SignIn
Kerala Kaumudi Online
Friday, 26 April 2024 12.52 PM IST

അനുജ് ജോതിൻ, ലങ്കൻ ക്രിക്കറ്റിലെ മലയാളിത്തിളക്കം

anuj-jothin

തിരുവനന്തപുരം : ശ്രീലങ്കൻ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ അർദ്ധസെഞ്ച്വറിയുമായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളി താരം അനുജ് ജോതിൻ. കഴിഞ്ഞ ദിവസം ലങ്കൻ മേജർ ക്ളബ്സ് ടൂർണമെന്റിൽ ചിലാവ് മാരിയൻസ് ടീമിന് വേണ്ടി അരങ്ങേറിയ ഈ ചെങ്ങന്നൂർ സ്വദേശി 61 പന്തുകളിൽ അഞ്ചു ഫോറും രണ്ട് സിക്സുമടക്കം പുറത്താകാതെ 66 റൺസ് നേടിയാണ് ലങ്കയിലെ അരങ്ങേറ്റം അടിപൊളിയാക്കിയത്. കേരളത്തിനായി വിവിധ ഏജ് കാറ്റഗറികളിലും എലൈറ്റ് സെലക്ഷൻ മാച്ചുകളിലും തിളങ്ങിയ അനുജിന്റെ പ്രകടനം കണ്ടാണ് ലങ്കൻ ടീമിൽ നിന്ന് വിളിയെത്തിയത്.

അണ്ടർ- 14,16,19,23 പ്രായ വിഭാഗങ്ങളിൽ കേരളത്തി​നായി​ കളി​ച്ച ഈ വലംകയ്യൻ മദ്ധ്യനിര ബാറ്റർ അണ്ടർ16 ദേശീയ സ്കൂൾ ടീമിലും എം.ജി യൂണിവേഴ്സിറ്റി ടീമിലും അംഗമായിരുന്നു. ചെങ്ങന്നൂർ കിഡ്സ്, ആലപ്പുഴയിലെ സ്കൈലാർക്ക് ബി ക്ളബുകളിലൂടെ വളർന്ന അനുജ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്ളബ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ മുത്തൂറ്റ് ക്ളബിനായാണ് കളിച്ചത്.

ക്രിക്കറ്റ് ബ്രദേഴ്സ്

ചെങ്ങന്നൂർ പുത്തൻ തെരുവ് മുണ്ടൻകാവ് പൂവത്തൂർ ഹൗസിൽ ജോതി അനിയനും ഷീബയ്ക്കും മൂന്ന് ആൺമക്കളാണ്- അക്ഷയ്,അഭയ്,അനുജ്. ഇതിൽ അഭ‌യ്‌യും അനുജും ഇരട്ടകൾ. മൂവരും ക്രിക്കറ്റ് കളിക്കാർ.മൂത്തയാൾ അക്ഷയ് ആൾറൗണ്ടറാണ്. സ്റ്റേറ്റ് അണ്ടർ 19ടീമിലും യൂണിവേഴ്സിറ്റി ടീമിലും കളിച്ചു. ബാറ്ററായ അഭയ് സ്റ്റേറ്റ് അണ്ടർ 19,23,25 ടീമുകൾക്കായി കളിച്ചു. എം.ജി യൂണിവേഴ്സിറ്റിയുടെ ക്യാപ്ടനുമായിരുന്നു. ഇവരെ ക്രിക്കറ്റ് പിച്ചിലേക്ക് കൈപിടിച്ചുകൊണ്ടുപോയ പിതാവ് ആറുവർഷം മുമ്പ് മരണപ്പെട്ടു. പിന്നീട് അമ്മയുടെ പിന്തുണയിലാണ് മൂന്ന് മക്കളും കളിച്ചുവളർന്നത്.

വഴികാട്ടിയായി റെയ്ഫി

ഒരു ശരാശരി കളിക്കാരനായി അവസാനിക്കുമായിരുന്ന തന്നെ പുതിയ പാതയിലേക്ക് വഴിതിരിച്ചുവിട്ടതിന് അനുജ് ഹൃദയംകൊണ്ട് നന്ദിപറയുന്നത് മുൻ കേരള രഞ്ജി ട്രോഫി,ഐ.പി.എൽ താരവും ഇപ്പോൾ രാജസ്ഥാൻ റോയൽസിന്റെ അക്കാഡമി കോച്ചുമായ റെയ്ഫി വിൻസന്റ് ഗോമസിനോടാണ്. പോണ്ടിച്ചേരി രഞ്ജി ട്രോഫി ക്യാമ്പംഗവും സുഹൃത്തുമായ കാർത്തിക് ബി നായരിലൂടെയാണ് അനുജ് റെയ്ഫിയുടെ അടുത്തെത്തുന്നത്.

ഒരു വർഷം മുമ്പ് റെയ്ഫിക്ക് ഒപ്പം തിരുവനന്തപുരം ആക്കുളത്തെ ബെല്ലിൻടർഫ് അക്കാഡമിയിൽ പരിശീലനം തുടങ്ങിയത് ക്രിക്കറ്റ് എന്ന ഗെയിമിനോടുള്ള തന്റെ സമീപനം തന്നെ മാറ്റിയെന്ന് അനുജ് പറയുന്നു. ബാറ്റിംഗ് സ്കിൽസ് മെച്ചപ്പെടുത്താനും ടീം സെലക്ഷന്റെയോ ഭാവിയുടെയോ സമ്മർദ്ദങ്ങൾക്ക് വശപ്പെടാതെ ഗെയിം ആസ്വദിക്കാനുമാണ് റെയ്ഫി ഉപദേശിച്ചത്. ബെല്ലിൻടർഫിലെ ഓപ്പൺ വിക്കറ്റിൽ റെയ്ഫിക്ക് ഒപ്പമുള്ള കൃത്യമായ ഇടവേളകളിലെ പരിശീലന സെഷനുകൾ അനുജിലെ ബാറ്ററെ മികച്ച ടീം പ്ളേയറാക്കി മാറ്റി. കഴിഞ്ഞ ഒരു വർഷത്തിനിടെ കളിച്ച മത്സരങ്ങളിൽ ഈ വ്യത്യാസം പ്രകടമായിരുന്നു.

സമ്മർദ്ദമില്ലാതെ മുന്നോട്ട്

ഐ.പി.എല്ലിലും ഇന്ത്യൻ കുപ്പായത്തിലും കളിക്കണമെന്നതുതന്നെയാണ് ഈ 26കാരന്റെയും ആഗ്രഹം. എന്നാൽ അതിനുള്ള അവസരം എപ്പോൾ ലഭിക്കുമെന്ന സമ്മർദമില്ല. പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ തന്നെത്തേടിയെത്തുന്ന അവസരങ്ങളിൽ ടീമിന്റെ വിജയത്തിനായി പ്രവർത്തിക്കുകയെന്നതാണ് അനുജ് ലക്ഷ്യമിടുന്നത്.

മറ്റൊരു രാജ്യത്ത് മികച്ച പ്രകടനത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞത് ആഹ്ളാദം പകരുന്നു. ഈ നിലയിലേക്ക് എന്നെ മാറ്റിയെടുത്തതിന്റെ മുഴുവൻ ക്രെഡിറ്റും റെയ്ഫി വിൻസന്റ് ഗോമസ് എന്ന പരിശീലകനാണ്. കളിയോട് മാത്രമല്ല ജീവിതത്തോടുള്ള സമീപനവും പോസിറ്റീവാക്കി മാറ്റിയത് അദ്ദേഹമാണ്.

- അനുജ് ജോതിൻ

അനുജിന്റെ ബാറ്റിംഗ് സ്കിൽസ് അപാരമാണ്.അത് നിരന്തര പരിശീലനത്തിലൂടെ മിനുക്കിയെടുക്കുക മാത്രമാണ് ഞാൻ ചെയ്തത്. നിങ്ങൾ ഗെയിം സമ്മർദ്ദങ്ങളില്ലാതെ ആസ്വദിക്കാൻ തുടങ്ങുമ്പോൾ അവസരങ്ങൾ താനേ തേടിയെത്തും.

- റെയ്ഫി വിൻസന്റ് ഗോമസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ANUJ JOTHIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.