ദേശീയ ഗെയിംസ് കനോയിംഗിലും കയാക്കിംഗിലും സ്വർണം നേടി കേരളം
അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ തുഴച്ചിൽ മത്സരങ്ങളിൽ നിന്ന് ഇരട്ട സ്വർണവുമായി മിന്നിത്തിളങ്ങി കേരളം. ഇന്നലെ വനിതകളുടെ കനോയിംഗിലും കയാക്കിംഗിലുമാണ് കേരളം പൊന്നുവേട്ട നടത്തിയത്. വനിതകളുടെ കനോയിംഗ് രണ്ടുപേരടങ്ങുന്ന വിഭാഗത്തിലും കയാകിംഗ് നാലുപേരടങ്ങുന്ന വിഭാഗത്തിലുമാണ് സ്വർണം.
വനിതാ വിഭാഗം 500 മീറ്റർ ഡബിൾസ് കനോയിംഗ് വിഭാഗത്തിൽ മേഘ പ്രദീപ്, അക്ഷയ സുനിൽ എന്നിവർ ചേർന്നാണ് കേരളത്തിനായി സ്വർണം നേടിയത്. മികച്ച പ്രകടനമാണ് കേരള ടീം പുറത്തെടുത്തത്. കയാക്കിംഗ് ഫോർ വിഭാഗത്തിൽ കേരളത്തിനായി ട്രീസ ജേക്കബ്, ശ്രീലക്ഷ്മി, പാർവതി, അലീന ബിജു എന്നിവരടങ്ങിയ ടീം സ്വർണം നേടി. തുഴച്ചിലിൽ മികച്ച പ്രകടനമാണ് കേരളം ഈ ദേശീയ ഗെയിംസിൽ ഇതുവരെ പുറത്തെടുത്തത്.
ഇതോടെ കേരളത്തിന്റെ ആകെ സ്വർണമെഡലുകളുടെ എണ്ണം 19 ആയി ഉയർന്നു.16വെള്ളിയും 13 വെങ്കലവും ഉൾപ്പടെ 48 മെഡലുകൾ നേടിയ കേരളം ഏഴാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.53 സ്വർണമുൾപ്പടെ 115 മെഡലുകൾ നേടിയ സർവീസസാണ് ഒന്നാം സ്ഥാനത്ത്.
മെഡലുറപ്പിച്ച് സോഫ്ട്ബാൾ
അതേസമയം വനിതാ സോഫ്ട് ബാളിൽ ഫൈനലിലെത്തിയ കേരള ടീം മെഡൽ ഉറപ്പിച്ചു. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ മഹാരാഷ്ട്രയെ 4-3 ന് പരാജയപ്പെടുത്തിയാണ് കേരള വനിതകൾ ഫൈനലിലെത്തിയത്. കേരളത്തിന് വേണ്ടി റിന്റോ ചെറിയാൻ (2), അതുല്യ, അജ്ഞലി എന്നിവരാണ് റൺ നേടിയത്.
ഛത്തീസ്ഗഡ് - പഞ്ചാബ് മത്സരത്തിൽ പരാജയപ്പെടുന്ന ടീമുമായി കേരളം നാളെ ഫൈനൽ മത്സരത്തിൽ കളിക്കും. അതിൽ വിജയിച്ചാൽ കേരളത്തിന് ഗ്രാന്റ് ഫൈനൽ മത്സരത്തിൽ കളിക്കാനാകും.
ഇന്ന് നടക്കുന്ന പുരുഷ ഫുട്ബാൾ ഫൈനലിൽ കേരളം പശ്ചിമ ബംഗാളിനെ നേരിടും. കഴിഞ്ഞ ദിവസം കേരളം സെമിയിൽ കർണാടകത്തെ തോൽപ്പിച്ചിരുന്നു.ബംഗാൾ സെമിയിൽ സർവീസസിനെ തോൽപ്പിച്ചാണെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |