ഫൈനലിൽ ആറുവിക്കറ്റിന് മുംബയ്‌യെ കീഴടക്കി
ബെംഗളൂരു: പാരമ്പര്യത്തിന്റെ പെരുമയും യുവത്വത്തിന്റെ കരുത്തുമായെത്തിയ മുംബയ്‌യെ ഫൈനലിൽ ആറുവിക്കറ്റിന് കീഴടക്കി മദ്ധ്യപ്രദേശ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടു.23 വർഷങ്ങൾക്ക് ശേഷം രഞ്ജി ട്രോഫി ഫൈനൽ കളിക്കാൻ അവസരം ലഭിച്ച മദ്ധ്യപ്രദേശ് 1999ൽ തോറ്റുമടങ്ങിയ അതേ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്നലെ വെന്നിക്കൊടി പാറിച്ചത്. അന്നത്തെ ഫൈനലിൽ മദ്ധ്യപ്രദേശിനെ നയിച്ചിരുന്ന ചന്ദ്രകാന്ത് പണ്ഡിറ്റാണ് ഇത്തവണ മദ്ധ്യപ്രദേശിനെ കിരീടമണിയിച്ച പരിശീലകനെന്നത് കാലം കാത്തുവച്ച കൗതുകമായി.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ മദ്ധ്യപ്രദേശ് ഫൈനലിൽ മുംബയ് ആദ്യ ഇന്നിംഗ്സിൽ നേടിയ 374 റൺസിനെതിരെ 536 റൺസടിച്ചപ്പോഴേ വിജയം ഉറപ്പിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിൽ വേഗത്തിൽ സ്കോർ ചെയ്യാൻ ശ്രമിച്ച് 269ന് ആൾഒൗട്ടായ മുംബയ് ഉയർത്തിയ 108 റൺസ് ലക്ഷ്യം അവസാന ദിനം നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മദ്ധ്യപ്രദേശ് മറികടക്കുകയായിരുന്നു.
സ്‌കോർ: മുംബൈ 374, 269 - മധ്യപ്രദേശ് 536, 108/4.
അഞ്ചാം ദിനം 113/2 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച മുംബയ് 269 റൺസിന് ആൾഔട്ടാകുകയായിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ കുമാർ കാർത്തികേയ രണ്ടുവിക്കറ്റ് വീതം നേടിയ ഗൗരവ് യാദവ്, പാർഥ് സാഹ്നി എന്നിവരാണ് മുംബൈക്ക് വിലങ്ങിട്ടത്.
അർദ്ധ സെഞ്ചറി നേടിയ സുവേദ് പാർക്കർ (51), സർഫ്രാസ് ഖാൻ (45), പൃഥ്വി ഷാ (44), അർമാൻ ജാഫർ (37) എന്നിവർക്ക് മാത്രമാണ് മുംബയ്ക്കായി രണ്ടാം ഇന്നിംഗ്സിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.
പിന്നാലെ 108 റൺസ് ലക്ഷ്യമിട്ട് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ മദ്ധ്യപ്രദേശിനായി ഹിമാംശു മന്ത്രി (37), ശുഭം ശർമ (30), രജത് പാട്ടിദാർ (30*) എന്നിവർ മികച്ച പ്രകടനം നടത്തി.
നേരത്തെ ഒന്നാം ഇന്നിംഗ്സിൽ സർഫ്രാസ് ഖാൻ (134), യശസ്വി ജെയ്‌സ്വാൾ (78), പൃഥ്വി ഷാ (47) എന്നിവരുടെ മികവിലാണ് മുംബയ് 374 റൺസെടുത്തിരുന്നത്. മുംബൈക്കെതിരേ റണ്‍സടിച്ച മധ്യപ്രദേശ് 162 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. എന്നാൽ യാഷ് ദുബെ (133), ശുഭം ശർമ (116), രജത് പാട്ടിദാർ (122) എന്നിവരുടെ തകർപ്പൻ സെഞ്ച്വറികൾ മദ്ധ്യപ്രദേശിനെ 536ലെത്തിച്ച് 162 റൺസിന്റെ ലീഡ് നൽകിയതാണ് മത്സരത്തിൽ വഴിത്തിരിവായത്.
പണ്ഡിറ്റിന്റെ പടയോട്ടം
6
മദ്ധ്യപ്രദേശിന്റെ ചരിത്രനേട്ടത്തിൽ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിനെയാണ് ഏവരും അഭിനന്ദിക്കുന്നത്.
കോച്ചെന്ന നിലയിൽ മുൻ ഇന്ത്യൻ താരവും മഹാരാഷ്ട്രക്കാരനുമായ ചന്തുവെന്ന് വിളിപ്പേരുള്ള പണ്ഡിറ്റിന്റെ ആറാമത്തെ രഞ്ജി ട്രോഫി കിരീടമാണിത്.
പണ്ഡിറ്റ് രഞ്ജി ചാമ്പ്യന്മാരാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് മദ്ധ്യപ്രദേശ്.
2002-03,2003-04,2015-16 സീസണുകളിൽ കിരീടം നേടിയ മുംബയ് ടീമിന്റെ കോച്ചായിരുന്നു പണ്ഡിറ്റ്.
2017-18,2018-19 സീസണുകളിൽ വിദർഭയെ കിരീടമണിയിച്ചതും പണ്ഡിറ്റായിരുന്നു.
4
കഴിഞ്ഞ അഞ്ച് രഞ്ജി സീസണുകളിൽ കിരീടം നേടുന്ന നാലാമത്തെ നവാഗത ടീമാണ് മദ്ധ്യപ്രദേശ്. സൗരാഷ്ട്ര, വിദർഭ, ഗുജറാത്ത് എന്നിവർക്കൊപ്പമാണ് മദ്ധ്യപ്രദേശ് ചാമ്പ്യൻ പട്ടികയിൽ ഇടം പിടിച്ചത്.
47
രഞ്ജി ട്രോഫി ഫൈനലിൽ കളിച്ച മുംബയ്‌യുടെ ആറാമത്തെ മാത്രം തോൽവിയാണിത്.
982
റൺസ് സീസണിലാകെ അടിച്ചുകൂട്ടിയ മുംബയ്‌യുടെ സർഫ്രാസ് ഖാനാണ് ടൂർണമെന്റിലെ മികച്ച താരം.ആറ് മത്സരങ്ങളിലെ ഒൻപത് ഇന്നിംഗ്സുകളിൽ നിന്ന് നാല് സെഞ്ച്വറികളും രണ്ട് അർദ്ധസെഞ്ച്വറികളും അടക്കമാണ് സർഫ്രാസ് ഇത്രയും റൺസ് നേടിയത്. ഫൈനലിൽ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി (134) നേടിയിരുന്നു.
81.61
ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ ചുരുങ്ങിയത് രണ്ടായിരം റൺസ് എങ്കിലും നേടിയ ബാറ്റർമാരിൽ ബാറ്റിംഗ് ശരാശരിയിൽ ഡോൺ ബ്രാഡ്മാന് മാത്രം പിന്നിലാണ് സർഫ്രാസ് ഖാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |