തിരുവനന്തപുരം: ഇന്ത്യൻ കായിക ചരിത്രത്തിലെ വാഴ്ത്തപ്പെടാത്ത സൂപ്പർ ഹീറോയായിരുന്നു ഇന്നലെ അന്തരിച്ച സൈക്കിൾ പോളോ ഇതിഹാസം ടി. കുമാർ. 1996ൽ ആദ്യ ലോക സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ കിരീടത്തിലേയ്ക്ക് നയിച്ച ക്യാപ്ടൻ,പിന്നീട് ഒരുതവണ കൂടി ക്യാപ്ടനായും രണ്ട് തവണ കളിക്കാരനായും ഇന്ത്യൻ ടീമിനൊപ്പം ലോകകിരീടം ഉയർത്തി, കനേഡിയൻ സൈക്കിൾ പോളോ ടീമിന്റെ കോച്ച്, ബ്രിട്ടനിലെ വില്യം രാജകുമാരനൊപ്പം ഓക്സ്ഫോർഡ് മൈതാനത്ത് സൈക്കിൾപോളോ കളിച്ച മിന്നും താരം, 1995മുതൽ തുടർച്ചയായി ഏഴ് വർഷം ഇന്ത്യയിലെ ഏറ്റവും മികച്ച സൈക്കിൾ പോളോ കളിക്കാരൻ... അങ്ങനെ തങ്കപ്പൻ കുമാർ എന്ന തിരുവനന്തപുരം കിള്ളിപ്പാലം സ്വദേശി സൈക്കിളിൽ ചവിട്ടിക്കയറിയ നേട്ടങ്ങൾ ഒരുപാടുണ്ടെങ്കിലും ആ പ്രതിഭയ്ക്ക് അർഹിക്കുന്ന പരിഗണന കിട്ടിയില്ലെന്നതാണ് സത്യം.
പരിഭവങ്ങളും പരാതിയുമില്ലാതെ പുതിയ തലമുറയ്ക്ക് സൈക്കിൾ പോളോയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചുകൊണ്ടിരുന്ന കുമാർ 55-ാം വയസിൽ പ്രമേഹത്തിന്റെ പിടിയിലമർന്ന് ജീവിത യാത്രയ്ക്ക് സഡൻ ബ്രേക്കിടുമ്പോൾ നഷ്ടമാകുന്നത് രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ കായിക പ്രതിഭയെയാണ്.
എൺപതുകളുടെ ആദ്യ പാദത്തിൽ കേരളത്തിലെ സൈക്കിൾ പോളോയുടെ പറുദീസയായ തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് അയൽവാസി സൈക്കിളിൽ വടികൊണ്ട് പന്ത് തട്ടിക്കളിക്കുന്ന കണ്ട് കൗതുകം തോന്നിയാണ് കുമാർ കളത്തിലിറങ്ങുന്നത്. 1985ൽ കേരളം ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻമാരുകുമ്പോൾ ടീമിന്റെ ക്യാപ്ടനായിരുന്നു കുമാർ. ഇതിനിടെ മികച്ച താരത്തിനുള്ള സായ്യുടെ അവാർഡും ലഭിച്ചു. 1995ൽ പാട്യാല വേദിയായ സീനിയർ നാഷണൽസിൽ കേരളം ചാമ്പ്യന്മാരായതും കുമാറിന്റെ നേതൃത്വത്തിലായിരുന്നു. 1996ൽ യു.എസിലെ റിച്ച്ലാൻഡിൽ നടന്ന പ്രഥമ സൈക്കിൾ പോളോ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മഡ്ഗാഡ് ഇളക്കി മാറ്റിയ ഭാരം കുറഞ്ഞ സാധാരണ സൈക്കിളുമായി കുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം എത്തിയപ്പോൾ ആരും അവർക്ക് വിലകൽപ്പിച്ചിരുന്നില്ലെന്നതാണ് സത്യം. എന്നാൽ ഏവരേയും അമ്പരിപ്പിച്ച് പ്രൊഫഷണൽ പരിശീലനവും വിലകൂടിയ സൈക്കിളുകളുമായെത്തിയ വമ്പൻമാരെയെല്ലാം വീഴ്ത്തി കുമാറും സംഘവും കപ്പുയർത്തിയപ്പോൾ ഞെട്ടിയത് വിദേശികൾ മാത്രമല്ല, ഇന്ത്യൻ സൈക്കിൾ പോളോ ഫെഡറേഷൻ കൂടിയായിരുന്നു. പിന്നീട് 1999ലും കുമാറിന്റെ ക്യാപ്ടൻസിയിൽ ഇന്ത്യ ലോകചാമ്പ്യന്മാരായി. 2000, 2001 ലും ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിലെ പ്രധാന താരമായിരുന്നു. ഇംഗ്ലണ്ടിലെ ഓക്സ്ഫോഡ് മൈതാനത്ത് വില്യം രാജകുമാരനൊപ്പം കളത്തിലറങ്ങാനായി. കുമാറിന്റെ കളികണ്ട് ഇഷ്ടപ്പെട്ട വില്യം അദ്ദേഹത്തിൽ നിന്ന് ചില തന്ത്രങ്ങൾ പഠിക്കാനും തയ്യാറായി.
കുറച്ചു കാലം ഇംഗ്ലണ്ടിലുണ്ടായിരുന്ന കുമാർ ഇംഗ്ലീഷ് സൈക്കിൾ പോളോ പ്രേമികളുടേയും ഇഷ്ട താരമായി മാറി. തുടർന്ന് കാനഡയുടെ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചു.
പിന്നീട് കേരളത്തിൽ മടങ്ങിയെത്തി സൈക്കിൾ പോളോ പരിശീലന രംഗത്ത് സജീവമായി. 2006/07 കാലഘട്ടത്തിൽ കേരളം ദേശീയ സീനിയർ സൈക്കിൾ പോളോ ടൂർണമെന്റിൽ ചാമ്പ്യൻമാരാകുമ്പോൾ കുമാറായിരുന്നു പരിശീലകൻ.തൊണ്ണൂറിന്റെ മദ്ധ്യപാദത്തിൽ പലതവണ അർജുന അവാർഡിന് പരിഗണനയിൽ വന്നെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു. 1997ൽ ജി.വി രാജ അവാർഡ് ലഭിച്ചത് ഒഴിച്ച് നിറുത്തിയാൽ പലപ്പോഴും അവഗണിക്കപ്പെട്ടു. അദ്ദേഹം തമാശയായി പറഞ്ഞ പോലെ പ്രഥമ സൈക്കിൾ പോളോ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മലയാളി ആരെന്ന പി.എസ്.സി ചോദ്യത്തിലൊതുങ്ങി കുമാറിനോടുള്ള ആദരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |