ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മുൻ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് 58-ാം വയസിലാണ് മരണം. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ അമിതാഭ് ജാർഖണ്ഡ് പോലീസിൽ ഐ.ജി.പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജാർഖണ്ഡ് പബ്ലിക്ക് സർവീസ് കമ്മീഷന്റെ ചെയർമാനുമായിരുന്നു. ബി.സി.സി.ഐയുടെ ജോയന്റ് സെക്രട്ടറിയായും അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായും അദ്ദേഹം പ്രവർത്തിച്ചു.
ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിൽ സജീവമായി പ്രവർത്തിച്ച അമിതാഭ് ചൗധരി റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
2005-ലെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിൽ ടീമിന്റെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായിരുന്നു അമിതാഭ് ചൗധരി. ഈ സമയത്താണ് നായകൻ സൗരവ് ഗാംഗുലിയും പരിശീലകൻ ഗ്രെഗ് ചാപ്പലും തമ്മിലുള്ള പ്രശ്‌നങ്ങൾ ഉടലെടുത്തത്. അന്ന് ഗാംഗുലിയെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചാപ്പൽ ബി.സി.സി.ഐ പ്രസിഡന്റ് ശരദ് പവാറിന് ഇ മെയിൽ അയച്ചിരുന്നു. ഈ പ്രശ്‌നത്തെത്തുടർന്ന് അമിതാഭ് ചൗധരി അന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |