന്തിൽ 75) നിർണായകമായ നാലാം വിക്കറ്റിൽ പുറത്താകാതെ 64 പന്തിൽ 134റൺസ് കൂട്ടിച്ചേർത്ത് ദക്ഷിണാഫ്രിക്കയെ വിജയതീരത്തെത്തിക്കുകയായിരുന്നു. ക്വിന്റൺ ഡി കോക്ക് (22), ഡ്വെയിൻ പ്രിട്ടോറിയസ് (29) എന്നിവരും ദക്ഷിണാഫ്രിക്കൻ ബാറ്റർമാരിൽ തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഇഷാൻ കിഷനും (48 പന്തിൽ 76), റുതുരാജ് ഗെയ്ക്വാദും (23) വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരും 6.2 ഓവറിൽ 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 3 സിക്സടിച്ച റുതുരാജിനെ ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ബൗമയുടെ കൈയിൽ എത്തിച്ച് പാർനലാണ്് കൂട്ടുകെട്ട് തകർത്തത്. റുതുരാജ് പുറത്തായ ശേഷവും പകരമെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ഇഷാൻ അടി തുടർന്നു. സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ഇഷാനെ ഇന്ത്യൻ സ്കോർ 137ൽ വച്ച് കേശവ് മഹാരാജ് സ്റ്റബ്സിന്റെ കൈയിൽ എത്തിക്കുകയായിരുന്നു. ഇഷാൻ 11 ഫോറും 3 സിക്സും നേടി. ഒരു സിക്ലും മൂന്ന് ഫോറും ഉൾപ്പെടെ 36 റൺസെടുത്ത ശ്രേയസ്, 2 വീതം സിക്സും ഫോറും ഉൾപ്പെടെ 16 പന്തിൽ 29 റൺസ് നേടിയ ക്യാപ്ടൻ റിഷഭ് പന്ത്, 12 പന്തിൽ 3 സിക്സും 2 ഫോറും ഉൾപ്പെടെ 31 റൺസ് നേടിയ ഹാർദ്ദിക് പാണ്ഡ്യ എന്നിവരും ഇന്ത്യൻ ഇന്നിംഗ്സിൽ തിളങ്ങി.
മർക്രമിന് കൊവിഡ്
കൊവിഡ് പോസിറ്റീവായ ദക്ഷിണാഫ്രിക്കൻ ബാറ്രർ എയ്ഡൻ മർക്രമിന് ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പര നഷ്ടമാകും. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലാണ് മർക്രം പോസിറ്റീവായത്. അദ്ദേഹത്തെ ഐസൊലേഷനിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |