പെർത്ത് : കഴിഞ്ഞദിവസം സിംബാബ്‌വെയ്ക്കെതിരെ പാകിസ്ഥാൻ വഴങ്ങിയ ഒരു റണ്ണിന്റെ അപ്രതീക്ഷിത തോൽവിക്ക് വഴിയൊരുക്കിയത് ഒരു പാകിസ്ഥാൻകാരനായിരുന്നു,സിംബാബ്‌വെ ടീമിൽ കളിക്കുന്ന ഒരു പാകിസ്ഥാൻകാരൻ; 36കാരനായ സിക്കന്ദർ റാസ. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവയ്ക്കേണ്ടിവന്നതിന്റെ സന്തോഷത്തിലും അത് ജന്മനാടിനെതിരെ ആയതിന്റെ വിഷമമുണ്ട് ആൾറൗണ്ടറായ റാസയ്ക്ക്.
131 റൺസ് ചേസ് ചെയ്ത പാകിസ്ഥാൻ ആദ്യ തിരിച്ചടികളിൽ നിന്ന് തിരിച്ചുവരാൻ ശ്രമിച്ചപ്പോഴാണ് റാസ വെല്ലുവിളിയായി മാറിയത്. തന്റെ ഒരൊറ്റ ഓവർ കൊണ്ടാണ് റാസ പാക് പ്രതീക്ഷകൾ തകർത്തുകളഞ്ഞത്. നാലാം വിക്കറ്റിൽ ഷദാബ് ഖാനെ കൂട്ടുപിടിച്ച് ഷാൻ മസൂദ് മത്സരത്തിലേക്ക് പാകിസ്ഥാനെ മടക്കിയെത്തിക്കാൻ ശ്രമിക്കവേ റാസ എറിഞ്ഞ പതിനാലാം ഓവറിൽ മത്സരത്തിന്റെ ഗതി മാറി. ആ ഓവറിലെ നാലാം പന്തിൽ ഷദാബ് ഖാനെ പുറത്താക്കി റാസ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത പന്തിൽ ഹൈദര്‍ അലിയേയും തിരിച്ചയച്ചതോടെ പാകിസ്ഥാന്റെ കാലിടറാൻ തുടങ്ങി. പതിനാറാം ഓവറിലെ ആദ്യ പന്തിൽ ഷാൻ മസൂദിനെയും പുറത്താക്കി സിംബാബ്‌വെയുടെ ചരിത്രവിജയത്തിന് റാസ അടിത്തറയിട്ടു.
സിയാൽക്കോട്ടിലെ സിക്കന്ദർ
പാകിസ്ഥാനിലെ സിയാൽക്കോട്ടിലാണ് സിക്കന്ദർ റാസയുടെ ജനനം. പൈലറ്റ് ആകണമെന്ന സ്വപ്നം കാഴ്ച പരിശോധനയിൽ പരാജയപ്പെട്ടതോടെ പഠനത്തിനായി സകോട്ട്‌ലാൻഡിലെ ഗ്ലാസ്‌ഗോ കാലിഡോണിയൻ യൂണിവേഴ്‌സിറ്റിയിലെത്തി. 2002ലാണ് കുടുംബത്തോടൊപ്പം സിംബാബ്‌വെയിലേക്ക് പോകുന്നതും ക്രിക്കറ്റിലേക്ക് തിരിയുന്നതും. 2007ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ റാസ പഠനത്തിന് ശേഷം 2010ലാണ് പ്രൊഫഷണൽ ക്രിക്കറ്ററായി മാറിയത്. തുടർന്ന് റാസ സിംബാബ്‌വെയുടെ ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2013ൽ ബംഗ്ലാദേശിനെതിരേയാണ് ഏകദിനത്തിൽ അരങ്ങേറുന്നത്. തുടർന്ന് നടന്ന ട്വന്റി 20മത്സരത്തിലും കളിച്ചു. 2013-ൽപാകിസ്ഥാനെതിരേയാണ് ടെസ്റ്റ് അരങ്ങേറ്റം. ഓൾ റൗണ്ടറായി മികച്ച കളി പുറത്തെടുത്ത റാസ സിംബാബ്‌വെ നിരയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. 2015-ഏകദിന ലോകകപ്പിൽ ടീമിലെ മികച്ച താരങ്ങളിലൊരാളായിരുന്നു റാസ. സിംബാബ്‌വെയ്ക്ക് വേണ്ടി 123 ഏകദിനങ്ങളും 63 ട്വന്റി-20കളും 17 ടെസ്റ്റുകളും കളിച്ചിട്ടുണ്ട് സിക്കന്ദർ റാസ. ഏകദിനത്തിൽ ആറ് സെഞ്ച്വറികളടക്കം 3656 റൺസും 70 വിക്കറ്റുകളും നേടി. ടെസ്റ്റിൽ 1187 റൺസും 34 വിക്കറ്റുകളും ട്വന്റി-20യിൽ 1185 റൺസും 36 വിക്കറ്റുകളുമാണ് സമ്പാദ്യം.
ലാൽചന്ദ് രാജ്പുത്ത്,സിംബാബ്‌വെ
വിജയത്തിന് പിന്നിലെ ഇന്ത്യൻ ശക്തി
ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ ഐ.സി.സി വിലക്ക് നേരിട്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മാറ്റിനിറുത്തപ്പെട്ടിരുന്ന സിംബാബ്‌വെ ട്വന്റി-20 ലോകകപ്പിൽ പാകിസ്ഥാനെ അട്ടിമറിക്കുന്നതിടത്തോളം വളർന്നതിന് പിന്നിൽ ഒരു ഇന്ത്യക്കാരന്റെ പ്രയത്നമുണ്ട്; 2007ൽ ഇന്ത്യയെ പ്രഥമ ട്വന്റി-20 ലോകകപ്പ് ചാമ്പ്യന്മാരാക്കിയ പരിശീലകൻ ലാൽചന്ദ് രാജ്പുത്തിന്റെ.
നാലുകൊല്ലം മുമ്പ് മുഖ്യ പരിശീലകനായാണ് രാജ്പുത്ത് സിംബാബ്‌വെയ്ക്കൊപ്പം ചേരുന്നത്. അന്ന് ടീമിന്റെ ഏറ്റവും മോശം സമയമായിരുന്നു. പ്രതിഫലത്തിന്റെ പേരിൽ ഇപ്പോഴത്തെ ഹീറോ സിക്കന്ദർ റാസയടക്കമുള്ള മുൻനിര താരങ്ങൾ ടീമിൽ നിന്ന് വിട്ടുനിന്ന സമയം. പിന്നെ ഐ.സി.സിയുടെ വിലക്ക്. 2019 ലോകകപ്പിന് യോഗ്യത ലഭിക്കാതിരിക്കൽ....അങ്ങനെ തിരിച്ചടികൾ ഏറെനേരിട്ടാണ് രാജ്പുത്ത് ഈ ടീമിനെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത്.
ഈ ലോകകപ്പിൽ സൂപ്പർ 12 റൗണ്ടിലേക്ക് യോഗ്യത നേടണമെന്ന് മാത്രമായിരുന്നു തന്റെ ആഗ്രഹമെന്ന് രാജ്പുത്ത് പറയുന്നു. അതിനപ്പുറത്തേക്കാണ് ഇപ്പോഴത്തെ നേട്ടം.യോഗ്യതാറൗണ്ടിൽ ടീമിനാപ്പമുണ്ടായിരുന്ന രാജ്പുത്ത് ദീപാവലി ആഘോഷിക്കാനായി ഇന്ത്യയിലാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |