ശ്രീലങ്ക ഏഷ്യാകപ്പ് നേടുന്നത് ആറാം തവണ
2014ന് ശേഷമുള്ള ലങ്കയുടെ ആദ്യ കിരീടനേട്ടം
ദുബായ് : ശ്രീലങ്ക ഇനി ഏഷ്യാ വൻകരയുടെ ക്രിക്കറ്റ് രാജാക്കന്മാർ . ഇന്നലെ നടന്ന ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്ഥാനെ 23 റൺസിന് തോൽപ്പിച്ചാണ് ശ്രീലങ്ക കിരീടമണിഞ്ഞത്. ജയിക്കാൻ 171 റൺസ് വേണ്ടിയിരുന്ന പാകിസ്ഥാനെ 20 ഓവറിൽ 147എന്ന സ്കോറിൽ ആൾഒൗട്ടാക്കിയ ലങ്ക തങ്ങളുടെ ആറാം ഏഷ്യാകപ്പാണ് ഇന്നലെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉയർത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ലങ്ക പുറത്താകാതെ 71 റൺസടിച്ച ഭനുക രജപക്സെയുടെയും 36 റൺസ് നേടിയ വാനിന്ദു ഹസരംഗയുടെയും 28 റൺസ് നേടിയ ധനഞ്ജയ ഡിസിൽവയുടെയും മികവിലാണ് 170/6 എന്ന സ്കോർ ഉയർത്തിയത്. മറുപടിക്കിറങ്ങിയ പാകിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്‌വാനും (55) ഇഫ്തിഖറും (32) പൊരുതിനോക്കിയെങ്കിലും അവസാന ഓവറുകളിൽ റൺസ് ഉയർത്താനുള്ള ശ്രമത്തിനിടെ വിക്കറ്റുകൾ പൊഴിഞ്ഞുവീണത് പാകിസ്ഥാന് തിരിച്ചടിയായി. ലങ്കയ്ക്ക് വേണ്ടി പ്രമോദ് മധുഷാൻ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ വാനിന്ദു ഹസരംഗ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക തുടക്കത്തിലെ തിരിച്ചടികളെ മറികടന്നാണ് മാന്യമായ സ്കോറിലേക്ക് എത്തിയത്. പാകിസ്ഥാന് വേണ്ടി ന്യൂബാളെടുത്ത യുവ പേസർ നസീം ഷാ ആദ്യ പന്ത് വൈഡാക്കിയെങ്കിലും മൂന്നാം ബാളിൽതന്നെ ലങ്കൻ ഓപ്പണർ കുശാൽ മെൻഡിസിനെ(0) ക്ളീൻ ബൗൾഡാക്കിയിരുന്നു. തുടർന്ന് പാത്തും നിസംഗയും (8)ധനഞ്ജയ ഡിസിൽവയും ചേർന്ന് മുന്നോട്ടുനീങ്ങിയെങ്കിലും നാലാം ഓവറിൽ ഹാരിസ് റവൂഫ് നിസംഗയെ നായകൻ ബാബർ അസമിന്റെ കയ്യിലെത്തിച്ചതോടെ ലങ്ക 23/2എന്ന നിലയിലായി.36ലെത്തിയപ്പോൾ ധനുഷ ഗുണതിലകയും(1) റവൂഫിന് ഇരയായി.എട്ടാം ഓവറിൽ ടീമിനെ 53ൽ എത്തിച്ചശേഷമാണ് ധനഞ്ജയ മടങ്ങിയത്. 58ൽ നായകൻ ദുസുൻ ഷനകയും (2)കൂടാരം കയറിയിരുന്നു.
തുടർന്നാണ് ഭനുക രാജപക്സെയും വാനിന്ദു ഹസരംഗെയും ക്രീസിൽ ഒരുമിച്ചത്. അത്രയും നേരം പാക് ബൗളിംഗ് നിരയ്ക്ക് ഉണ്ടായിരുന്ന മേൽക്കൈ തകർക്കുകയായിരുന്നു ഇരുവരും ചെയ്തത്. ബൗണ്ടറികളിലൂടെ സ്കോർ ഉയർത്തിയ ഇരുവരും ചേർന്ന് 14-ാംഓവറിന്റെ ആദ്യ പന്തിൽ ടീമിനെ 100 കടത്തി. എന്നാൽ തൊട്ടടുത്ത ഓവറിൽ ഹാരിസ് റവൂഫ് വീണ്ടും അപകടകാരിയായി. ഇത്തവണ ഹസരംഗയെ കീപ്പർ രിസ്‌വാന്റെ കയ്യിലെത്തിക്കുകയായിരുന്നു റവൂഫ്. 21 പന്തുകൾ നേരിട്ട ഹസരംഗ അഞ്ചുഫോറും ഒരു സിക്സും പായിച്ചു. ഭനുകയ്ക്ക്ഒപ്പം ആറാം വിക്കറ്റിൽ 58 റൺസാണ് ഹസരംഗ കൂട്ടിച്ചേർത്തത്.
ഹസരംഗ മടങ്ങിയ ശേഷം ചമിക കരുണരത്നെയെ (14) ഒപ്പം നിറുത്തി ഭനുക അടിച്ചുകസറുകയായിരുന്നു. 45 പന്തുകളിൽ ആറുഫോറും മൂന്ന് സിക്സും പറത്തിയ ഭനുക ഏഴാം വിക്കറ്റിൽ 54 റൺസാണ് കൂട്ടിച്ചേർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |