മുംബയ്: മൊബൈൽ ഫോണിന്റെ ടോർച്ച് വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. മുംബയിലെ ബൃഹൻമുംബയ് മുനിസിപ്പൽ കോർപ്പറേഷനിലെ (ബിഎംസി ) ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ഭിന്നശേഷിക്കാരനായ ഖുസ്രുദ്ദീൻ അൻസാരിയുടെ ഭാര്യ സാഹിദൂനും (26) കുഞ്ഞുമാണ് മരിച്ചത്. 11 മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
തിങ്കളാഴ്ചയാണ് പ്രസവത്തിനായി സാഹിദൂനിനെ സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിൽ പ്രവേശിപ്പിച്ചത്. പ്രസവത്തിനായി യുവതിയെ ലേബർ റൂമിൽ കയറ്റിയപ്പോൾ വൈദ്യുതി നിലച്ചുവെന്നും മൂന്ന് മണിക്കൂറോളം ജനറേറ്റർ ഓണാക്കിയില്ലെന്നും കുടുംബം ആരോപിച്ചു. സാഹിദൂനും കുഞ്ഞും മരിച്ച ശേഷവും വൈദ്യുതിയില്ലാതെ ആശുപത്രി അധികൃതർ മറ്റൊരു പ്രസവം കൂടി നടത്തിയെന്നും അവർ പറഞ്ഞു. സംഭവത്തിന് പിന്നാലെ കഴിഞ്ഞ നാല് ദിവസമായി കുടുംബാംഗങ്ങൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. തുടർന്ന് ബിഎംസി അന്വേഷണത്തിന് ഉത്തരവിട്ടു.
'എന്റെ മരുമകൾ പൂർണ ആരോഗ്യവതിയായിരുന്നു. ഒമ്പതാം മാസത്തിൽ പരിശോധനകൾ നടത്തിയപ്പോൾ തൃപ്‌തികരമായ റിപ്പോർട്ടാണ് ലഭിച്ചത്. ഏപ്രിൽ 29ന് രാവിലെ ഏഴ് മണിക്ക് അവർ അവളെ പ്രസവത്തിനായി കൊണ്ടുപോയി. പകൽ മുഴുവൻ ലേബർ റൂമിലായിരുന്നു. രാത്രി എട്ട് മണിവരെ ഒരു കുഴപ്പവുമില്ലായിരുന്നു. പ്രസവം സാധാരണ നിലയിലായിരിക്കുമെന്നും ഡോക്‌ടർമാർ അറിയിച്ചു. പക്ഷേ, പിന്നീട് സാഹിദൂനെ കാണാൻ ചെന്നപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. അവൾക്ക് ശാരീരിക പ്രശ്നമുണ്ടെന്ന് കാണിക്കാനായി അവർ ശരീരത്തിൽ മുറിവുണ്ടാക്കി. ഉടൻ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ് സമ്മതപത്രം ഒപ്പിടാനും ആവശ്യപ്പെട്ടു. ആ സമയത്താണ് വൈദ്യുതി പോയത്. വേറെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അവർ സമ്മതിച്ചില്ല ', അൻസാരിയുടെ മാതാവ് പറഞ്ഞു.
'അവർ ഞങ്ങളെ ഓപ്പറേഷൻ തീയേറ്ററിൽ കൊണ്ടുപോയി ഫോൺ ടോർച്ചിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി. കുഞ്ഞ് മരിച്ചപ്പോള്‍ അമ്മ രക്ഷപ്പെടുമെന്ന് ഡോക്ടര്‍ പറഞ്ഞു. തുടർന്ന് അവർ ഞങ്ങളെ സിയോൺ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പക്ഷേ അപ്പോഴേക്കും സാഹിദൂൻ മരിച്ചിരുന്നു. ആശുപത്രിയിൽ ഓക്സിജൻ പോലും ഉണ്ടായിരുന്നില്ല' , അൻസാരിയുടെ മാതാവ് വ്യക്തമാക്കി.
'ഞങ്ങൾക്ക് നീതി വേണം. ഡോക്‌ടർമാർ ശിക്ഷിക്കപ്പെടണം. ആശുപത്രി പൂട്ടണം. ഞാനൊരു ഭിന്നശേഷിക്കാരനാണ്. തുച്ഛമായ വരുമാനമേ എനിക്കുള്ളൂ. വളരെ കഷ്‌ടപ്പെട്ടാണ് ജീവിച്ചിരുന്നത്. എന്റെ ജീവിതം നശിച്ചു ', അൻസാരി പറഞ്ഞു. സാഹിദൂൻ മരിച്ചതിന് പിന്നാലെ ഫോൺ ടോർച്ചിന്റെ സഹായത്തോടെ മറ്റൊരു പ്രസവം നടത്തുന്നതിന്റെ ഫോട്ടോയും വീഡിയോകളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |