ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബേ മൃഗീയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ന്യൂഡൽഹിയിലെ ഫുട്ബോൾ ഹൗസിൽ നടന്ന തിരഞ്ഞെടുപ്പിൽ 33 സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയോടെയാണ് ചൗബേ തിരഞ്ഞെടുക്കപ്പെട്ടത്. എതിരാളിയും മുൻ ഇന്ത്യൻ ക്യാപ്ടനുമായ ബൈച്ചുംഗ് ബൂട്ടിയയെ ഒരു അസോസിയേഷൻ മാത്രമാണ് പിന്തുണച്ചത്. എ.ഐ.എഫ്.എഫ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ദേശീയ ഫുട്ബാൾ താരമാണ് ചൗബേ.
വൈസ് പ്രസിഡന്റായി മലയാളിയും കർണാടകയിലെ എം.എൽ.എയുമായ എൻ.എ ഹാരിസും ട്രഷററായി കിപ അജയും തിരഞ്ഞടുക്കപ്പെട്ടു. രാജസ്ഥാൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് മാനവേന്ദ്രസിംഗിനെ 29-5ന് പരാജയപ്പെടുത്തിയാണ് ഹാരീസ് വൈസ് പ്രസിഡന്റായത്.
കേരള ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി പി. അനിൽകുമാർ അടക്കം 14 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ ഫുട്ബാൾ താരങ്ങളായ ഐ.എം വിജയൻ, ബൈച്ചുംഗ് ബൂട്ടിയ, ഷബ്ബിർ അലി, ക്ലൈമാക്സ് ലോറൻസ്, പിങ്കി ബോംപാൽ മഗർ, തോംഗം തബാബി ദേവ് എന്നിവരെ കമ്മിറ്റിയിലേക്ക് നേരിട്ട് ഒാപ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ യാണ് തിരഞ്ഞെടുപ്പ് നടന്നത്.
മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ജി.പി.പൽഗുണ, അവിജിത് പോൾ, വളങ്ക അലേമാവോ, മലോജി രാജെ ഛത്രപതി, മെൻല ഇതെൻപ, മോഹൻലാൽ, ആരിഫ് അലി, കെ. നെയ്ബോ സെഖോസ്, ലാൽൻഗിൻഗ്ലോവ ഹ്മർ, ദീപക് ശർമ്മ, വിജയ് ബാലി, സയ്യിദ് ഇംതിയാസ് ഹുസൈൻ, സയ്യിദ് ഹസ്നൈൻ അലി നഖ്വി.
നേരത്തേ കാലാവധി കഴിഞ്ഞിട്ടും എ.ഐ.എഫ്.എഫിന്റെ അദ്ധ്യക്ഷനായി തുടരുകയായിരുന്ന പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി താത്കാലിക ഭരണസമിതിക്ക് ഭരണച്ചുമതല നൽകിയിരുന്നു. എന്നാൽ ഇതോടെ ഫിഫ ഇന്ത്യയെ വിലക്കി. തുടർന്ന് ഈ താത്കാലിക ഭരണസമിതിയെസുപ്രീം കോടതി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമാണ് ഫിഫ വിലക്ക് പിൻവലിച്ചത്.
സൂപ്പർ ഗോളി
ബംഗാളിൽ നിന്നുള്ള മികച്ച ഗോൾ കീപ്പറായിരുന്ന 45 കാരനായ കല്യാൺ ചൗബേ മോഹൻ ബഗാൻ, ഈസ്റ്റ്ബംഗാൾ, സാൽഗോക്കർ തുടങ്ങിയ ടീമുകളിൽ കളിച്ചിരുന്നു. 1995ൽ ടാറ്റാ ഫുട്ബാൾ അക്കാഡമിയിലൂടെ പ്രൊഫഷണൽ ഫുട്ബാളിലേക്ക് വന്ന ചൗബേ 1997-98, 2001-02 സീസണുകളിൽ ഇന്ത്യൻ ഗോൾ കീപ്പർ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.1999 മുതൽ 2006 വരെ ഇന്ത്യൻ ടീമിലുമുണ്ടായിരുന്നു. 2015ൽ ബി.ജെ.പിയിൽ ചേർന്ന ചൗബേ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലും തോറ്റു. ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി വരുന്ന പന്തുകളെ ക്രോസ് ബാറിന് കീഴിൽ അസാമാന്യ മെയ്വഴക്കത്തോടെ തട്ടിയകറ്റുകയും കൈപ്പിടിയിലാക്കുകയും ചെയ്ത ചൗബേയ്ക്ക് ആ മികവ് എ.ഐ.എഫ്.എഫ് ഭരണത്തിലും തുടരാകുമന്നാണ് പ്രതീക്ഷ.
ഇന്ത്യൻ ഫുട്ബാളിന് റോഡ് മാപ്പ് ഉടൻ: ചൗബേ
ഇന്ത്യൻ ഫുട്ബോൾ നേരിടുന്ന വെല്ലുവിളികളിൽ മറികടക്കാനും സംസ്ഥാന ഫെഡറേഷനുകളുടെ പദ്ധതികൾ സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ട് പ്രമുഖ ഫുട്ബോൾ കളിക്കാരെ ഉൾപ്പെടുത്തിയുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കല്യാൺ ചൗബേ പറഞ്ഞു. 100 ദിവസത്തിന് ശേഷം, ഇന്ത്യൻ ഫുട്ബോളിന്റെ റോഡ്മാപ്പ് തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈ മാസം അവസാനം കൊൽക്കത്തയിൽ യോഗം ചേർന്ന് വിശദ പദ്ധതികൾക്ക് രൂപം നൽകും. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ തന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായും വനിതാ അണ്ടർ 17 ലോകകപ്പ് വിജയകരമായി നടത്താനുള്ള കാര്യങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യുമെന്നും ചൗബേ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |