സിഡ്നി : ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിൽ ഇന്നലെ നടന്ന മത്സരത്തിൽ മഴയ്ക്കിടെ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ പാകിസ്ഥാൻ സെമിഫൈനൽ പ്രതീക്ഷകൾ നിലനിറുത്തി. ഇന്നലെ സിഡ്നിയിൽ നടന്ന മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 33 റൺസിനായിരുന്നു പാക് ജയം.
സിഡ്നിയിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 185/9 എന്ന സ്കോർ ഉയർത്തി. ചേസിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒൻപത് ഓവറിൽ 69/4 എന്ന സ്കോറിലെത്തിയപ്പോൾ മട വീണു. തുടർന്ന് കളിപുനരാരംഭിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 14 ഓവറിൽ 142 റൺസാക്കി മാറ്റി. പക്ഷേ അവർക്ക് 108/9 എന്ന സ്കോറിലേ എത്താനായുള്ളൂ.അർദ്ധ സെഞ്ച്വറി നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത പാക് ആൾറൗണ്ടർ ഷദാബ് ഖാനാണ് മാൻ ഒഫ് ദ മാച്ച്.
റിസ്‌വാൻ(4),ബാബർ അസം (6),ഷാൻ മസൂദ്(2) എന്നീ മുൻ നിര ബാറ്റ്സ്മാർ നിരാശപ്പെടുത്തിയപ്പോൾ ദക്ഷിണാഫ്രിക്ക ആവേശം കൊണ്ടെങ്കിലും ഷദാബിന്റെയും ഇഫ്തിഖറിന്റെയും പോരാട്ടം കളിയുടെ ഗതിമാറ്റി.മുഹമ്മദ് ഹാരിസും മുഹമ്മദ് നവാസും 28 റൺസ് വീതം നേടി.
പാകിസ്ഥാന്റെ ഷദാബിഷേകം
ആദ്യ ബാറ്റിംഗിനിറങ്ങി 13ഓവറിൽ 95/5 എന്ന നിലയിലായിരുന്ന പാകിസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത് ഷദാബ് ഖാന്റെയും (22 പന്തുകളിൽ 52 റൺസ്) ഇഫ്തിഖർ അഹമ്മദിന്റെയും (35 പന്തിൽ 51 റൺസ് ) അർദ്ധസെഞ്ച്വറികളാണ്.ആറാം വിക്കറ്റിൽ ഇവർ വെറും 35 പന്തുകളിൽ നിന്ന് 82 റൺസാണ് അടിച്ചുകൂട്ടിയത്. ഷദാബ് മൂന്ന് ഫോറും നാലു സിക്സും പറത്തിയപ്പോൾ ഇഫ്തിഖർ മൂന്ന് ഫോറും രണ്ട് സിക്സും പായിച്ചു.ഇവർ നിലയുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിൽ അതുവരെയുണ്ടായിരുന്ന ആധിപത്യമാണ് നഷ്ടമായത്.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡികോക്കിനെയും (0),റിലീ റൂസോയെയും (7) തുടക്കത്തിലേ ഷഹീൻ ഷാ അഫ്രീദി പുറത്താക്കി.തുടർന്ന് ഡക്ക്‌വർത്ത് ലൂയിസ് നിയമം മനസിൽ കരുതി നായകൻ ടെംപ ബൗമയും (36), എയ്ഡൻ മാർക്രമും (20) സ്കോർ ഉയർത്തുന്നതിനിടയിലാണ് എട്ടാം ഓവർ എറിയാനായി ഷദാബ് എത്തുന്നത്. ആദ്യ പന്തിൽത്തന്നെ ബൗമയുടെ കീപ്പർ ക്യാച്ച്.മൂന്നാം പന്തിൽ മാർക്രം കീപ്പർ ക്യാച്ച്. ഇതോടെ 65/2ൽ നിന്ന് ദക്ഷിണാഫ്രിക്ക 66/4ലേക്ക്.
അതുവരെ മുന്നേറിയിരുന്ന റൺറേറ്റ് പതിയെ താഴോട്ട്.ഒൻപത് ഓവറിൽ 69/4ലെത്തിയപ്പോഴേക്കും മഴവീണു. അപ്പോൾ മഴനിയമപ്രകാരം ദക്ഷിണാഫ്രിക്ക പിന്നിലായിരുന്നു.കളി പുനരാരംഭിച്ചപ്പോൾ 30 പന്തിൽ 73 റൺസ് വേണമെന്നായി ജയിക്കാൻ. വലിയ ലക്ഷ്യം നേടുന്നതിനുള്ള തത്രപ്പാടിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ കൂട്ടത്തോടെ പൊഴിഞ്ഞുവീണു.
സ്കോർ കാർഡ്
പാകിസ്ഥാൻ 185/9(20 ഓവർ)
ഷദാബ് 52,ഇഫ്തിഖർ 51,നവാസ് 28,ഹാരിസ് 28
നോർക്യേ 4-41
ദക്ഷിണാഫ്രിക്ക 108/9(14 ഓവർ)
ബൗമ 36,മാർക്രം 20,ക്ളാസൻ15, സ്റ്റബ്സ് 18
ഷഹീൻ 3-14,ഷദാബ് 2-16
രണ്ടാം ഗ്രൂപ്പിൽ എന്ത് സംഭവിക്കും
സൂപ്പർ 12 റൗണ്ടിലെ ഗ്രൂപ്പ് രണ്ടിൽ എല്ലാ ടീമുകളും നാലുമത്സരം പൂർത്തിയാക്കിയപ്പോൾ ആറുപോയിന്റുമായി ഇന്ത്യ ഒന്നാമത്. അഞ്ചു പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമത്.നാലുപോയിന്റ് വീതമുള്ള പാകിസ്ഥാൻ മൂന്നാമതും ബംഗ്ളാദേശ് നാലാമതും.എല്ലാവർക്കും ഓരോ മത്സരം ശേഷിക്കുന്നു. ഞായറാഴ്ച ഇന്ത്യ സിംബാബ്‌വെയെയും പാകിസ്ഥാൻ ബംഗ്ളാദേശിനെയും ദക്ഷിണാഫ്രിക്ക ഹോളണ്ടിനെയുമാണ് നേരിടുന്നത്.ഇന്ത്യയും ദക്ഷിണാഫ്രിക്കയും ജയിച്ചാൽ പാകിസ്ഥാൻ പുറത്താകും. ദക്ഷിണാഫ്രിക്ക തോറ്റാൽ പാകിസ്ഥാനെ വിജയം സെമിയിലെത്തിക്കും. ഇന്ത്യ തോറ്റാലും പാകിസ്ഥാന് വിജയിച്ചാൽ റൺറേറ്റ് തുണയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |