ദോഹ : ലോകകപ്പ് വേദിയിൽ പ്രമുഖരല്ലെങ്കിലും ഫുട്ബാൾ ആരാധകരെ ത്രസിപ്പിക്കുന്ന സമനില നേടി കാമറൂണും സെർബിയയും. ഇന്നലെ അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതമാണ് നേടിയത്.
ആദ്യം സ്കോർ ചെയ്ത കാറൂണിനെ ഞെട്ടിച്ച് ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ രണ്ട് മിനിട്ടിന്റെ വ്യതാസത്തിൽ രണ്ട് ഗോളുകൾ നേടി സെർബിയ മുന്നിലെത്തി.രണ്ടാം പകുതിയിൽ അവർ ഒരു ഗോൾ കൂടി നേടി വിജയമുറപ്പിച്ചെന്ന് കരുതവേ മൂന്ന് മിനിട്ടിന്റെ ഇടവേളയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് കാമറൂൺ കളി സമനിലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി ഒരു ഗോളടിക്കുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്ത സൗദി ക്ളബ് അൽനാസറിന്റെ താരം വിൻസന്റ് അബൂബക്കറാണ് കഴിയിൽ വഴിത്തിരിവുണ്ടാക്കിയത്.
ആറുഗോൾ മേളം ഇങ്ങനെ
1-0
29-ാം മിനിട്ട്
ജീൻ കാസ്റ്റെല്ലെറ്റോ
ഒരു കോർണർ കിക്കിൽ നിന്നുളള ടോളോയുടെ ക്രോസ് കാസ്റ്റെല്ലോ വലയിലേക്ക് തട്ടിയിട്ട് കാമറൂണിനെ മുന്നിലെത്തിക്കുന്നു.
1-1
45+1-ാം മിനിട്ട്
പാവ്‌ലോവിച്ച്
താഡിച്ചിന്റെ ഒരു ഫ്രീകിക്ക് പ്രതിരോധഭടന്റെ മേലേക്ക് ഉയർന്നു ചാടി പാവ്‌ലോവിച്ച് വലയിലാക്കുന്നു.
1-2
45+3-ാം മിനിട്ട്
മിലിൻകോവിച്ച് സാവിച്ച്
ആദ്യ ഗോളിന്റെ ചൂടുമാറുംമുമ്പ് സിവ്കോവിച്ച് നൽകിയ പാസ് ബോക്സിന് അരികിൽനിന്ന് വലയിലേക്ക് അടിച്ചുകയറ്റിയത് മിലിൻകോവിച്ച് സാവിച്ച്
1-3
53-ാം മിനിട്ട്
അലക്സാണ്ടർ മിത്രോവിച്ച്
കാമറൂൺ ബോക്സിനുള്ളിലെ പാസിംഗ് ഗെയിമിന് ശേഷം സിവ്കോവിച്ച് നൽകിയ പാസാണ് മിത്രോവിച്ച് സെർബിയയുടെ മൂന്നാം ഗോളാക്കി മാറ്റിയത്.
2-3
63-ാം മിനിട്ട്
അബൂബക്കർ
കാസ്റ്റെല്ലെറ്റോ നൽകിയ പന്ത് ഗോളിയുടെ തലയ്ക്ക് മേലേക്ക് അബൂബക്കർ ചിപ്പ് ചെയ്തത് വാർ പരിശോധിച്ച് ഗോൾ അനുവദിക്കുന്നു
3-3
66-ാം മിനിട്ട്
ചൗപ്പോ മോട്ടിംഗ്
അബൂബക്കർ വലതുവിംഗിൽ നിന്ന് നൽകിയ പന്തിൽ നിന്ന് ക്ളോസ് റേഞ്ചിൽ ചൗപ്പോ മോട്ടിംഗിന്റെ സമനിലഗോൾ.
ലോകകപ്പിൽ രണ്ടോ അതിലധികോ ഗോളിന് പിന്നിട്ടുനിന്നശേഷം തോൽവി ഒഴിവാക്കുന്ന മൂന്നാമത്തെ ആഫ്രിക്കൻ ടീമാണ് കാമറൂൺ
ഇത് രണ്ടാം തവണയാണ് രണ്ട് ഗോളിന് മുന്നിട്ടുനിന്ന ഒരു ലോകകപ്പ് മത്സരത്തിൽ സെർബിയയ്ക്ക് ജയിക്കാനാവാതെ പോകുന്നത്.
സെർബിയ ആദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിൽ സമനില വഴങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |