ന്യൂഡൽഹി:ദേശീയ ഗെയിംസിൽ സ്പോർട്‌സ് കൗൺസിൽ തിരഞ്ഞെടുത്ത വോളിബാൾ ടീമിന് പങ്കെടുക്കാമെന്ന് സുപ്രീം കോടതി. ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്പോർസ് കൗൺസിൽ തിരഞ്ഞെടുത്ത ടീമിന് പങ്കെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വോളിബോൾ അസോസിയേഷൻ പ്രഖ്യാപിച്ച ടീമിലെ അംഗങ്ങൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
ഈ മാസം 29 മുതൽ ഒക്ടോബർ 12 വരെ നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിന് സ്പോട്സ് കൗൺസിലും വോളിബോൾ അസോസിയേഷനും വെവ്വേറെ ടീമുകളെ പ്രഖ്യാപിച്ചതോടെയാണ് തർക്കം ഹൈക്കോടതിയിലെത്തിയത്. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ടീമിനെ തിരഞ്ഞെടുക്കാനുള്ള അധികാരം വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ അഫിലിയേറ്റ് ചെയ്ത സംസ്ഥാന വോളിബാൾ അസോസിയേഷനാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ചിദംബരേഷ് വാദിച്ചു. കോടതി അനുവദിച്ചാൽ സ്പോട്സ് കൗൺസിൽ തിരഞ്ഞെടുത്ത ടീമുമായി മത്സരിക്കാൻ തയ്യാറാണെന്നും ,മത്സര വിജയികളെ ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ പറഞ്ഞു. എന്നാൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ സംസ്ഥാന വോളിബാൾ അസോസിയേഷൻ അന്വേഷണം നേരിടുകയാണെന്നും അഴിമതി ആരോപണങ്ങളുടെയും കേസിന്റെയും അടിസ്ഥാനത്തിൽ അസോസിയേഷന്റെ അഫിലിയേഷൻ സസ്പെന്റ് ചെയ്തിരിക്കുകയാണെന്നും സ്പോർട്സ് കൗൺസിലിന് വേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ രമേശ് ബാബു വാദിച്ചു. ഈ സാഹചര്യത്തിലാണ് തങ്ങൾ ടീമിനെ തിരഞ്ഞെടുത്തതെന്നും സ്പോർട്‌സ് സ് കൗൺസിൽ അറിയിച്ചു. തുടർന്ന് സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു. കേരള ഒളിമ്പിക് അസോസിയേഷന് വേണ്ടി പി.വി ദിനേശ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |