മുൻ ചാമ്പ്യൻ സെറീന വില്യംസ് വിംബിൾഡൺ ആദ്യ റൗണ്ടിൽ പുറത്ത്
ലണ്ടൻ : ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വൈൽഡ് കാർഡിലൂടെ വിംബിൾഡണിൽ കളിക്കാനെത്തിയ മുൻ ഒന്നാം നമ്പർ വനിതാ താരം സെറീന വില്യംസിന്റെ സ്വപ്നങ്ങൾ ആദ്യ റൗണ്ടിൽത്തന്നെ തകർന്നുവീണു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ഫ്രഞ്ച് അരങ്ങേറ്റക്കാരി ഹാർമണി ടാനാണ് സെറീനയെ സങ്കടത്തിലാഴ്ത്തിയത്.സ്കോർ: 7-5 1-6 7-6(7) .
മൂന്ന് മണിക്കൂറും 11 മിനിട്ടും പൊരുതിനിന്നശേഷമാണ് പുതുമുഖതാരത്തോട് 40കാരിയായ സെറീന തോൽവി വഴങ്ങിയത്.
കഴിഞ്ഞ വിംബിൾഡണിൽ അലിയക്സാൻഡ്ര സാസ്നോവിച്ചിനെതിരായ മത്സരത്തിൽ പരിക്കേറ്റ് മടങ്ങിയതിന് ശേഷം ആദ്യമായാണ് സെറീന കളിക്കളത്തിലിറങ്ങിയത്. 1204-ാം റാങ്കുകാരിയായാണ് മുൻ ലോക ഒന്നാം നമ്പർ ഇക്കുറി വിംബിൾഡണിലെത്തിയത്.അതേസമയം താൻ കളിക്കളത്തിൽ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് മത്സരശേഷം സെറീന വ്യക്തമായ ഉത്തരം നൽകിയില്ല.23 ഗ്രാൻസ്ളാം കിരീടങ്ങൾക്ക് ഉടമയാണ് സെറീന.
എമ്മ,മുഗുരുസ പുറത്ത്
അതേസമയം ഇന്നലെ നടന്ന മത്സരങ്ങളിൽ യു.എസ് ഓപ്പൺ ജേതാവായ ബ്രിട്ടീഷുകാരി എമ്മ റഡുകാനു ,2017ലെ വിംബിൾഡൺ വനിതാ സിംഗിൾസ് ജേതാവ് ഗാർബീൻ മുഗുരുസ എന്നിവർ തോറ്റ് പുറത്തായി.രണ്ടാം റൗണ്ടിൽ കരോളിന ഗാർഷ്യയോട് 3-6,3-6 എന്ന സ്കോറിനാണ് എമ്മ തോറ്റത്. മുൻ ചാമ്പ്യനായ മുഗുരുസയെ ആദ്യ റൗണ്ടിൽ ബെൽജിയത്തിന്റെ ഗ്രീറ്റ് മിന്നൻ 6-4,6-0ത്തിനാണ് തോൽപ്പിച്ചത്. പുരുഷ സിംഗിൾസിൽ നൊവാക്ക് ജോക്കോവിച്ച് മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ 6-1,6-4,6-2 എന്ന സ്കോറിന് കോക്കിനാസിനെയാണ് നൊവാക്ക് കീഴടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |