തിരുവനന്തപുരം: ന്യൂസലാൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കുന്നത് വെല്ലുവിളിയായി കാണുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത മലയാളി താരം സഞ്ജു സാംസൺ പറഞ്ഞു തടസങ്ങൾ നേരിടുമ്പോൾ കൂടുതൽ കരുത്താർജിക്കാൻ കഴിയും. ചിലർക്ക് ഇന്ത്യൻ ടീമിൽ സ്ഥാനം ഏളുപ്പത്തിൽ ലഭിക്കും, ചിലർക്ക് വൈകും. പ്രതിബന്ധങ്ങൾ നേരിട്ടായിരുന്നു തന്റെ ക്രിക്കറ്റ് യാത്ര. എന്തുണ്ടായാലും അത് നല്ലതിനെന്നാണ് വിശ്വാസമെന്നും സഞ്ജു പറഞ്ഞു. ഇന്ത്യൻ ടീമിൽ എല്ലാവരും സുഹൃത്തുക്കളാണ്. വളരെ ഇഷ്ടമാണ് അവർക്ക് കേരളത്തിൽ വരാൻ. നാട്ടുകാരിൽ നിന്നും ഇത്രയും വലിയ പിന്തുണ പ്രതീക്ഷിച്ചില്ല. അവരുടെ പിന്തുണയിലാണ് കളിക്കുന്നത്. എനിക്ക് വേണ്ടി സംസാരിക്കുമ്പോൾ സന്തോഷമുണ്ട്. ലോകകപ്പിനുള്ള ടീമിൽ ഇടമില്ലാത്തതിനെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ കണ്ടു. അത് ഓരോ ക്രിക്കറ്റ് പ്രേമിയും ആവേശത്തിലും തന്നോടുള്ള ഇഷ്ടത്തിലും പറയുന്നതാണ്. കേരളത്തിൽ മത്സരങ്ങൾ ഇല്ലാതാക്കാൻ അവർ ഒന്നും ചെയ്യില്ല. കാര്യവട്ടത്ത് കളി കാണാൻ താനും ഉണ്ടാകുമെന്നും സഞ്ജു പറഞ്ഞു.
ക്രിക്കറ്റ് ഇവിടെ മതം പോലെയാണ്. നമുക്കൊരു സെലിബ്രറ്റി സ്റ്റാറ്റസുള്ളതിനാൽ നമ്മൾ ചെയ്യുന്നതും പറയുന്നതും എല്ലാവരും അറിയും. എന്നാൽ തന്നെ ഈ നിലയിലേക്ക് തന്നെ എത്തിക്കാൻ കാരണക്കാരയവർ ഏറയുണ്ട്. പിന്നണിയിലുള്ളവരെപ്പറ്റി ആരുംമൊന്നുമറിയില്ല. നാട്ടുകാർ, വീട്ടുകാർ,സുഹൃത്തുക്കൾ,കോച്ചുമാർ, കെ.സി.എ എന്നിവരുടെ പിന്തുണ വളരെ വലുതാണ്. അത് എല്ലാവരും മനസിലാക്കണം. മുൻകാലങ്ങളിൽ കെ.സി.എയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാം പരഹരിക്കപ്പെട്ടു. തന്നെ കേരള ക്രിക്കറ്റ് അസോസിയേഷൻ വളരെ മികച്ച രീതിയിൽ പിന്തുണയ്ക്കുന്നുണ്ട്. ബൗളർമാരെയെല്ലാം ബഹുമാനത്തോടെയാണ് സമീപിക്കുന്നത്. ചിലപ്പോൾ ആരെറിഞ്ഞാലും ഔട്ടാകും. പരമാവധി റൺ നേടുകയാണ് ലക്ഷ്യം അത് ഇനിയും തുടരും. ഓരോ ബൗളർമാർക്കായി പ്രത്യേക പദ്ധതിയൊന്നുമില്ലെന്നും സഞ്ജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |