അഡ്ലെയ്ഡ്: ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ നിർണായക സൂപ്പർ 12 മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നേടാൻ കഴിഞ്ഞതിൽ കളിക്കാർക്ക് മാത്രമല്ല ക്രെഡിറ്റ് നൽകേണ്ടത്; രഘു എന്ന് വിളിപ്പേരുള്ള ഇന്ത്യൻ ടീമിലെ സപ്പോർട്ടിംഗ് സ്റ്റാഫ് രാഘവേന്ദ്രയ്ക്ക് കൂടിയാണ്.
ഇന്ത്യൻ വിജയിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായത് ഇന്ത്യയുടെ ത്രോഡൗൺ സ്പെഷലിസ്റ്റായ രഘുവാണ്. പക്ഷേ ബാറ്റർമാർക്ക് പരിശീലിക്കാനുള്ള ത്രോ എറിഞ്ഞത് മാത്രമായിരുന്നില്ല രഘുവിന്റെ സംഭാവന. മഴ തടസപ്പെടുത്തിയ മത്സരം പുനരാരംഭിച്ച ശേഷം ഒരു കൈയിൽ വെള്ളക്കുപ്പിയും മറുകൈയിൽ ഒരു ബ്രഷുമായി ബൗണ്ടറിക്കപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന രഘുവിന്റെ ദൃശ്യം ടിവിയിൽ പലകുറി കാണിച്ചിരുന്നു.
അഡ്ലെയ്ഡിൽ മഴ പെയ്തതോടെ തെന്നലുണ്ടായി താരങ്ങൾക്ക് ഫീൽഡിംഗ് ദുഷ്‌കരമായി. എന്നാൽ താരങ്ങളുടെ ഷൂസിനടിയിൽ പറ്റിപ്പിടിക്കുന്ന മണ്ണും പുല്ലും കൃത്യമായി വൃത്തിയാക്കുന്നതിനായി രഘു മൈതാനത്ത് ഓടിനടന്നു. ഇതോടെ മഴയിൽ കുതിർന്ന ഔട്ട്ഫീൽഡിൽ ഇന്ത്യൻ താരങ്ങൾക്ക് ഓടാൻ പ്രയാസം ഇല്ലാതായി. രഘു കൃത്യമായി ഓരോ താരത്തിനും അടുത്തെത്തി അവരുടെ ഷൂസിന്റെ അടിഭാഗം വൃത്തിയാക്കി കൊടുക്കുന്നുമുണ്ടായിരുന്നു.
ബംഗ്ലാദേശുകാർക്ക് ഈ ബുദ്ധി തോന്നിയതുമില്ല. ബംഗ്ളാദേശ് ഓപ്പണർ ലിറ്റൺ ദാസ് റണ്ണൗട്ടാകാൻ കാരണവും മഴ പെയ്ത് മൈതാനത്ത് രൂപപ്പെട്ട വഴുക്കലായിരുന്നു. 27 പന്തിൽ നിന്ന് 60 റൺസെടുത്ത ദാസ്, കെ.എൽ രാഹുലിന്റെ നേരിട്ടുള്ള ത്രോയിലാണ് പുറത്തായത്. രണ്ടാം റണ്ണിനുള്ള ഓട്ടത്തിനിടെ ദാസ് പിച്ചിനടുത്ത് വെച്ച് സ്ലിപ്പായി. ഈ സമയം കൊണ്ട് രാഹുൽ സ്റ്റമ്പിളക്കുകയായിരുന്നു.
രഘുവിന്റെ പരിശ്രമം ഇന്ത്യൻ ഫാസ്റ്റ് ബൗളർമാര്‍ക്ക് മികച്ച ഗ്രിപ്പോടുകൂടി മൈതാനത്ത് പന്തെറിയാൻ സാധിക്കുകയും തെന്നിവീണ് പരിക്ക് പറ്റാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്തു. മത്സര ശേഷം സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രഘുവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |