ആദ്യ ട്വന്റി-20യിൽ അയർലാൻഡിനെ ഇന്ത്യ 7 വിക്കറ്റിന്
തോൽപ്പിച്ചു, സഞ്ജു സാംസണിന് അവസരം നൽകിയില്ല
ഡബ്ളിൻ : മഴ വൈകിപ്പിച്ച മത്സരത്തിൽ ഐറിഷ് കൊടുങ്കാറ്റിനെ അതിജീവിച്ച് ഇന്ത്യ.ഇന്നലെ 12 ഓവർ വീതമാക്കി ചുരുക്കിയ അയർലാൻഡിനെതിരായ രണ്ട് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ 7വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്. 33 പന്തുകളിൽ ആറുഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 64 റൺസ് നേടിയ ഹാരി ടെക്ടറുടെ മികവിൽ 109 റൺസിന്റെ ലക്ഷ്യം ഇന്ത്യയ്ക്ക് മുന്നിൽവച്ച അയർലാൻഡിനെ 16 പന്തുകളും 7 വിക്കറ്റുകളും ശേഷിക്കവേയാണ് ഹാർദിക്കിന്റെ ക്യാപ്ടൻസിയിലെ ആദ്യ മത്സരത്തിൽ കീഴടക്കിയത്. ദീപക് ഹൂഡ(47 നോട്ടൗട്ട്),ഇഷാൻ കിഷൻ(26), ഹാർദിക്ക് പട്ടേൽ (24) എന്നിവരുടെ ഒരുമിച്ചുള്ള പോരാട്ടമാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അയർലാൻഡ് തുടക്കത്തിലെ കനത്ത തിരിച്ചടിയെ അതിജീവിച്ചാണ് 12ഓവറിൽ 108/4 എന്ന സ്കോർ ഉയർത്തിയത്. ആദ്യ ഓവറിൽത്തന്നെ ക്യാപ്ടൻ ആൻഡി ബാൽബേണിയെ (0)ബൗൾഡാക്കി ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയിരുന്നു. അടുത്ത ഓവറിൽ ഹാർദിക് പാണ്ഡ്യ പോൾ സ്റ്റെർലിംഗിനെയും കൂടാരം കയറ്റി.നാലാം ഓവറിൽ ഗാരേത്ത് ഡെലെനേയിയെ(8) ആവേഷ് ഖാൻ മടക്കി അയച്ചതോടെ ആതിഥേയർ 22/3 എന്ന നിലയിലായി.തുടർന്ന് ഹാരി ടെക്ടറും ലോർക്കാൻ ടക്കറും (18)ചേർന്ന് 8.4ഓവറിൽ 72/4ലെത്തിച്ചു.അവസാന ഓവറുകളിൽ ടെക്ടർ ഒറ്റയ്ക്കാണ് സ്കോർ ഉയർത്തിയത്.
ഇന്നലെ രാത്രി ഇന്ത്യൻ സമയം ഒൻപത് മണിക്കാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. ഇന്ത്യൻ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് മഴ വന്നത്.
അതേസമയം മലയാളി താരം സഞ്ജു സാംസണിന് ഇന്നലെ പ്ളേയിംഗ് ഇലവനിൽ അവസരം ലഭിച്ചില്ല. ദീപക് ഹൂഡ,സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്ക്‌വാദ് ,ദിനേഷ് കാർത്തിക് എന്നിവർക്കാണ് ബാറ്റർമാരായി ഹാർദിക് അവസരം നൽകിയത്. അതിവേഗ പേസർ ഉമ്രാൻ മാലിക്കിന് ആദ്യമായി പ്ളേയിംഗ് ഇലവനിൽ അവസരം നൽകി.എന്നാൽ ഒരോവറിൽ 14 റൺസ് വഴങ്ങിയതോടെ പിന്നീട് ബൗളിംഗിന് വിളിച്ചുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |