അയർലാൻഡിനെ തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമന്മാരായി ന്യൂസിലാൻഡ് ലോകകപ്പ് സെമിയിൽ
അഫ്ഗാനെ കീഴടക്കിയ ഓസ്ട്രേലിയ സെമിയിലെത്തണമെങ്കിൽ ഇന്ന് ലങ്ക ഇംഗ്ളണ്ടിനെ തോൽപ്പിക്കണം
അഡ്‌ലെയ്ഡ് : സൂപ്പർ 12 റൗണ്ടിലെ അവസാന മത്സരത്തിൽ അയർലാൻഡിനെ 35 റൺസിന് കീഴടക്കിയ ന്യൂസിലാൻഡ് ഒന്നാം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി സെമിഫൈനലിലേക്ക് കടന്നു. എന്നാൽ നിലവിലെ ചാമ്പ്യന്മാരും ആതിഥയേരുമായ ഓസ്ട്രേലിയ ഇന്നലെ അഫ്ഗാനിസ്ഥാനെ നാലുറൺസിന് തോൽപ്പിച്ച് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നെങ്കിലും സെമി ബർത്ത് ഉറപ്പിക്കാനായില്ല. ഇന്ന് ഇംഗ്ളണ്ടും ശ്രീലങ്കയും തമ്മിൽ നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിന്റെ വിധിയനുസരിച്ചാവും ആതിഥേയരുടെ സെമിപ്രവേശം.
ഓസീസിന്റെ സെമി ലങ്കയുടെ കയ്യിൽ
ഒന്നാം ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴുപോയിന്റ് വീതമാണ് ന്യൂസിലാൻഡിനും ഒാസ്ട്രേലിയയ്ക്കുമുള്ളത്.ഇംഗ്ളണ്ടിന് നാലുമത്സരങ്ങളിൽ നിന്ന് അഞ്ചുപോയിന്റും. ഇന്ന് ശ്രീലങ്കയെ തോൽപ്പിക്കാൻ ഇംഗ്ളണ്ടിന് കഴിഞ്ഞാൽ അവർക്കും ഏഴുപോയിന്റാകും. റൺറേറ്റിൽ ഇംഗ്ളണ്ട് (0.547) ഓസ്ട്രേലിയയെ(-0.173)ക്കാൾ മുന്നിലാണ്. അതുകൊണ്ടുതന്നെ ജയം ഇംഗ്ളണ്ടിന് രണ്ടാം സ്ഥാനവും സെമിബർത്തും ഉറപ്പാക്കും. ഇംഗ‌്ളണ്ടിനെ ലങ്ക തോൽപ്പിക്കുകയോ മഴ കാരണം മത്സരം പോയിന്റ് പങ്കുവച്ച് ഉപേക്ഷിക്കുകയോ ചെയ്താൽ മാത്രമേ ഓസ്ട്രേലിയയ്ക്ക് സെമിയിലെത്താനാവൂ.
ഇന്നലെ അഫ്ഗാനെതിരെ 185 റൺസെങ്കിലും സ്കോർ ചെയ്തിരുന്നെങ്കിലോ അഫ്ഗാനെ 106 റൺസിൽ ഒതുക്കുകയോ ചെയ്തിരുന്നെങ്കിൽ ഓസ്ട്രേലിയയ്ക്ക് റൺറേറ്റിൽ മുന്നിലെത്താനാവുമായിരുന്നു. അതുകൊണ്ടുതന്നെ ഗ്രൂപ്പിൽ ആദ്യം നടന്ന മത്സരത്തിൽ ജയിച്ചിട്ടും കിവീസ് സെമിയിലെത്താൻ ഓസ്ട്രേലിയയുടെ കളിക്ക് കാത്തിരിക്കുകയായിരുന്നു. ഓസ്ട്രേലിയ 168/8 ൽ ഒതുങ്ങിയതോടെയാണ് കിവീസ് സെമിയിലെത്തിയ ആദ്യ ടീമായി മാറിയത്.
പൊരുതിവീണ് അഫ്ഗാൻ
വൻ മാർജിനിലെ വിജയം അനിവാര്യമായിരുന്ന ഓസ്ട്രേലിയയ്ക്ക് എതിരെ അവസാനംവരെ പൊരുതിനോക്കിയ ശേഷമാണ് നാലുറൺസിന് അഫ്ഗാൻ തോൽവി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഗ്ളെൻ മാക്സ‌്‌വെല്ലിന്റെയും (32 പന്തിൽ 54 റൺസ് ) മിച്ചൽ മാർഷിന്റെയും (30 പന്തിൽ 45) മികവിലാണ് 168 റൺസിലെത്തിയത്. ഓപ്പണർ വാർണറും സ്റ്റോയ്നിസും 25 റൺസ് വീതമെടുത്തു. അഫ്ഗാനുവേണ്ടി നവീൻ ഉൽഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടക്കിറങ്ങിയ അഫ്ഗാൻ 13ഓവറിലെത്തിയപ്പോൾ 99/2 എന്ന നിലയിലായിരുന്നു. എന്നാൽ 14-ാം ഓവറിലെ ആദ്യ നാലുപന്തുകളിൽ ഒരു റൺഒൗട്ടടക്കം മൂന്ന് വിക്കറ്റുകൾ നഷ്ടമായി.അടുത്ത ഓവറിൽ നായകൻ മുഹമ്മദ് നബിയും (0) കൂടാരം കയറിയതോടെ 103/6 എന്ന നിലയിലായ അഫ്ഗാനുവേണ്ടി റാഷിദ് ഖാൻ (23പന്തുകളിൽ മൂന്ന് ഫോറും നാലുസിക്സുമടക്കം പുറത്താകാതെ 48 റൺസ് ) നടത്തിയ പോരാട്ടം മത്സരത്തിന്റെ ഉശിര് തിരികെക്കൊണ്ടുവന്നു. ജയിക്കാൻ 22 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ 17 റൺസാണ് അഫ്ഗാൻ നേടിയത്.
മാക്സ്‌വെല്ലാണ് മാൻ ഒഫ് ദ മാച്ച്. സൂപ്പർ 12 റൗണ്ടിൽ ഒരു മത്സരം പോലും ജയിക്കാതെയാണ് അഫ്ഗാൻ മടങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |