ഇന്ത്യ- ആസ്ട്രേലിയ രണ്ടാം ട്വന്റി-20 ഇന്ന് നാഗ്പുരിൽ, മത്സരത്തിന് മഴ ഭീഷണി
നാഗ്പുർ : ആദ്യ മത്സരത്തിലെ ആഘാതത്തിൽ നിന്ന് കരകയറാനും പരമ്പര കൈവിട്ടുപോകാതിരിക്കാനും വേണ്ടി ഇന്ത്യ ഇന്ന് ആസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ട്വന്റി-20 മത്സരത്തിനിറങ്ങുമ്പോൾ ആശങ്ക പരത്തി മത്സരവേദിയായ നാഗപുരിലെ മഴ മുന്നറിയിപ്പ്.ഇന്നലെ ഇന്ത്യയുടെ പരിശീലനം മഴകാരണം റദ്ദാക്കേണ്ടിവന്നതാണ് ആശങ്ക ജനിപ്പിച്ചിരിക്കുന്നത്.
ഏഷ്യാകപ്പിൽ പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് മടങ്ങിവന്ന ഇന്ത്യ ലോകകപ്പിന് മുമ്പ് ടകമിന്റെ പോരായ്മകൾ പരിഹരിക്കാനുള്ള അവസരമായാണ് ആസട്രേലിയയുമായുള്ള ട്വന്റി-20 പരമ്പരയെ കണ്ടത്. മദ്ധ്യനിര ബാറ്റിംഗിന്റെ ലക്ഷ്യബോധമില്ലായ്മയും ഡെത്ത് ഓവറുകളിലെ ബൗളിംഗിന്റെ പാളിച്ചകളും ഫീൽഡിംഗിലെ ഓജസില്ലായ്മയും പൂർവാധികം ശക്തമായി മൊഹാലിയിൽ ആവർത്തിക്കുകയായിരുന്നു. ഈ പാളിച്ചകൾ നാഗ്പുരിൽ മാറ്റിയില്ലെങ്കിൽ സ്വന്തം നാട്ടിൽ പരമ്പര നഷ്ടമാകുന്നത് രോഹിതിന് കാണേണ്ടിവരും.
പേസർ ഭുവനേശ്വർ കുമാറിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയെ ഏറെ ആശങ്കപ്പെടുത്തുന്നത്. ജസ്പ്രീത് ബുംറയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമത്സരത്തിൽ കളിപ്പിച്ചിരുന്നില്ല. പരിക്ക് പൂർണമായി മാറിയിട്ടുമതി ബുംറയെ കളിപ്പിക്കുന്നത് എന്ന തീരുമാനത്തിലാണ് ടീം മാനേജ്മെന്റ്. ബുംറ കളിച്ചില്ലെങ്കിൽ ഉമേഷ് യാദവ് ഇന്നും പ്ളേയിംഗ് ഇലവനിലുണ്ടാവും. ദിനേഷ് കാർത്തിക് വേണോ റിഷഭ് പന്ത് വേണോ എന്നതിലും അന്തിമതീരുമാനമായിട്ടില്ല.
അതേസമയം ആസ്ട്രേലിയ കഴിഞ്ഞ കളിയിലെ ടീമിൽ മാറ്റമില്ലാതെയാവും ഇന്നും കളിക്കാനിറങ്ങുക.കാമറൂൺ ഗ്രീനിന്റെയും സ്മിത്തിന്റെയും ടിം ഡേവിഡിന്റെയും മാത്യു വേഡിന്റെയുമൊക്കെ ഫോം സന്ദർശകർക്ക് ആത്മവിശ്വാസം പകരുന്നു.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : രോഹിത്(ക്യാപ്ടൻ),കെ.എൽ രാഹുൽ,വിരാട് കൊഹ്ലി,,സൂര്യകുമാർ യാദവ്,ദീപക് ഹൂഡ,റിഷഭ് പന്ത്,ദിനേഷ് കാർത്തിക്,ഭുവനേശ്വർ കുമാർ,ഹാർദിക് പാണ്ഡ്യ,അശ്വിൻ,ബുംറ,ചഹൽ,ചഹർ,അക്ഷർ പട്ടേൽ,ഹർഷൽ പട്ടേൽ,ഉമേഷ് യാദവ്.
ആസ്ട്രേലിയ : ആരോൺ ഫിഞ്ച്,പാറ്റ് കമ്മിൻസ്,മാക്സ്വെൽ,സ്മിത്ത്,സീൻ അബ്ബോട്ട്, ആഷ്ടൺ ആഗർ,ടിം ഡേവിഡ്,നഥാൻ എല്ലിസ്,കാമറൂൺ ഗ്രീൻ,ഹേസൽവുഡ്,ജോഷ് ഇംഗ്ളിസ്,കേൻ റിച്ചാർഡ്സൺ,ഡാനിയേൽ സാംസ്,മാത്യു വേയ്ഡ്,ആദം സാംപ.
7 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |